Wednesday 23 February 2011

റെയ്സ് ബോറര്‍

ഒരു പേരിലെന്തിരിക്കുന്നു എന്ന് പറഞ്ഞിട്ട് പോയ മഹാന് സ്വന്തം പേര് കാരണമോ, അന്യന്റെ പേര് കാരണമോ വല്യബുദ്ധിമുട്ടൊന്നും ഉണ്ടായി കാണത്തില്ല. പക്ഷെ എനിക്ക് പറ്റിയത് രണ്ട് അബദ്ധങ്ങള്‍. ലേറ്റസ്റ്റ് ആദ്യം പറയാം.

കഴിഞ്ഞ ദിവസം ബോസ്സിന്റെ മെയില്‍ വന്നു, ഒരു ഹൈ പ്രൊഫൈല്‍ വിസിറ്റ്. ഹോട്ടല്‍ അറേഞ്ച് ചെയ്യണം. വരുന്നത് ബോസിന്റെ സ്വന്തം ബോസ്സും സ്വീഡനില്‍ നിന്നും കെട്ടിയെടുത്ത ഒരു സായ്പ്പും. കാര്യം എന്റെ തലയില്‍ വരുന്ന പണിയല്ല, ട്രാവല്‍ ഡെസ്കില്‍ കൊടുത്താല്‍ മതി. പക്ഷെ ഡയറക്റ്റ് റിപ്പോര്‍ട്ടിംഗ് ആയതു കാരണം ഇങ്ങനെ എനിക്ക് ചെയ്യാന്‍ തീരെ ഇഷ്ടമല്ലാത്ത പല പണികളും എന്റെ തലയില്‍ വന്നു കയറാറുണ്ട്, വരുന്നതു സായ്പ്‌ ആണെങ്കില്‍ പ്രത്യേകിച്ചും. ഇതിന്റെ റിസ്ക്‌ ഫാക്ടര്‍ എന്താന്നു വച്ചാല്‍, വരുന്നവരെ ഹോട്ടെലില്‍ കൊതുക് കടിച്ചാല്‍, ചൂടുവെള്ളം കിട്ടിയില്ലെങ്കില്‍, റൂം സര്‍വീസ് താമസിച്ചു പോയാല്‍ ഒക്കെ വിചാരണ ചെയ്യപ്പെടുന്നത് നമ്മളായിരിക്കും.

തടാകങ്ങളുടെ നഗരിയായ ഉദയ്പ്പൂരില്‍ ഹോട്ടലുകള്‍ക്ക് എന്നും ചാകരയാണ്. ഒക്ടോബര്‍ തൊട്ടു ഫെബ്രുവരി വരെയുള്ള മാസങ്ങള്‍ ടൂറിസ്റ്റ് സീസണ്‍ അതിന്റെ പീക്ക് പോയിന്റിലും. പോരാത്തതിന് ഇവിടെ വച്ച് വിവാഹം നടത്തിയാല്‍ വളരെ വിശിഷ്ടമാണ് എന്നൊരു വിശ്വാസം നിലവിലുള്ളത് കൊണ്ട് ഒട്ടേറെ വമ്പന്‍ വിവാഹങ്ങളും വിവാഹ സല്‍ക്കാരങ്ങളും എല്ലാ വര്‍ഷവും കാണും. അങ്ങനെയൊരു വിവാഹ സീസണില്‍ ഇംഗ്ലണ്ടില്‍ നിന്നും കുറ്റിയും പറിച്ചു വന്ന ഒരു സായിപ്പുണ്ടാക്കിയ പ്രശ്നം ചില്ലറയല്ല. നോര്‍ത്തിന്ത്യന്‍ കല്യാണങ്ങള്‍, പ്രത്യേകിച്ചും രാജസ്ഥാനില്‍, വളരെ കളര്‍ഫുള്‍ ആണ്, ഡാന്‍സും പാട്ടും ഒക്കെ കൂടെ ബഹളമയവും. ഈ ബഹളം ഒക്കെ കാരണം അങ്ങേര്‍ക്കു തീരെ ഉറങ്ങാന്‍ പറ്റിയില്ല. റിസെപ്ഷനില്‍ ചെന്ന് അങ്ങേര് വഴക്കുണ്ടാക്കി. ബ്രിട്ടീഷുകരോടുള്ള വിരോധം സിരകളില്‍ ഇപ്പോഴും കാത്തു സൂക്ഷിച്ചിരുന്ന ഏതോ ഫ്രെണ്ട് ഓഫീസ് മാനെജേര്‍ അപ്പോള്‍ തന്നെ പുള്ളിയോട് കൂടും കുടുക്കയും എടുത്തോണ്ട് സ്ഥലം വിട്ടോളാന്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ ഓഫീസില്‍ വന്നപ്പോള്‍ ആകെപ്പാടെ കലാപകലുഷിതം. ആ ഓര്‍മ്മ ഇപ്പോഴും മാഞ്ഞിട്ടില്ലാത്തത് കൊണ്ട് ഓരോ ബുക്കിംഗ് വരുമ്പോഴും നമുക്ക് ഉള്ളില്‍ ഒരു ടെന്‍ഷന്‍ ആണ്.

അപ്പം പറഞ്ഞു വന്നത് ബോസിന്റെ മെയിലിന്റെ കാര്യം. മെയില്‍ സബ്ജെക്ട്റ്റ് - റെയ്സ് ബോറെര്‍ വിസിറ്റ്. താഴെ പുള്ളിയുടെ ബോസിന്റെ മെയില്‍ അങ്ങനെ തന്നെ ഫോര്‍വേഡ് ചെയ്തിരിക്കുകയാണ്. അപ്പോള്‍ വരുന്നത് റെയ്സ് ബോറെര്‍ എന്ന സായിപ്പും തപന്‍ ദാസ്‌ എന്ന ഇന്ത്യന്‍ സായിപ്പും. ഐട്ടിനെറി അറ്റാച്ച് ചെയ്തിട്ടുണ്ടെങ്കിലും വരുന്നതും പോവുന്നതുമായ വിശദ വിവരങ്ങള്‍ ഒക്കെ മെയിലില്‍ ഉണ്ടായിരുന്നത് കൊണ്ട് അത് തുറന്നു നോക്കാനൊന്നും ഞാന്‍ മെനക്കെട്ടില്ല. മറ്റു പണികള്‍ക്കിടയില്‍ ഇത് മറന്നു പോവണ്ടാന്നു വച്ച് കയ്യോടെ ടാജിലേക്ക് ബുക്കിംഗ് മെയില്‍ അയച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അവരുടെ കണ്ഫെര്മേഷന്‍ മെയിലും വന്നു. വരുന്നത് സായ്പ്‌ ആയതു കൊണ്ട് ഐഡന്റിറ്റി പ്രൂഫിന്റെ സ്കാന്‍ കോപ്പി ചോദിച്ചിട്ടുണ്ട്. കയ്യോടെ ആ മെയില്‍ എന്റെ ബോസിനും തപന്‍ ദാസിനും ഫോര്‍വേഡ് ചെയ്തു, കൂട്ടത്തില്‍ റെയ്സ് ബോരെരിന്റെ പാസ്പോര്‍ട്ട്‌ സോഫ്റ്റ്‌ കോപ്പിയും റിക്വെസ്റ്റ് ചെയ്തു. ഇത്രത്തോളം കാര്യങ്ങള്‍ ഒക്കെ ശുഭം.

അഞ്ചു മിനിട്ട് തികച്ചായില്ല, എന്റെ ബോസ്സിന്റെ മെയില്‍ വന്നു, വിത്ത് അഞ്ചാറു ചുവന്ന ക്വോസ്ട്യന്‍ മാര്‍ക്ക്‌. താഴോട്ടു സ്ക്രോള്‍ ചെയ്തപ്പോള്‍ തപന്‍ ദാസിന്റെ മെയില്‍ ബോസിന് വന്നിട്ടുണ്ട്, വിത്ത്‌ രണ്ട് മൂന്നു കറുത്ത ക്വോസ്ട്യന്‍ മാര്‍ക്ക്‌. എന്താപ്പോ സംഭവം. ഡീട്ടെയില്സ് ഒന്നുംകൂടെ ചെക്കു ചെയ്തു. കുഴപ്പം ഒന്നും കാണുന്നില്ല. അറ്റാച്ച് ഫയല്‍ തുറന്നു നോക്കിയപ്പോളാണ് ഞാന്‍ ശരിക്കും വിയര്‍ത്തു പോയത്. വരുന്ന സായ്പിന്റെ പേര് ജയിംസ് കാര്‍ണിവെല്‍. അപ്പൊ ഈ റെയ്സ് ബോറെര്‍ ആരാ? മെയില്‍ ഹിസ്റ്ററി മൊത്തം വായിച്ചു നോക്കിയപ്പോള്‍ പിടികിട്ടി. കമ്പനി പുതുതായി ലോഞ്ച് ചെയ്ത ഭീമന്‍ മൈനിംഗ് മെഷീന്‍ ആണ് റെയ്സ് ബോറര്‍, . അതിന്റെ പാസ്പോര്‍ട്ട്‌ കോപ്പിയാണ് ഞാന്‍ റിക്വെസ്റ്റ് ചെയ്തത്!! ബെസ്റ്റ്. പുതിയ മെഷീന്റെ മാര്‍ക്കെട്ടിങ്ങിനു വന്നതാണ് സായ്പ്‌. ഇപ്പോഴും ഓഫീസില്‍ ആരെങ്കിലും വെറുതെ റെയ്സ് ബോറെര്‍ എന്ന് പറഞ്ഞാലും എനിക്ക് നാണം വരും.

അടുത്തത് ഏകദേശം രണ്ട് വര്ഷം മുന്‍പത്തെ കാര്യമാണ്. അന്നും ഡയറക്റ്റ് റിപ്പോര്‍ട്ടിംഗ് ഒരു സായിപ്പിനാണ്, ഒരു ബ്രസീലിയന്‍ ബോസ്, ക്രിസ്ടഫര്‍ ഗലീനിയോ. ആള്‍ വളരെ സ്ട്രിക്റ്റ് . അവിടെയും ഹോട്ടല്‍ ബുക്കിംഗ് എന്റെ തലയില്‍ വന്നു ചേര്‍ന്നു. സായിപ്പിന് രണ്ട് അസിസ്റ്റന്റ്റ്മാരാണ്, ഞാനും പിന്നെ കിഷോര്‍ ശര്‍മയും. രാവിലെ ആള്‍ വന്നു മെയില്‍ ഒക്കെ നോക്കി കഴിഞ്ഞാല്‍ ഉടന്‍ ഞങ്ങളുടെ ഊഴമാണ്. അന്നത്തെ അപ്പോയിന്റ്മെന്റ്സ്, മീറ്റിങ്ങ്സ്, മറ്റു പ്രധാന കാര്യങ്ങള്‍ ഒക്കെ ഡിസ്കസ് ചെയ്യും. ട്രവെലിംഗ് ഉണ്ടെങ്കില്‍ അതിന്റെ ബുക്കിങ്ങ്സ് ഒക്കെ എന്നെ ഏല്പിക്കും. പുള്ളിയുടെ ഭാര്യയുടെ പേര് എന്ജലീന,

അന്ന് രാവിലെ ഇങ്ങനെ എന്നോട് പറഞ്ഞു. "എന്റെയും എന്ജലീനയുടെയും മക്കള്‍ വരുന്നുണ്ട്. ഞങ്ങള്‍ക്ക് താജ്മഹല്‍ കാണാന്‍ പോവണം. ലോക്കല്‍ ഫ്ലൈറ്റ് ടിക്കെറ്സും ആഗ്ര താജ് ഹോട്ടെലില്‍ താമസവും ബുക്ക് ചെയ്യണം.” മക്കളുടെ പേര് പറഞ്ഞു തന്നു. ഞാന്‍ ഒക്കെ കുറിച്ചെടുത്തോണ്ട് പോരുന്നു. ട്രാവല്‍ ഡെസ്കില്‍ കൊടുത്ത് ബുക്കിങ്ങ്സ് ഒക്കെ അന്ന് തന്നെ ചെയ്യിപ്പിച്ചു.

പിറ്റേന്ന് രാവിലെ ടിക്കെട്ട്സും ടാജിലെ ബുക്കിംഗ് ഡീറ്റൈല്‍സും ഒക്കെ ബോസിന് കൈമാറി. ടിക്കെറ്റ് കണ്ടതും പുള്ളി തലയില്‍ കൈ വച്ച് ഒറ്റ അലര്‍ച്ച "നീ എന്തായീ കാണിച്ചു വച്ചിരുക്കുന്നത്". ഞാന്‍ അന്തംവിട്ട്‌ വീണ്ടും വീണ്ടും അതൊക്കെ പരിശോധിച്ചു, ഒന്നും മനസ്സിലാകുന്നില്ല. കിഷോറിനെ നോക്കിയപ്പോള്‍ അവനും ഒന്നും പിടികിട്ടിയിട്ടില്ല. ഞങ്ങളെ രണ്ടുപേരെയും ഒന്ന് നോക്കിയിട്ട് സായിപ്പു ഒരു വലിയ രഹസ്യം പുറത്തു വിട്ടു. വരുന്നതില്‍ ഒരാള്‍ സായിപ്പിന്റെ ആദ്യ ഭാര്യയുടെ മകനും, രണ്ടാമത്തേത് പുള്ളിയുടെ ഭാര്യയുടെ ആദ്യത്തെ ഭര്‍ത്താവിന്റെ മകനുമാണ്!!

"എന്റെയും എന്ജലീനയുടെയും" എന്ന് പറഞ്ഞതിനിടയില്‍ ഒരു വലിയ കോമാ ഉണ്ടായിരുന്നത് ഞാന്‍ ശ്രദ്ധിച്ചില്ല. അതുകൊണ്ട് തന്നെ സായിപ്പിന്റെ സര്‍നെയിം തന്നെയാണ് എന്ജലീനയുടെ മകനും ചാര്‍ത്തിക്കൊടുത്തത്. ആ ചെറുക്കനേയും കൊണ്ട് ഇന്ത്യ മൊത്തം കറങ്ങാന്‍ പോവാം, എന്നിട്ട് പേര് ഒന്ന് മാറിപ്പോയതിനാണ് എന്നെ തിന്നാന്‍ വരുന്നത്.

ഞാന്‍ ഏറുകണ്ണിട്ടു കിഷോറിനെ ഒന്ന് നോക്കി. അവന്‍ ചിരി കടിച്ചമര്‍ത്തി ഇരിക്കുകയാണ്. ഏതു സാഹചര്യത്തിലും ചിരിക്കാനുള്ള എന്റെ അപാരമായ കഴിവിനെക്കുറിച്ച് നല്ലബോധ്യമുള്ളതു കൊണ്ട് ഞാനിരിക്കുന്ന ഭാഗത്തേക്ക് അവന്‍ നോക്കുന്നുപോലുമില്ല. സായിപ്പാണെങ്കില്‍ ഭാര്യക്ക് ഫോണ്‍ ചെയ്ത്‌ പുള്ളിക്കാരിയുടെ പുത്രന്റെ സര്‍നെയിം ചോദിക്കുകയാണ്. അടുക്കളയിലെ മനോരമ കലണ്ടറിനു താഴെ അരി തീര്‍ന്നു, ഉപ്പില്ല, മുളകില്ല ലിസ്ടുകള്‍ക്ക് താഴെ ഭര്‍ത്താവു no . 1 ,......... no .2 ........ ലിസ്റ്റ് തിരയുന്ന എന്ജലീനയെ ഒരാവശ്യവുമില്ലാതെ ഞാന്‍ അവിടെയിരുന്നു ഭാവനയില്‍ കണ്ടു. ചിരിച്ചില്ലെങ്കില്‍ മരിക്കും എന്ന് തോന്നിപ്പോയ നിമിഷം ആയിരുന്നു അത്. കള്ളചുമ വരുത്തി അവിടെ നിന്നും പുറത്തിറങ്ങിപ്പോയി മതിവരുവോളം ചിരിച്ചു.

മോറല്‍ ഓഫ് ദി സ്റ്റോറി - മെയില്‍ വന്നാല്‍ മൊത്തം വായിച്ചു നോക്കണം. റിപ്ലൈ ടു ഓള്‍ ഓപ്ഷന്‍ ആവശ്യമില്ലാതെ ഞെക്കരുത്.

കൃഷ്ണ, നീയെന്നെ അറിയുന്നുവോ

നേര്‍ത്ത മഴ നൂലുകള്‍ക്കിടയിലൂടെ ഇരുട്ടുപടര്‍ന്ന വഴിയിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ വല്ലാത്തൊരു ആപത്ശങ്ക മനസ്സിനെ വലയം ചെയ്തിരുന്നു. എന്താണ് വരാന്‍ താമസിക്കുന്നത്. ഇത്രയും ഒരിക്കലും വൈകാറില്ലല്ലോ. തുളസിത്തറയില്‍ കൊളുത്തിയ ദീപം മഴയില്‍ അണഞ്ഞുപോയിരിക്കുന്നു. ഉമ്മറത്ത്‌ കൊളുത്തിയ നിലവിളക്കില്‍ ദീപനാളത്തിന് ചുറ്റും വലയമിട്ടു പറക്കുന്ന ഈയാംപാറ്റകള്‍. മഴയ്ക്ക് കനം കൂടുകയാണ്, മനസ്സിലെ ഭയത്തിനും.

ആരോടൊക്കെയോയുള്ള അരിശം ഹാളില്‍ പരസ്പരം വഴക്ക് കൂടുന്ന കുട്ടികളെ ശാസിച്ചു തീര്‍ത്തു. എട്ടിലും അഞ്ചിലുമായി , എങ്കിലും രണ്ടും തമ്മില്‍ വഴക്കൊഴിഞ്ഞൊരു നേരമില്ല. അടുക്കളയിലെ പണികളില്‍ മുഴുകുമ്പോഴും നോട്ടം റോഡില്‍ തന്നെയായിരുന്നു. കൃഷ്ണാ, ഇത്രയും വൈകുന്നതെന്തേ.

ഓഫീസില്‍ നിന്നും വരുന്നവഴി വാങ്ങിക്കൊണ്ടുവന്ന പച്ചക്കറിയുടെ കെട്ടഴിച്ചു. തീ പിടിച്ച വിലയാണ് എല്ലാത്തിനും, എന്നാലോ എന്തുണ്ടാക്കി വച്ചാലും അച്ഛനും മക്കള്‍ക്കും കുറ്റം മാത്രമേയുള്ളൂ താനും, മീനോ ഇറച്ചിയോ ഉണ്ടെങ്കില്‍ ബഹുസന്തോഷം.

മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ നോക്കുന്നതിനിടയില്‍ സ്വന്തം ഇഷ്ടങ്ങള്‍ എന്നേ മറന്നുപോയിരിക്കുന്നു. ഇഷ്ടം, അതിപ്പോള്‍ ഒന്നിനോട് മാത്രമേയുള്ളൂ. മാനം കാണാതെ മനസ്സില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന മയില്‍‌പ്പീലിയോട് മാത്രം. കൃഷ്ണാ ഇനിയും നീ വരാത്തതെന്തേ.

ചിരപരിചിതമായ ബൈക്കിന്റെ ശബ്ദം, അതിന്റെ ഹോണ്‍ അലമുറ പോലെ മുഴങ്ങി . കുടയുമെടുത്ത് ചെന്ന് ഗേറ്റ് തുറക്കുമ്പോള്‍ താമസിച്ചു പോയതിനു മദ്യത്തിന്റെ പുളിച്ച ഗന്ധത്തില്‍ കുതിര്‍ന്ന അസഭ്യ വര്‍ഷം. ബൈക്ക് സ്റ്റാന്റില്‍ വച്ച് തന്നെ നോക്കിയൊന്നു മൂളിയിട്ട് ഇടറുന്ന കാലടികളോടെ അദ്ദേഹം അകത്തേക്ക് കയറി.

ചാപ്ലിന്‍ നിങ്ങള്‍ പറഞ്ഞില്ലേ മഴയത്ത് കരയാനാണ് ഇഷ്ടമെന്ന്, ഞാന്‍ പറയും എന്റെ കണ്ണില്‍ നിന്നും ഉതിരാത്ത കണ്ണീരാണ് ഈ മഴയെന്ന്‌. ഒരു വ്യാഴവട്ടം എന്നില്‍ ഘനീഭവിപ്പിച്ച ദുഖങ്ങളുടെ പെരുമഴ.

ഗേറ്റ് അടക്കുമ്പോള്‍ കാത്തിരിപ്പിന്റെ അവസാനമെന്നോണം ആ കറുത്ത ആക്റ്റീവ ഇടവഴി തിരിഞ്ഞു വന്നു. എതിര്‍വശത്തെ തുറന്നു കിടന്ന ഗേറ്റിലൂടെ വളരെ പതിയെ അത് അകത്തേക്ക് കടന്നുപോയി. ഹെല്‍മെറ്റ്‌ ഊരി മാറ്റി ഒരു കൈ കൊണ്ട് തലമുടിയിലെ ഈറന്‍ മാടിയൊതുക്കി ആ കണ്ണുകള്‍ തന്റെ നേരെ തിരിയുന്നത് സിറ്റ്ഔട്ടില്‍ നിന്നും ഒരുമാത്ര കണ്ടുനിന്നു. ഇന്നെന്റെ ദിവസം ധന്യമായി കൃഷ്ണാ. നിന്റെ അലിവൂറുന്ന താമരനയനങ്ങള്‍ ഒരുമാത്രയെന്നെ തിരഞ്ഞുവന്നല്ലോ.

കുട്ടികള്‍ ഹാളില്‍ നിശബ്ദരായിരുന്നു പഠിക്കുന്നു. ഒരു മരണവീടുപോലെ വീട് ശാന്തം. ബെഡ്റൂമിലെ മേശപ്പുറത്തു പകുതിയോഴിഞ്ഞൊരു കുപ്പി വിശ്രമിക്കുന്നു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇവയാണെന്ന് ആരാണാവോ കണ്ടുപിടിച്ചത്. കൈലിയും ബനിയനും ധരിച്ചു ഗൃഹനായകന്‍ ടിവി. ഓണ്‍ ചെയ്തു. ഇനി കുട്ടികളുടെ ശ്രദ്ധയും അങ്ങോട്ടേക്ക് തിരിയും. തിടുക്കത്തില്‍ അടുക്കളപ്പണികളിലേക്ക് തിരിഞ്ഞു, തീര്‍ത്തും ശാന്തമായ മനസ്സോടെ.

ഊണ്മുറിയിലെ പതിവ് രംഗങ്ങളുമായി ഇന്നും അരങ്ങൊഴിഞ്ഞു. കുട്ടികള്‍ ഉറങ്ങാന്‍ കിടന്നിരിക്കുന്നു. ഇനിയും പണികള്‍ ബാക്കിയാണ്. പിറ്റേന്നത്തെക്കുള്ള ഡ്രെസ്സുകള്‍ അയണ്‍ ചെയ്യണം, കറിക്കുള്ളതെല്ലാം അരിഞ്ഞ് ഫ്രിഡ്ജില്‍ വെക്കണം. ഗേറ്റ് പൂട്ടാന്‍ വേണ്ടി മുറ്റത്തേക്കിറങ്ങിയപ്പോള്‍ വീണ്ടും കണ്ണുകള്‍ അയല്‍വീടിന്റെ പടി കടന്നു ചെന്നു. ഉറങ്ങിയിടുണ്ടാവുമോ. ഇല്ല, അകത്തു അച്ഛനും മകളും കൂടി കളിക്കുകയാണെന്ന് തോന്നുന്നു.

നാലഞ്ചു മാസം മുന്‍പ് അവര്‍ ഇവിടേയ്ക്ക് താമസം മാറിയ ദിവസം ഇന്നുമോര്‍ക്കുന്നു. അന്നിവിടെ കള്ളുസഭ കൂടിയ ദിവസമായിരുന്നു. അദ്ദേഹവും കുറെ സുഹൃത്തുക്കളും. ചീട്ടുകളിക്കിടയില്‍ എന്തോ കശപിശയുണ്ടായി. അങ്ങോട്ടുമിങ്ങോട്ടും കയ്യാങ്കളി വരെയെത്തി, കൂടെ പുലഭ്യ വര്‍ഷവും. ഇവിടെ അതൊക്കെ പതിവായതുകൊണ്ട് അയല്‍ക്കാര്‍ തിരിഞ്ഞു കൂടെ നോക്കാറില്ല.
പിറ്റേന്നു ആയിഷതാത്ത പറഞ്ഞിട്ടാണ് അറിഞ്ഞത് പുതിയ താമസക്കാര്‍ വന്നകാര്യം. മുകുന്ദനും, ശാലിനിയും, അവരുടെ മകള്‍ ചിത്രലേഖയും. പത്രത്തിലാണ് അയാള്‍ക്ക്‌ ജോലി. പുത്തരിയില്‍ തന്നെ കല്ല്‌ കടിച്ചത് കൊണ്ടാവണം ശാലിനി തന്നോടധികം സംസാരിക്കാറില്ല. ഗേറ്റിനു അപ്പുറത്ത് നിന്നും ഒരുനോട്ടം, പിശുക്കിയുള്ള ചിരി, ഒന്നോ രണ്ടോ വാക്കില്‍ ഒതുങ്ങുന്ന സംഭാഷണം.

എന്നുതൊട്ടാണ് രണ്ട്‌ കണ്ണുകള്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഓഫീസില്‍ പോവുംപോഴോ വരുമ്പോഴോ യാദൃചികമായി മുറ്റത്തു നില്‍ക്കുകയാണെങ്കില്‍ നേര്‍ത്തൊരു ചിരിയോടെ തന്നെ ഉറ്റു നോക്കും. കണ്ണടക്കിടയിലൂടെ ആ കണ്ണുകള്‍ തന്റെ ആത്മാവിലേക്കാണ് എത്തി നോക്കുന്നതെന്ന് തോന്നിപ്പോയിട്ടുണ്ട്‌. രണ്ട്‌ കുട്ടികളുടെ അമ്മയായ ഒരു മുപ്പത്തഞ്ചുകാരിയെ വളക്കാന്‍ ഒരു പുരുഷന്‍ ശ്രമിക്കുന്നത് ഇന്നത്തെ ചുറ്റുപാടുകളില്‍ ഒരു പുതിയ കാര്യമൊന്നുമല്ല. ഓഫീസിലും ബസ്‌ യാത്രകളിലും വഴിയിലും ഒരു ദിവസം അങ്ങനയുള്ള എത്രയോ വൃത്തികെട്ട നോട്ടങ്ങള്‍ ശരീരത്തെ തൊട്ടുരുമ്മി കടന്നു പോവുന്നു.

പക്ഷെ ആ കണ്ണുകളില്‍ ഒരിക്കലും കാമം ഇല്ലായിരുന്നു. കരുണ തുടിക്കുന്ന ഒരു തരം സ്നേഹം മാത്രമാണ് എന്നും ആ കണ്ണുകളില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ഒരിക്കലും തന്നോട് സംസാരിക്കാന്‍ ശ്രമിച്ചിട്ടില്ല.

പേമാരി ഭൂമിയിലേക്ക്‌ ഇറങ്ങിവന്ന ദിവസമായിരുന്നു അന്ന്. വൈകിട്ട് ബസ്സിറങ്ങി വെയ്റ്റിംഗ് ഷെഡില്‍ നില്‍ക്കുമ്പോള്‍ ചുറ്റും മഴ ആര്‍ത്തിരമ്പുകയായിരുന്നു. നനഞ്ഞൊട്ടിയ ശരീരത്തിലേക്ക് കൂര്‍ത്തിറങ്ങുന്ന കണ്ണുകള്‍ സൃഷ്ടിച്ച അരോചകതയാണ് മഴയിലൂടെ മുന്നോട്ട് നടക്കാന്‍ പ്രേരിപ്പിച്ചത്. ബസ്സിറങ്ങി ഏകദേശം ഒരു കിലോമീറ്റെര്‍ നടന്നാലേ വീടെത്തുകയുള്ളൂ. ഇരുട്ടും മഴയും വല്ലാതെ പേടിപ്പെടുത്തി, മൊബൈലിന്റെ നേര്‍ത്തവെട്ടം പര്യാപ്തമല്ലായിരുന്നു. എന്നും നടന്നു പോവുന്ന വഴിയാണ്, എന്നാലും ഇരുട്ടില്‍ ഇഴജന്തുക്കളെ പേടിക്കണം, ഇരുകാലി മൃഗങ്ങളെയും.

പിന്നില്‍ ഒരു ടൂവീലറിന്റെ ശബ്ദം. അതിന്റെ ലൈറ്റില്‍ വെള്ളം മൂടിയ വഴി വ്യക്തമായി കാണാം. തന്റെ പിന്നില്‍ എത്തിയപ്പോള്‍ അതിന്റെ വേഗം തീരെകുറഞ്ഞു. സാരിത്തലപ്പുകൊണ്ട് കഴുത്ത്‌
മൂടിപ്പുതച്ചു, മാലപറിക്കാന്‍ വരുന്നവരാണെന്കിലോ . ഒരുവശത്തേക്ക്‌ ഒഴിഞ്ഞു നടന്നുവെങ്കിലും വാഹനം തന്നെ സാവധാനം പിന്‍തുടര്‍ന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ഹെല്മെട്ടിനുള്ളില്‍ ആ കണ്ണുകള്‍. ഒരു നിമിഷം എന്തിനെന്നറിയാതെ ഗോവര്‍ധനഗിരി കുടയായുര്‍ത്തിയ കൃഷ്ണരൂപം മനസ്സില്‍ തെളിഞ്ഞു. വീടെത്തുവോളം ആ പ്രകാശം തന്നെ അനുഗമിച്ചു, സ്നേഹം വാര്‍ന്നൊഴുകിയ കണ്ണുകളും.

പിന്നെപ്പിന്നെ ആ കണ്ണുകള്‍ മുറിവേറ്റ തന്റെ ഹൃദയത്തെ പൊതിഞ്ഞു നില്ക്കാന്‍ തുടങ്ങി. എല്ലാ ദുഖങ്ങളെയും ഒപ്പിയെടുക്കാന്‍ പറ്റുന്ന ഒരു ഇന്ദ്രജാലം ആ കണ്ണുകളില്‍ കണ്ടു. ആപത്ബാന്ധവനാണ് മുകുന്ദന്‍. കൌരവ രാജസഭയില്‍ വിധിയോരുക്കിയ ചൂതാട്ടത്തില്‍ ഉടുവസ്ത്രം പോലും നഷ്ടപ്പെട്ട കൃഷ്ണക്ക് മറ്റാരുമില്ലായിരുന്നല്ലോ അഭയം. അവള്‍ക്കു അഞ്ചു ഭര്‍ത്താക്കന്മാരെന്കില്‍ തനിക്ക്‌ ഒരു ഭര്‍ത്താവ് മാത്രം, അത്രേയുള്ളൂ വ്യത്യാസം. എന്റെ അക്ഷയപാത്രത്തില്‍ ഒളിപ്പിച്ചു വച്ച ചീരയില തുണ്ടിനെ നീ കാണുന്നുവോ കൃഷ്ണാ.

ബെഡ്റൂമിലെ വായുവിനു മദ്യത്തിന്റെയും, സിഗരെട്ടിന്റെയും സമ്മിശ്ര ഗന്ധമാണ്. ഈ ഗന്ധവും നിശബ്ദതയെ കീറി മുറിക്കുന്ന കൂര്‍ക്കംവലിയുമില്ലെങ്കില്‍ ഒരു പക്ഷെ തനിക്ക്‌ ഉറങ്ങാന്‍ കഴിയില്ലായിരിക്കും. പുലര്ച്ചക്കുണര്‍ന്നു പാതിരാവരെ നീളുന്ന അധ്വാനത്തിന്റെ അവശേഷിപ്പായ പലതരം വേദനകള്‍ തലപൊക്കുന്നത് കിടക്കയിലേക്ക് വീഴുമ്പോള്‍ ആണ്. അല്പം മൂവ് എടുത്തു നടുവിനും കാല്ക്കുഴകളിലും പുരട്ടീയിട്ടു കിടന്നു. കിടക്കയുടെ ഭൂരിഭാഗവും കയ്യടക്കി കിടക്കുന്ന രൂപത്തിനെ നിസ്സംഗതയോടെ നോക്കിക്കിടക്കുമ്പോള്‍ സ്വയം ചോദിച്ചു, ആരാണിയാള്‍ തനിക്ക്‌. താലി എന്ന കുരുക്കില്‍പെടുത്തി ആരൊക്കെയോ ചേര്‍ന്ന് ഒരു വന്യമൃഗത്തിനൊപ്പം കൂട്ടില്‍ അടച്ചിരിക്കുകയാണ് തന്നെ. അതിനു കടിച്ചു കീറാനും മുറിവേല്‍പ്പിക്കാനും വേണ്ടി പൊന്നും പണവും അങ്ങോട്ട്‌ കൊടുത്തു തീറെഴുതിക്കൊടുത്ത ജന്മം. പീഡനം എന്ന് പറഞ്ഞു ഒരുപാട് വാര്‍ത്തകള്‍ കോളങ്ങളില്‍ നിറയുമ്പോള്‍ ആരും കാണാതെ പോവുന്ന ഗാര്‍ഹിക പീഡനങ്ങള്‍. കുട്ടികള്‍ ഇല്ലായിരുന്നെങ്കില്‍ മരണം കൊണ്ടെങ്കിലും മുക്തി തേടാമായിരുന്നു.

കിടന്നിട്ട്‌ ഉറക്കം വരുന്നില്ല. ജനാല വിരി അല്പംമാറ്റി നോക്കി. അയല്‍വീട്ടില്‍ വിളക്കുകള്‍ അണഞ്ഞിരിക്കുന്നു. കണ്ണാടിക്കു മുന്‍പില്‍ വന്നു നിന്നു സ്വയം ഒന്ന് നോക്കി. യൌവനം വിട്ടൊഴിഞ്ഞിട്ടില്ല, അല്പം തടിചിട്ടുണ്ട് എന്നതൊഴിച്ചാല്‍ വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. അലമാരി തുറന്നു ഒരു പട്ടുസാരിയെടുത്തു ചുറ്റി, മുടി ഭംഗിയായി ചീകിയൊതുക്കി, വാലിട്ടു കണ്ണെഴുതി, കുങ്കുമം തൊട്ടു ഒരു നവോഡയെപ്പോലെ അണിഞ്ഞൊരുങ്ങുമ്പോള്‍ കണ്ണാടിയിലെ പ്രതിരൂപത്തോട്‌ ചോദിച്ചു, നിനക്കെന്തുപറ്റി. കൌമാരം പൂവിട്ടു നിന്ന കാലത്തുപോലും ഇങ്ങനെയൊന്നും തോന്നിയിട്ടില്ലല്ലോ. നിന്റെ പടിവാതില്‍ കടന്നു ഒരിക്കലും വരാത്ത കൃഷ്ണന് വേണ്ടിയാണ് നീ കാത്തിരിക്കുന്നത്.

ഉവ്വ്, എനിക്കറിയാം, ഇതെന്റെ സന്തോഷമാണ്, എന്റെ മാത്രം. കൃഷ്ണയെപ്പോലെ, ആരും അറിയാതെ, ഒരു പക്ഷെ നീ പോലും അറിയാതെ, കൃഷ്ണാ നിന്നെ ഞാന്‍ പ്രണയിച്ചോട്ടെ. എന്റെ വേദനകളിലെ മൃതസന്ജീവനിയാണ് നീ

വേനലവധിക്ക് സ്കൂള്‍ പൂട്ടിയിട്ടും എങ്ങോട്ടും പോവാന്‍ തോന്നിയില്ല. താനിപ്പോള്‍ ഏറ്റവുമധികം സ്നേഹിക്കുന്നത് ഈ വീടിനെയാണ്‌. ഇതിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഞാന്‍ ഇപ്പോള്‍ സന്തുഷ്ടയാണ്, മുകുന്ദാ നിന്റെ സാമീപ്യം ഒന്ന് കൊണ്ട് മാത്രം. ഒരുവാക്ക് പോലും ഉച്ചരിക്കാതെ നീ എന്റെ എത്രയോ ജന്മങ്ങളിലെ കണ്ണീരിനെ തുടച്ചെടുത്തു. എന്റെ ദിനരാത്രങ്ങള്‍ ഇപ്പോള്‍ നിന്നെ മാത്രം വലം വയ്ക്കുന്നു.

അന്ന് വൈകുന്നേരം വീട്ടിലേക്കു വരുമ്പോള്‍ അയല്‍വീടിന്റെ മുറ്റം നാനാവിധം അലങ്കോലപ്പെട്ടു കിടന്നിരുന്നു. ചിതറിയ കാര്‍ഡ്‌ ബോര്‍ഡ് പെട്ടികളും പേപ്പറുകളും. ഒരുള്‍ക്കിടിലത്തോടെ അത് നോക്കി നിന്നപ്പോള്‍ ആയിഷതാത്തയാണ് പറഞ്ഞത് അവര്‍ വീടൊഴിഞ്ഞു പോയെന്ന്. ട്രാന്‍സ്ഫര്‍ ആയത്രേ.

കൃഷ്ണാ, എനിക്കൊരു സൂചന പോലും തരാതെ നീ എവിടേക്കാണ് പോയി മറഞ്ഞത്. നിന്റെ നീലകണ്ണുകള്‍ ഇനിയെന്നെ തേടി വരില്ലേ. സീതയെപ്പോലെ ഭൂമി പിളര്‍ന്ന് അപ്രത്യക്ഷയാവാന്‍ കഴിഞ്ഞെങ്കില്‍, അഹല്യയെപ്പോലെയൊരു ശിലയായ് ഉറഞ്ഞു പോയിരുന്നെങ്കില്‍. ഇനിയെന്റെ ജന്മത്തിന് എന്തര്‍ത്ഥം.

തകര്‍ന്നടിഞ്ഞ മനസ്സുമായി കട്ടിലില്‍ വീണു കിടക്കുമ്പോള്‍ ഇളയ മകന്‍ അടുത്ത് വന്നൊരു മാസിക നീട്ടി. "നമ്മുടെ സിറ്റ് ഔട്ടില്‍ കിടന്നു കിട്ടിയതാ അമ്മേ". ആരെങ്കിലും വീട് തെറ്റി ഇട്ടതാവും.

അന്ധകാരം വിഴുങ്ങി നില്‍ക്കുന്ന അയല്‍ വീട്ടിലേക്കു നോക്കുമ്പോള്‍ നെഞ്ചു പൊട്ടിപ്പിളരുന്നത് പോലെ. യാന്ത്രികമായി ഓരോന്ന് ചെയ്യുമ്പോഴൊക്കെ ഓര്‍ത്തത്‌ മരണത്തെക്കുറിച്ചായിരുന്നു. എല്ലാവരും ഉറങ്ങിക്കഴിഞ്ഞിട്ടും ഇരുട്ടിലേക്ക് നോക്കി ഒരുപാട് നേരം ഇരുന്നു. ലോകത്തേറ്റവും കൂടുതല്‍ ധൈര്യം വേണ്ടത് മരിക്കാനാണെന്ന് ആരോ പറഞ്ഞത് എത്ര ശരി. തനിക്ക്‌ മരിക്കാനുള്ള ധൈര്യമില്ല, ജീവിക്കാനും.

ടീപ്പോയില്‍ കിടന്ന മാസികയില്‍ കണ്ണുകള്‍ ഉടക്കിയത് അപ്പോഴാണ്‌. വെറുതെ താളുകള്‍ മറിക്കുമ്പോള്‍ കണ്ടു കണ്ണടയ്ക്കു പിന്നിലെ ആ കണ്ണുകള്‍, വല്ലാത്തൊരുദ്വേഗത്തോടെ കണ്ണുകള്‍ താഴെ ഓരോ വരിയിലെക്കും പാഞ്ഞു. അത് തന്റെ കഥയാണ് , ഓരോവരിയിലും തുടിച്ചു നിന്നിരുന്നത് തന്റെ മനസ്സാണ്, എത്രവട്ടം വായിച്ചുവെന്നറിയില്ല, കണ്ണീരില്‍ കുതിര്‍ന്നു അക്ഷരങ്ങളോക്കെയും മങ്ങിയിരുന്നു. കഥയുടെ തലക്കെട്ട്‌ ഇങ്ങനെയായിരുന്നു "ഇനിയൊരു ജന്മമുണ്ടെങ്കില്‍ ....".

എനിക്കായി ബാക്കിവെച്ച മയില്‍‌പ്പീലിതുണ്ട് ഞാന്‍ മാറോടണയ്ക്കുന്നു, കണ്ണാ. എന്നെ നീയറിഞ്ഞുവല്ലോ ഇനിയൊരു ജന്മത്തില്‍ അല്ല, ഏഴു ജന്മങ്ങളില്‍ ഞാന്‍ നിനക്കായി കാത്തിരിക്കാം. വാനപ്രസ്ഥത്തിന്റെ അവസാന ഏടുകളില്‍ കൃഷ്ണയുടെ ആത്മാവ് നിനക്കായി ചേക്കേറും, നിന്റെ നീലക്കടമ്പില്‍.