Wednesday 9 December 2009

മുഖംമൂടികള്‍

ബെഡ് ലാമ്പിന്റെ നേര്‍ത്ത വെളിച്ചത്തില്‍ ക്ലോക്കിലെ സമയം കണ്ടു, രണ്ടു മണി കഴിഞ്ഞിട്ടേയുള്ളൂ. ഈ നശിച്ച ചുമ തുടങ്ങിയിട്ട് രണ്ടു ദിവസമായി , ഇന്നലെയും രാത്രിയില്‍ ശരിക്കുറങ്ങാന്‍ പറ്റിയില്ല. ഉച്ച കഴിഞ്ഞു ഓഫീസില്‍ ‍ കണ്ണ് തുറന്നിരിക്കാന്‍ പെട്ടപാട് തനിക്കേയറിയൂ. അരികില്‍ അപ്പുവും വിനുവേട്ടനും സുഖമായുറങ്ങുന്നു. നീങ്ങിക്കിടന്ന പുതപ്പെടുത്തു അപ്പുവിനെ നന്നായി പുതപ്പിച്ചു. പിന്നെയും ചുമ, ഇത്തിരി കഫ് സിറപ്പ് കുടിക്കാം. പുലര്ച്ചെ അഞ്ചരക്ക് തന്നെ അടുക്കളയില്‍ കയരണ്ടതാണ്. മോന് ഏഴരക്ക് ബസ് വരും, എട്ടരയോടെ തനിക്കും വിനുവേട്ടനും ഓഫീസില്‍ പോവണം. മരുന്നെടുത്ത് കുടിച്ചു വീണ്ടും കിടക്കാന്‍ പോവുമ്പോഴാണ് കണ്ടത് വിനുവേട്ടന്റെ മൊബൈല്‍ അലമാരക്കുള്ളില്‍ ഇരിക്കുന്നു.

മുന്പൊക്കെ ഉറങ്ങാന്‍ നേരത്ത് മ്യൂസിക് എക്സ്പ്രസ്സ് സിസ്റ്റം ഉള്ള ഈ ഫോണില് പാട്ട് കേള്‍ക്കാറുണ്ടായിരുന്നു. താന് തന്നെയാണ് കുറച്ചു ഓള്ഡ് മലയാളം സോങ്ങ്സ് ഇതിന്റെ മെമ്മറി കാര്ഡില് കോപ്പി ചെയ്തത്. ഈയിടെയായി ഇതിന്റെ ബാറ്ററി പെട്ടെന്ന് ഡിസ്ചാര്ജ് ആവുന്നെന്നു പറഞ്ഞു വിനുവേട്ടന് തരാറില്ല. അപ്പു വഴക്കുണ്ടാക്കാതിരിക്കാന് അലമാരയില് വച്ചതാവും. മെസ്സേജ് എന്തോ വന്നിട്ടുണ്ടെന്ന് തോന്നുന്നു, സ്ക്രീനില് നീല വെളിച്ചം. 7 മെസ്സേജ് വന്നു കിടപ്പുണ്ട്,ഒക്കെ ഓഫീസില് നിന്നാവും.

വെറുതെയോന്നെടുത്തു നോക്കി. എല്ലാം ഒരാളിന്റെ തന്നെ, ഒരു ജോണ്‍ . മുന്പും പലപ്പോഴും കണ്ടിട്ടുണ്ട് ഇയാളുടെ മെസ്സേജ് അല്ലെങ്കില്‍ ഫോണ്‍ വരുന്നതും പിന്നെ വിനുവേട്ടന്‍ പുറത്തിറങ്ങി കുറെ നേരത്തോളം സംസാരിക്കുന്നതും. ചിലപ്പോള്‍ ശല്ല്യം എന്നു പറഞ്ഞു

ഫോണ്‍ ഓഫ് ചെയ്യും. നാളെ വിനുവേട്ടനോട് ചോദിക്കണം "ഇയാള്ക്കെന്താ ഉറക്കവുമില്ലേയെന്നു." ഒരു കൌതുകത്തിന് ആദ്യത്തെ മെസ്സേജ് തുറന്നു നോക്കി. ഇംഗ്ലീഷില് ടൈപ്പ് ചെയ്ത അക്ഷരങ്ങള് "കുട്ടാ ഉറങ്ങിയോ. പ്ലീസ് കോള് മീ". പത്തരക്കാണ് അയച്ചിരിക്കുന്നത്. നെഞ്ചിനുള്ളില് എന്തോ ഒന്ന് മിന്നി. ഷെല്ഫിന്റെ തുറന്ന വാതിലില് ആവുന്നത്ര മുറുക്കിപ്പിടിച്ചു, ശരീരത്തിനൊരു ബലക്കുറവുപോലെ. ഞാന് ഇപ്പോള് ഉറക്കത്തിലാണോ,സ്വപ്നമാണോ ഇത്. ഉദ്വേഗത്തോടെ അടുത്തത് വായിച്ചു "എത്ര നേരമായി എന്റെ കുട്ടാ ഞാന് നോക്കിയിരിക്കുന്നു. രണ്ടു പ്രാവശ്യം സ്ക്രാപ്പ് ഇടുകയും ചെയ്തു.അത് വന്നത് 10.45 നു.

ഷെല്ഫ് അടച്ചിട്ട് ഡ്രോയിംഗ് റൂമിലെ സോഫയില് ചെന്ന് വീണപ്പോഴേക്കും ദേഹമാകെ വിയര്ത്തു കുളിച്ചിരുന്നു. മെസ്സേജ് ഒന്നൊന്നായി വായിച്ചു നോക്കി. വിളിക്കാന് താമസിച്ചതിനു പിണങ്ങിയും പരിഭവിച്ചും ഉള്ള മെസ്സേജ് ആണ് കൂടുതലും. ഇടക്കൊന്നില് "എന്റെ കുട്ടന് ആയിരം ചക്കര ഉമ്മകളും" ഉണ്ട്. സ്ഥലകാല ബോധം വീണ്ടുകിട്ടാതെ തരിച്ചിരിക്കുമ്പോള് പ്രത്യാശയോടെ ഫോണ് തിരിച്ചും മറിച്ചും നോക്കി, ഇനി ഫോണ്‍ മാറിപ്പോയതാണോ. ഇല്ല, ഡിസ്പ്ലേയില്‍ അപ്പുവിന്റെ ഫോട്ടോ തന്നെ.

ഇതാരാണ്, ഈ ജോണ്‍. ആ പേരിനുള്ളില് ആരായാലും അതൊരു പെണ്ണ് തന്നെ. വിനുവേട്ടന്റെ ജീവിതത്തില് താനല്ലാതെ മറ്റൊരാള് . നെഞ്ചിനുള്ളില് വിങ്ങുന്ന വേദന, ആരോ ഒരു കത്തി കുത്തിയിറക്കിയത് പോലെ. ഭൂമിയാകെ വട്ടം ചുറ്റുന്നു, ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്. ഇവിടെയിരുനാല് പൂജാമുറിയിലെ കൃഷ്ണവിഗ്രഹം കാണാം. കൃഷ്ണാ, എന്തിനീ പരീക്ഷണം. കുറച്ചു മിനിട്ടുകളെടുത്തു മനസ്സൊന്നടങ്ങാന്. കാല്വിരല് മുതല് അരിച്ചു കയറുന്ന ദേഷ്യത്തോടെ ഇന് ബോക്സ് തുറന്നു ഓരോന്നായി പരിശോധിച്ച്. ഇപ്പോള് വന്ന ഏഴു മെസ്സേജ് ഒഴിച്ച് ബാക്കിയെല്ലാം ഒഫിഷ്യല് മെസ്സേജ് മാത്രം. മിടുക്കന്‍, ഇങ്ങനെ വേണം ആണുങ്ങളായാല് ! സെന്റ് ഐറ്റംസ് കാലിയാണ്. ഡ്രാഫ്റ്റ് മെസ്സേജ് ഒരെണ്ണം ഉണ്ട്, "കുട്ടാ പിന്നെ വിളിക്കാം. ഇവിടെ ഗസ്റ്റ് ഉണ്ട്". അത് ശരി, അപ്പോള് ബെന്നിയും ജിജിയും വന്നപ്പോള് ഉണ്ടാക്കിയതാണ്, അയക്കാന്‍ പറ്റി കാണില്ല. അതുകൊണ്ടാണ് കാരണമറിയാതെ അവള്‍ കിടന്നു കയറു പൊട്ടിക്കുന്നത്. ഞാന് നോല്ക്കുന്ന തിങ്കളാഴ്ച നോയമ്പുകളുടെ ശക്തി കൊണ്ടാവാം ഇപ്പോള്‍ ഈ ഫോണ്‍ എന്റെ കൈയില്‍ കിട്ടിയത്

എന്ത് ചെയ്യണമെന്നു ഒരു രൂപവും കിട്ടുന്നില്ല, ഇങ്ങനെയൊന്നു സ്വപ്നത്തില്‍ ‍ പോലും സംഭവിക്കും എന്ന് കരുതിയിട്ടില്ല. വിനുവേട്ടന്‍ ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവും അച്ഛനുമാണെന്ന് സ്വയം അഹങ്കരിച്ചിരുന്നു. സൌന്ദര്യ പിണക്കങ്ങള്‍ പോലും വളരെ കുറവാണ് തങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍. ഏഴു വര്‍ഷത്തെ സുന്ദരമായ ജീവിതം പെട്ടെന്ന് ചരട് പൊട്ടിയ പട്ടം പോലെ ആയിത്തീര്‍ന്നിരിക്കുന്നു. വിനുവേട്ടനെ വിളിച്ചുണര്‍ത്തി ചോദിച്ചാലോ. വേണ്ട , വിദഗ്ദ്ധമായൊരു കള്ളം തന്നെ വിശ്വസിപ്പിക്കാന്‍ ‍ വിനുവേട്ടന് കഴിയും. ‍ ജോണ്‍ എന്ന പേരിനു പിന്നില്‍ ‍ ഒളിച്ചിരിക്കുന്നത് ആരാണെന്നു കണ്ടു പിടിക്കണം. പക്ഷെ എങ്ങനെ? ആ മെസ്സേജുകള്‍ എല്ലാം തന്റെ മൊബൈലിലേക്ക് ഫോര്‍വേഡ് ചെയ്തു. തല്ക്കാലം ഒന്നും അറിഞ്ഞതായി ഭാവിക്കേണ്ട.

ലൈറ്റ് ഓഫ്‌ ചെയ്തു കിടക്കയുടെ ഒരരികിലേക്ക് നീങ്ങിക്കിടന്നു. അത്രയും നേരം ഒതുക്കി പ്പിടിച്ചതത്രയും നിശബ്ദമായൊരു കണ്ണീര്‍ പ്രവാഹമായി തലയിണയെ നനച്ചു കൊണ്ടിരുന്നു. ഒരുപോള പോലും കണ്ണടക്കാനാവുന്നില്ല. ഏഴുവര്‍ഷം മുന്‍പ് വിനുവേട്ടനെ ആദ്യമായി കണ്ടത്, കുറെ നാളത്തെ പ്രണയത്തില്‍ പൊതിഞ്ഞ സൗഹൃദം, പിന്നെ ഇരുകുടുംബങ്ങളുടെയും അനുഗ്രഹത്തോടെ വിവാഹം, അപ്പുവിന്റെ ജനനം അങ്ങനെയങ്ങനെ ഓര്‍മ്മകളുടെ ഘോഷയാത്ര. രണ്ടു പേരും മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ഉദ്യോഗസ്ഥര്‍, ഹൌസിംഗ് ലോണ്‍ എടുത്തിട്ടാണെങ്കിലും ഈ സിറ്റിയില്‍ ഉണ്ടാക്കിയെടുത്ത ചെറിയൊരു വീട്. ആര്‍ക്കും അസൂയ തോന്നുന്ന സ്വര്‍ഗം പോലെ സുന്ദരമായൊരു ജീവിതം. ഇതിനിടയില്‍ വിനുവേട്ടന് എന്താണ് സംഭവിച്ചത്.

മുന്‍പൊരിക്കല്‍ താന്‍ ആരോടോ പറഞ്ഞതോര്‍ക്കുന്നു "ഞാന്‍ ശരീരം മൊത്തം തളര്‍ന്നു തൊണ്ടക്കുഴിയില്‍ ഇത്തിരി ശ്വാസം മാത്രം ബാക്കിയായി ജീവിതകാലം മൊത്തം കിടന്നാലും എന്റെ വിനുവേട്ടന്‍ ഇതുപോലെ തന്നെ എന്നെ സ്നേഹിക്കും". ആ വിശ്വാസമാണ് ഇപ്പോള്‍ തകര്‍ന്നു തരിപ്പണമായത്. നെഞ്ചു പിഞ്ഞിക്കീറി പോവുന്ന നീറ്റല്‍. എത്ര മനോഹരമായാണ് തന്നെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കിടയില്‍ രഹസ്യങ്ങളില്ല എന്ന് അന്ധമായി വിശ്വസിച്ചു. വിനുവേട്ടനെ അറിയിക്കാത്ത ഒന്നും തങ്ങള്‍ കണ്ടുമുട്ടിയ നാള്‍ മുതല്‍ ഇന്നുവരെ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഒരു സാരി വാങ്ങണമെങ്കില്‍, ഒന്ന് പുറത്തു പോവണമെങ്കില്‍ ഒക്കെ വിനുവേട്ടനില്ലാതെ ചെയ്യാറില്ല. ബെസ്റ്റ് ഫ്രണ്ട് എന്നാല്‍ വിനുവേട്ടനല്ലാതെ മറ്റൊരാളില്ല. കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.

"എന്താടോ മുഖം വല്ലാതിരിക്കുന്നത് , രാത്രിയില്‍ ‍ ഉറങ്ങിയില്ലേ". രാവിലെ വിനുവേട്ടന്‍ ചോദിച്ചു.

"ഇല്ല, ചുമ കാരണം ഉറങ്ങാന്‍ ‍ പറ്റുന്നില്ലായിരുന്നു". ഒന്നും അറിയാത്തതുപോലെ അഭിനയിക്കാന്‍ ‍ ഒരുപാട് ബുദ്ധിമുട്ടായിരുന്നു. വിനുവേട്ടന്റെ ഓരോ നീക്കങ്ങളും താന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മൊബൈല്‍ എടുത്തുകൊണ്ടാണ് രാവിലെ ടോയ്ലെറ്റില്‍ കയറിയത്, ഫോണ്‍ വൈബ്രേഷന്‍ മോഡില്‍ ‍ വച്ചിരിക്കുകയായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നും താന്‍ ‍ ശ്രദ്ധിക്കാറില്ലായിരുന്നു.

ഓഫീസില്‍ ‍ എത്തി അല്‍പസമയം കഴിഞ്ഞപ്പോള്‍ ‍ വിനുവേട്ടന്റെ നമ്പറിലേക്ക് വിളിച്ചു, ബിസിയാണ്. ഉച്ചക്ക് ലഞ്ച് ടൈമില്‍ താഴെയുള്ള കോയിന്‍ ബൂത്തില്‍ നിന്നും ജോണിന്റെ നമ്പരില്‍ വിളിച്ചു. പ്രതീക്ഷിച്ചത് പോലെ ഒരു സ്ത്രീ ശബ്ദം ആയിരുന്നു മറുതലക്കല്‍. ഇടയ്ക്കു പല പ്രാവശ്യം വിളിച്ചപ്പോഴും വിനുവേട്ടന്റെ ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നു. പോസ്റ്റ്‌ പെയ്ഡ്‌ ഫോണ്‍ കണക്ഷന്‍ ആയതിനാല്‍ മൊബൈല്‍ കമ്പനിയുടെ വെബ്‌ സൈറ്റില്‍ നിന്നും കോള്‍ ഡീറ്റയില്‍സ്‌ എടുക്കാന്‍ പറ്റും.

പ്രിന്റ്‌ ഔട്ട്‌ എടുത്തു നോക്കിയപ്പോള്‍ അന്തം വിട്ടുപോയി കഴിഞ്ഞ രണ്ടുമാസങ്ങളിലായി ജോണിന്റെ നമ്പറിലേക്ക് അനവധി പ്രാവശ്യം വിളിച്ചിട്ടുണ്ട്.

അതും ദിവസം 25 - 30 കോളുകള്‍, പിന്നെ ഓഫീസിലെ പണി ചെയ്യാന്‍ എവിടെയാണ് സമയം. വീട്ടിലെത്തിയാലും അത്താഴം കഴിഞ്ഞു കുറെ സമയം വീട്ടിലെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ചാറ്റിംഗ് ചെയ്തു കൊണ്ടിരിക്കും. അത് വിദേശത്തുള്ള കൂട്ടുകാരുമായിട്ടാണ് എന്ന് താന്‍ വിശ്വസിച്ചു പോരുന്നു.

അന്ന് പതിവിലും നേരത്തെ വീട്ടിലെത്തി, വേഷം പോലും മാറാന്‍ നില്‍ക്കാതെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ഇന്റര്‍നെറ്റ്‌ കണക്ട് ചെയ്തു. ഒരു സ്പൈ സോഫ്റ്റ്‌വെയറിന്റെ 7 ദിവസത്തെ ട്രയല്‍ വേര്‍ഷന്‍ ഡൌണ്‍ ലോഡ് ചെയ്തു. വിനുവേട്ടന്റെ ഇമെയില്‍ പാസ്‌ വേര്‍ഡ്‌ കണ്ടു പിടിക്കാന്‍ ഇത് ധാരാളം മതി. ഒന്‍പതു മണിയോടെയാണ് വിനുവേട്ടന്‍ എത്തിച്ചേര്‍ന്നത്, ഉള്ളില്‍ നുരയുന്ന ദേഷ്യവും വെറുപ്പും പുറത്തു വരാതിരിക്കാന്‍ വല്ലാതെ പണിപ്പെടുന്നുണ്ടായിരുന്നു. തന്റെ മൂഡോഫ് വിനുവേട്ടനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തേനില്‍ പൊതിഞ്ഞ വാക്കുകളുടെ പിന്നിലെ അര്‍ത്ഥശൂന്യതയോര്‍ത്തു മനസ്സില്‍ ചിരിച്ചു. അത്താഴം കഴിഞ്ഞു ഫോണുമായി കുറെ നേരം പുറത്തുപോയി നിന്ന് സംസാരിക്കുണ്ടായിരുന്നു. പിന്നെ വന്നു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. വളരെ വൈകിയാണ് വിനുവേട്ടന്‍ കിടക്കാന്‍ വന്നത്. നല്ല ഉഅക്കമായി എന്ന് ബോധ്യം വന്നപ്പോള്‍ പതിയെ എഴുന്നേറ്റു സിസ്റ്റം ഓണ്‍ ചെയ്തു.

സ്പൈ സോഫ്റ്റ്‌വെയര്‍‍ അതിന്റെ പണി നന്നായി ചെയ്തിരിക്കുന്നു. ഓരോ കീ സ്ട്രോക്കും കോപ്പി ചെയ്തിട്ടുണ്ട്, സ്ക്രീന്‍ ഷോട്ടുകള്‍ അടക്കം. യാഹുവിലും,റെഡിഫിലും, ജിമെയിലിലും ഒക്കെയായി അനവധി മെയില്‍ അക്കൌണ്ടുകള്‍, കൂടാതെ ഓര്‍ക്കുട്ടും. ഓരോ അക്കൌണ്ടും തുറന്നു നോക്കും തോറും അമ്പരപ്പ് ഇരട്ടിയായിക്കൊണ്ടിരുന്നു. കൂടുതലും സ്ത്രീ സുഹൃത്തുക്കള്‍, ഇന്ത്യയിലും വിദേശത്തും ഒക്കെയായി അനവധി. ചാറ്റിങ് തുറന്നു നോക്കിയപ്പോള്‍ ശരിക്കും ഞെട്ടി, സെക്സിന്റെ അതിപ്രസരം നിറഞ്ഞ സംഭാഷണങ്ങള്‍. ഫയല്‍ ഷെയറിങ് കൂടുതലും വീഡിയോ ക്ലിപ്പുകളാണ്, വളരെ വൃത്തികെട്ട ഫയലുകള്‍. ഓര്‍ക്കുട്ടില്‍ ലോഗ് ഇന്‍ ചെയ്തു നോക്കിയപ്പോഴും ഇത് തന്നെയാണ് സ്ഥിതി. ഫ്രണ്ട്ഷിപ്‌ റിക്വസ്റ്റ്കള്‍ കൂടുതലും പോയിരിക്കുന്നത് സ്ത്രീകള്‍ക്കാണ്.

രണ്ടായിരത്തിലധികം സ്ക്രാപ്പുകള്‍. ഇതിലേതാണ് ജോണ്‍. കൂടാതെ ഒരു മെയില്‍ അക്കൌണ്ട് സ്ത്രീ നാമത്തിലാണ്, നീലിമയെന്ന പേരില്‍ ഒട്ടനവധി പുരുഷ സുഹൃത്തുക്കളോട് ചാറ്റ് ചെയ്തിട്ടുണ്ട്, വായിച്ചാല്‍ തൊലി പൊളിയുന്ന കാര്യങ്ങള്‍. എന്റെ ഭര്‍ത്താവ് എത്ര ബിസിയാണ് ദൈവമേ. ഇത്രയൊക്കെ നിലനിര്‍ത്തിക്കൊണ്ട് പോവാന്‍ ഇരുപത്തിനാല് മണിക്കൂര്‍ തികയില്ലല്ലോ. എല്ലാം ചെക്ക് ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു പേരില്‍ കണ്ണുടക്കി. ബെറ്റി മരിയ ജോണ്‍, ഫോട്ടോ ഇട്ടിട്ടില്ല. ഈ സിറ്റിയില്‍ തന്നെയുള്ള ഒരു പെണ്ണ്. മിക്കവാറും ഇവള്‍ തന്നെയാണ് അവള്‍, തങ്ങള്‍ക്കിടയിലെ മൂന്നാമതൊരാള്‍. കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്തു വന്നു കിടന്നു. ജോണ്‍ എന്നാ പേരില്‍ അറിയാവുന്ന എല്ലാവരെയും കുറിച്ച് ഓര്‍ത്തു നോക്കി. ബെറ്റി എന്ന പേരില്‍ ആരെങ്കിലുമുണ്ടോ. ഓര്‍മ്മയില്‍ എത്ര തിരഞ്ഞിട്ടും അങ്ങനോരാളെ കിട്ടിയില്ല. ഉറക്കം വരാത്ത രണ്ടാമത്തെ രാത്രിയും അങ്ങനെ കഴിഞ്ഞുപോയി.


ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അലസമായി വിനുവേട്ടന്‍ പറഞ്ഞു "ഇന്നലെ രാജു അങ്കിള്‍നെ കണ്ടിരുന്നു. എല്‍സമ്മ ആന്റിയും നീനയും കൂടി മാര്‍ക്കെറ്റില്‍ പോയിവന്ന വഴി സ്കൂട്ടി ആക്സിഡന്റ് ആയി. രണ്ടുപേര്‍ക്കും മുറിവൊക്കെ പറ്റി. ഭാഗ്യത്തിന് ഫ്രാക്ചെര്‍ ഒന്നുമില്ല." അടുത്തയിടെ പരിചയപ്പെട്ടതാണ് രാജു അങ്കിളിനെയും കുടുംബത്തെയും. രണ്ടു പെണ്‍കുട്ടികളാണ് അവര്‍ക്ക്, മൂത്തയാളുടെ കല്യാണം കഴിഞ്ഞു. ഇളയവള്‍ നീന ഒരു ടെലികോം കമ്പനിയില്‍ ജോലി നോക്കുന്നു.

ഉച്ചക്ക് ആന്റിയോട്‌ ഫോണ്‍ ചെയ്തു വിവരങ്ങള്‍ അന്വേഷിച്ചു. നിസാര പരിക്കുകളെയുള്ളൂ.
ഇടയ്ക്കെപ്പോഴോ ആന്റി പറഞ്ഞു "വിനോദ് ഇടയ്ക്കു വന്നപ്പോഴൊക്കെ ഞാന്‍ പറഞ്ഞിരുന്നു മോളെയും കുഞ്ഞിനെയും ഒന്ന് കൊണ്ടുവരാന്‍. ഇതൊക്കെ ഒന്ന് കരിഞ്ഞോട്ടെ, ഒരു ദിവസം ഇവിടെയാക്കാം ഭക്ഷണം. "

വിനുവേട്ടന്‍ താനില്ലാതെ അവിടെ പോവാറുണ്ടോ. "ഈയിടെ വിനുവേട്ടന്‍ വന്നിരുന്നോ ആന്റീ ".

"ഉവ്വല്ലോ,. ഇങ്ങോട്ടായിട്ടല്ല, ഇവിടെയടുത്ത്‌ ആരെയോ കാണാന്‍ വന്നപ്പോള്‍ കയറിയതാണ്. പിന്നെ നീനമോളുടെ സ്കൂട്ടി വര്‍ക്ക്‌ഷോപ്പിലായിരുന്ന ദിവസം അവളെ ഡ്രോപ്പ് ചെയ്തിട്ട് പോയി."

ജോണ്‍, ബെറ്റി,...നീന ഉത്തരം കിട്ടുകയാണോ. "നീനയുടെ നമ്പര്‍ ഒന്ന് തരാമോ ആന്റീ ഇടക്കൊക്കെ വിളിക്കാല്ലോ". തെറ്റിയില്ല അത് ജോണിന്റെ നമ്പര്‍ തന്നെയായിരുന്നു.


നീന പലപ്രാവശ്യം വീട്ടില്‍ വന്നിട്ടുണ്ട്. അപ്പുവിനെ വലിയ ഇഷ്ടമാണ് അവള്‍ക്ക്‌. സ്വന്തം അനിയത്തിയെപ്പോലെ അവളെ സ്നേഹിക്കുന്ന തന്നെ എങ്ങനെ ചതിക്കാന്‍ മനസ്സുവന്നു. വിനുവേട്ടന്‍ ചെയ്യുന്നതിലും വലുതല്ലല്ലോ അത്. ഓഫീസില്‍ ഒരു പണിയും ചെയ്യാന്‍ തോന്നിയില്ല.ഇപ്പോള്‍ എല്ലാം വ്യക്തമാണ്. വിനുവേട്ടന് ചാറ്റിങ്, പ്രത്യേകിച്ചും സെക്സ്‌ ചാറ്റ് ഒരു ദൌര്‍ബല്യമാണ്. പല സ്ത്രീകളുമായും ഫോണില്‍ വിളിച്ചു പഞ്ചാരയടിയുണ്ട്. കൃത്യമായി പറഞ്ഞാല്‍ ഹൈ ടെക് വായില്‍ നോട്ടം.

നീനയുമായുള്ള ബന്ധത്തിന്റെ വ്യാപ്തി വ്യക്തമല്ല. എന്തായാലും അത് ഏതറ്റം വരെ പോകാനും മാത്രം ശക്തമാണ്. താന്‍ എന്താണ് ചെയ്യേണ്ടത്. ആത്മഹത്യ ചെയ്യാന്‍ മാത്രം വിഡ്ഢിയല്ല. നഷ്ടം അപ്പുമോന് മാത്രമായിരിക്കും. ‍വേണമെങ്കില്‍ ഒരു ഡിവോഴ്സിനു പോലും വേണ്ടത്ര കാരണങ്ങള്‍ മുന്‍പില്‍ ഉണ്ട്. എന്തുവില കൊടുത്തും ദാമ്പത്യം തുടര്‍ന്ന് കൊണ്ടുപോവാന്‍ മാത്രം ഗതികേടില്‍ ഒന്നുമല്ല. ഒരു നല്ല കമ്പനിയില്‍ നല്ല മാസശമ്പളം പറ്റുന്ന ജോലിയുണ്ട്‌. അപ്പുവിനെയുംകൊണ്ട് മാറി താമസിച്ചാലും ആരുടേയും കാലു പിടിക്കാതെ സുഖമായി ജീവിക്കാം.

വികാരം വിവേകത്തിനു വഴിമാറി. അപ്പുവിനു പ്രാണനാണ്‌ അച്ഛനെ. വിനുവേട്ടന് തിരുത്താന്‍ ഒരവസരം കൊടുക്കണം. പൊട്ടിപ്പോയ ചില്ലുപാത്രം പോലെയായിരിക്കുന്നു മനസ്സ്. ഇനിയൊന്നും പഴയ പോലെയാവില്ല. എത്ര ശ്രമിച്ചാലും, എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞു പോയാലും. എങ്കിലും വിനുവേട്ടന് തിരുത്താന്‍ ഒരവസരം കൊടുക്കണം.

ശനിയാഴ്ചയാവാന്‍ വേണ്ടികാത്തിരിക്കുകയായിരുന്നു. തനിക്കു അവധിയാണ്, വിനുവേട്ടന് ഹാഫ്‌ ഡേയും ഉച്ചക്ക് ലഞ്ച് കഴിക്കാന്‍ എത്തണമെന്ന് പ്രത്യേകം ഓര്‍മിപ്പിച്ചു, ഉണ്ണാന്‍ ഒരു ഗസ്റ്റ്‌ ഉണ്ടാവുമെന്നും. ആരാണെന്നു പലവട്ടം ചോദിച്ചിട്ടും ആളിന്റെ പേര് പറഞ്ഞില്ല. സര്‍പ്രൈസ് എന്നുമാത്രം പറഞ്ഞൊഴിഞ്ഞു. വിനുവേട്ടന്‍ പോയിക്കഴിഞ്ഞപ്പോള്‍ നീനയെ വിളിച്ചു. അവള്‍ ഓഫീസില്‍ ആയിരുന്നു.

"നീന, എങ്ങനെയുണ്ട്, മുറിവൊക്കെ കരിഞ്ഞോ."

"ഒരുവിധം ഭേദമായി ചേച്ചി. മമ്മി പറയുന്നുണ്ടായിരുന്നു അങ്ങോട്ട്‌ വരണമെന്ന്"

"അതിനെന്താ ഇന്ന് തന്നെ ആയിക്കോട്ടെ. ഉച്ചക്ക് വന്നാല്‍ നല്ലൊരു ലഞ്ച് തരാം."

"അയ്യോ, ഇന്ന് പറ്റില്ല ചേച്ചി. വേറൊരു ദിവസം ആകട്ടെ."

"അത് പറ്റില്ലല്ലോ ഇന്ന് തന്നെ വന്നേ പറ്റൂ. നീനക്ക് വേണ്ടി സ്പെഷ്യല്‍ ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്'.

'ഇന്നെന്താ വിശേഷം വല്ലതുമുണ്ടോ'

"ഉണ്ടല്ലോ, ഒരു വലിയ വിശേഷം ഉണ്ട്. വന്നിട്ട് പറയാം, ഞാന്‍ കാത്തിരിക്കും. ഒരു കാരണവശാലും വരാതിരിക്കരുത്." അവള്‍ ആകെ കണ്ഫ്യൂസ്ഡ് ആയി.

അല്‍പ സമയം കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ച പോലെ വിനുവ്ട്ടന്‍ വിളിച്ചു "നീനയെ നീയിന്നു ലഞ്ചിന് വിളിച്ചിട്ടുണ്ടോ. അവള്‍ ഫോണ്‍ ചെയ്തു വിശേഷം എന്താണെന്ന് ചോദിച്ചിരുന്നു."

"അവളെ ഉണ്ണാന്‍ വിളിക്കാന്‍ അങ്ങനെ പ്രത്യേകിച്ച് കാരണം വേണോ. അവളുടെ കൈയില്‍ വിനുവേട്ടന്റെ നമ്പര്‍ ഉണ്ടോ'.

"അതുപിന്നെ നിന്നോട് പറയാന്‍ മറന്നു പോയി. ഈയിടെ ഒരു ദിവസം നീനയെ ഞാന്‍ ഡ്രോപ്പ് ചെയ്തിരുന്നു. അന്ന് എന്റെ നമ്പര്‍ വാങ്ങിയതാണ്"

'അതുശരി. ഉച്ചക്ക് എന്തായാലും അവള്‍ വരും. വിനുവേട്ടന്‍ വരാന്‍ താമസിക്കരുത്‌."

"ഇന്ന് വരാന്‍ പറ്റില്ലെന്ന് പറയാനാ നീന എന്നെ വിളിച്ചത്. വീക്ക്‌ എന്‍ഡില്‍ എല്ലാവരും കൂടി വരാമെന്ന്."

'ശോ, അത് പറ്റില്ലാലോ. ഇന്നുതന്നെ അവള്‍ ഇവിടെ വരണമെന്ന് വിനുവേട്ടന്‍ വിളിച്ചു പറഞ്ഞേക്കൂ. ഇല്ലെങ്കില്‍ വൈകിട്ട് നമ്മള്‍ക്ക് അവരുടെ വീട്ടില്‍ പോവേണ്ടി വരും.'

'അതെന്തിനാ" വിനുവേട്ടന്റെ സ്വരത്തില്‍ അല്പം പരിഭ്രമം കലര്‍ന്നിരുന്നു.

'അവള്‍ക്കു നല്ലൊരു പ്രൊപോസല്‍ വന്നിട്ടുണ്ട്. അതൊക്കെ വിശദമായിട്ട് വന്നിട്ട് പറയാം. വിനുവേട്ടന്‍ സമയത്ത് തന്നെ ഇറങ്ങാന്‍ നോക്കൂ." അത് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.

കുറച്ചു കഴിഞ്ഞു വീണ്ടും നീന വിളിച്ചു "ഇന്ന് ലഞ്ച് എല്ലാവര്‍ക്കും ഓഫീസിലാണ് ചേച്ചീ. പിന്നൊരു ദിവസം വരാം."

അല്പം കടുപ്പിച്ചു തന്നെ പറഞ്ഞു "നീന നോ മോര്‍ എക്സ്ക്യൂസ് പ്ലീസ്‌. എനിക്ക് നിന്നോട് സംസാരിക്കണം. നിനക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞാന്‍ വൈകിട്ട് നിന്റെ വീട്ടില്‍ വരാം. പപ്പയും മമ്മിയും ഉള്ളപ്പോള്‍."

"ചേച്ചിക്ക് എന്താ പറയാനുള്ളത്". അവളിലെ നടുക്കം വാക്കുകളില്‍ പ്രകടമായിരുന്നു.

"അത് വന്നിട്ട് പറയാം." കൂടുതല്‍ ഒന്നും പറയാതെ ഫോണ്‍ വെച്ചു.


അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും വിനുവേട്ടന്‍ വീട്ടിലെത്തി. ഉള്ളിലെ ടെന്‍ഷന്‍ പുള്ളിയുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം. വരുത്തിയെടുത്ത ചിരിയോടെ വിനുവേട്ടന്‍ ചോദിച്ചു "നിനക്കെന്തു പറ്റി , പെട്ടെന്നൊരു അതിഥി സല്‍ക്കാരം." മറുപടി പറഞ്ഞില്ല.

വിനുവേട്ടന്‍ പിന്നെയും കിച്ചനില്‍ ചുറ്റിപ്പറ്റി നിന്നു. "നിന്നോട് പറഞ്ഞില്ലെന്നെയുള്ളൂ. നീനക്ക് എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് . അവള്‍ കഴിഞ്ഞ ദിവസം അവള്‍ എന്നെ വിളിച്ചു ഒത്തിരി വിഷമങ്ങള്‍ പറഞ്ഞിരുന്നു. എന്നെ ഒരു സഹോദരനെപ്പോലെ കണ്ടിട്ടാണ് പേര്‍സണല്‍ കാര്യങ്ങള്‍ ഒക്കെ തുറന്നു പറഞ്ഞത്. അതാണ് നിന്നോട് പോലും പറയാതിരുന്നത്. അവരുടെ വീട്ടില്‍ ഒത്തിരി പ്രശ്നങ്ങളുണ്ട്‌".

തന്റെ മൌനം വിനുവേട്ടനെ കൂടുതല്‍ ടെന്‍ഷന്‍ പിടിപ്പിച്ചു. "തനിക്കറിയാമോ, അവള്‍ ഒരു തവണ സൂയിസൈഡ് ചെയ്യാന്‍ ശ്രമിച്ചു. അവള്‍ക്കു താല്പര്യമില്ലാത്ത ഒരു കല്യാണം അടിച്ചേല്പിക്കുകയാണ് അവളുടെ പപ്പയും മമ്മിയും."

"ഇത്രയൊക്കെ അടുപ്പം നിങ്ങള്‍ തമ്മിലുണ്ട്. എന്നെ ഒളിക്കാന്‍ വിനുവേട്ടനറിയാം."

"ഇതുകൊണ്ടാണ് നിന്നോട് ഒന്നും പറയാഞ്ഞത്. നീ ആവശ്യമില്ലാതെ അതുമിതും സംശയിക്കും."

"കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ അങ്ങനെ എത്ര പ്രാവശ്യം ഞാന്‍ സംശയിച്ചിട്ടുണ്ട്‌ ".

"അങ്ങനെയൊന്നുമില്ല. വെറുതെ എന്തിനാണ് ഓരോ പ്രശ്നങ്ങള്‍. എന്നെ ഫെയ്സ് ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് നീന വരുന്നില്ല എന്ന് പറയുന്നത്. നീ വെറുതെ നിര്‍ബന്ധിക്കേണ്ട. പ്രോപോസലിന്റെ കാര്യം ഇനി പറഞ്ഞിട്ട് കാര്യമില്ല."

അതൊന്നും സാരമില്ല. ഞാന്‍ സംസാരിച്ചോളാം. അവള്‍ വരട്ടെ."

"വേണ്ട, ഇന്ന് വിളിക്കണ്ട " വിനുവേട്ടന്റെ സ്വരം കനത്തു. അതിനു മറുപടിയായി വിനുവേട്ടന്റെ പോക്കെറ്റില്‍ നിന്നും ഫോണ്‍ കടന്നെടുത്തു. സ്പീക്കര്‍ ഓണ്‍ ചെയ്തു ജോണ്‍ എന്ന നമ്പറിലേക്ക് വിളിച്ചു. വിനുവേട്ടന്‍ ഒരു മാത്ര സ്തബ്ധനായി നിന്നു.

മറുതലക്കല്‍ നിന്നും. നീനയുടെ ഉദ്വേഗം നിറഞ്ഞ വാക്കുകള്‍ "ഇപ്പൊ വിളിക്കാമെന്നു പറഞ്ഞിട്ട് എത്ര നേരമായി. എന്തായി, പ്രശ്നം വല്ലതുമുണ്ടോ. എനിക്കാകെ പേടിയായിട്ടു വയ്യ". ക്രൂരമായ സംതൃപ്തിയോടെ വിനുവേട്ടന്റെ ഭാവമാറ്റങ്ങള്‍ കണ്ടു നിന്നു.

പിന്നെ നീനയോട് പറഞ്ഞു. "പ്രശ്നം ഉണ്ടല്ലോ അത് സോള്‍വ്‌ ചെയ്യാനാ നിന്നെ വിളിച്ചത്. ഇവിടെയിരുന്നു സംസാരിക്കണോ അതോ നിന്റെ വീട്ടില്‍ ഇരുന്നു സംസാരിക്കണോയെന്നു മോള്‍ തീരുമാനിക്ക്."

മറുപടി ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു. "പ്ലീസ്‌ ചേച്ചീ, എന്നോട് ക്ഷമിക്കണം. ഇനി ഇങ്ങനെയൊന്നും ആവര്‍ത്തിക്കില്ല"

‘നിനക്ക് എന്ത് പറയാനുണ്ടെങ്കിലും അത് വന്നിട്ട് മതി. ഇപ്പോള്‍ ഈ നിമിഷം നീ ഇങ്ങോട്ട് പോരണം”.

ഫോണ്‍ തിരികെ വിനുവേട്ടന്റെ പോക്കെറ്റില്‍ ഇട്ടുകൊടുത്തു. തനിക്കു മുഖം തരാതെ വിനുവേട്ടന്‍ ബെഡ് റൂമിലേക്ക്‌ പോയി. നിറഞ്ഞുവന്ന കണ്ണുകള്‍ തുടച്ചിട്ടു ബാല്‍ക്കണിയില്‍ ഇറങ്ങി പുറത്തേക്കു നോക്കി നിന്നു. കൂടി വന്നാല്‍ ഇരുപതു മിനുട്ട്, അതില്‍ക്കൂടുതല്‍ വേണ്ട നീനക്ക് ഇവിടെ വരെ വരാന്‍.

താഴെ അവളുടെ സ്കൂട്ടി വന്നു നില്‍ക്കുന്നതും ഗേറ്റ് തുറന്നു അകത്തേക്ക് വരുന്നതും കണ്ടു. കതകു തുറന്നതും തന്റെ കൈകളില്‍ മുറുകെപ്പിടിച്ചു നീന കരഞ്ഞു "അയാം സോറി ചേച്ചീ. ഇതൊന്നും എന്റെ പെരെന്റ്സ് അറിയല്ലേ, എന്നെ കൊല്ലും. പ്ലീസ്‌ ചേച്ചീ". അവളോട്‌ ഡ്രോയിംഗ് റൂമില്‍ ഇരിക്കാന്‍ പറഞ്ഞിട്ട് ബെഡ് റൂമിലേക്ക്‌ ചെന്ന് വിനുവേട്ടനെ വിളിച്ചു. "വരൂ നമുക്ക് സംസാരിക്കാം."

സോഫയില്‍ വന്നിരുന്നതും വിനുവേട്ടന്‍ പറഞ്ഞു "നീ വെറുതെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞാനും നീനയും തമ്മില്‍ അരുതാത്ത ഒരു ബന്ധവുമില്ല. ഫ്രണ്ട്ഷിപ്പ് മാത്രമേയുള്ളൂ."

നീന തല കുമ്പിട്ടിരിക്കുകയാണ്.

"ഇതുകണ്ടോ വിനുവേട്ടന്റെ കഴിഞ്ഞ രണ്ടുമാസത്തെ ഫോണ്‍ബില്‍ ഡീറ്റയില്‍സ്‌. നീനയുടെ നമ്പറിലേക്ക് പോയ കോളുകള്‍ ഒന്ന് എണ്ണിപ്പറയാമോ." രണ്ടുപേരും ഒരു നടുക്കത്തോടെ തന്നെ ഉറ്റുനോക്കിയിരുന്നു.

തന്റെ മൊബൈലില്‍ അന്ന് ഫോര്‍വേഡ് ചെയ്ത മെസ്സേജുകള്‍ വായിച്ചു കേള്‍പ്പിച്ചു. "ഇനിപറ നിങ്ങള്‍ തമ്മിലുള്ള പരിശുദ്ധപാവന ബന്ധത്തെക്കുറിച്ച്."

നീന വിങ്ങിപ്പൊട്ടി കരഞ്ഞു "ചേച്ചി എന്നോട് ക്ഷമിക്കണം. ഞാന്‍ ഒരു കുട്ടിക്കളി പോലെ ചെയ്തുപോയതാ. ഇനിയൊന്നും ഉണ്ടാവത്തില്ല. ചേച്ചി എല്ലാം അറിഞ്ഞതില്‍ എനിക്ക് ആശ്വാസമുണ്ട്. കുറ്റബോധം കൊണ്ട് കരഞ്ഞിട്ടുണ്ട് ഞാന്‍. ചേച്ചിയുടെ ഭര്‍ത്താവാണ് എല്ലാറ്റിനും കാരണം. ചേച്ചിയെയും മോനെയും ഉപേക്ഷിക്കരുതെന്നു എന്നും ഞാന്‍ ഇയാളോട് പറയുമായിരുന്നു."

അതുവരെ അടക്കിയ ദേഷ്യം അണപൊട്ടിയൊഴുകി 'നീയെന്താടീ കരുതിയത്‌ നീ തരുന്ന ഭിക്ഷയാണ്‌ എന്റെയും കുഞ്ഞിന്റെയും ജീവിതമെന്നോ. അങ്ങിനെയൊരു ഔദാര്യം എനിക്ക് വേണ്ട. നിന്റെ പപ്പയെയും മമ്മിയെയും വിളിച്ചു ഞാന്‍ പറയുന്നുണ്ട് വിനുവേട്ടനെക്കൊണ്ട് തന്നെ നിന്നെ കല്യാണം കഴിപ്പിക്കാന്‍. ഞാന്‍ എന്തായാലും ഇനി നിങ്ങള്‍ക്കിടയില്‍ ഇല്ല. "

"ചേച്ചീ പ്ലീസ് വീട്ടില്‍ പറയല്ലേ, പപ്പയറിഞ്ഞാല്‍ എന്നെ കൊല്ലും. ഇനി എന്റെ നിഴല്‍ പോലും നിങ്ങളുടെ ലൈഫില്‍ ഉണ്ടാകത്തില്ല. ഞാന്‍ ഈ സിറ്റിയില്‍ നിന്ന് തന്നെ പൊക്കോളാം. പ്ലീസ് ആരുമറിയല്ലേ". നീന വീണ്ടും കരഞ്ഞു.

ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് തന്നെ വിനുവേട്ടന്റെ ശബ്ദം ഉയര്‍ന്നു "നീന, താനാണ് എനിക്ക് ഫോണ്‍ ചെയ്യാന്‍ തുടങ്ങിയതും ഇങ്ങനൊരു റിലേഷന്‍ തുടങ്ങിവച്ചതും. ഇപ്പോള്‍ നീയൊന്നുമറിഞ്ഞിട്ടില്ല. അല്ലെങ്കിലും പെണ്ണെന്നു പറയുന്ന വര്‍ഗമേ ചതിയാണ്". അതുകേട്ടു എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"എനിക്ക് സംസാരിക്കാനുള്ളത് വിനുവേട്ടനോടാണ്. ഇങ്ങനൊരു ബന്ധം കൊണ്ട് വിനുവേട്ടന്‍ എന്ത് നേടി. നമ്മുടെ ജീവിതത്തിന്റെ മൊത്തം സ്വൈര്യതയും നഷ്ടപ്പെടുതിയതല്ലാതെ. ഏഴു വര്‍ഷത്തെ സ്നേഹവും വിശ്വാസവുമാണ് വിനുവേട്ടന്‍ ഇല്ലാതാക്കിയത് .

ഞാനൊരു കാര്യം ചോദിക്കട്ടെ, എനിക്ക് പകരം നീനയുടെ പപ്പയാണ്‌ ഈ ബന്ധം അറിഞ്ഞിരുന്നതെങ്കിലോ. ഇവളുടെ മൊബൈലിലേക്ക് വന്ന ഒരു കോളോ, മെസ്സെജോ മതിയായിരുന്നു അതിനു. രാജു അങ്കിള്‍ ഇവിടെ വന്നു എന്റെയും മോന്റെയും മുന്‍പില്‍ വച്ച് വിനുവേട്ടന്റെ കോളറിനു പിടിച്ചിരുന്നെങ്കില്‍ എങ്ങനെ മുഖം രക്ഷിക്കുമായിരുന്നു നിങ്ങള്‍.

നമ്മള്‍ ഇനിയും ഒരുമിച്ചു തന്നെ ജീവിക്കും, പക്ഷെ ഇനിയൊരിക്കലും പഴയ ആ സന്തോഷം ഉണ്ടാവില്ല. ഞാന്‍ വിളിക്കുമ്പോള്‍ ഒരു ഒഫീഷ്യല്‍ കോളില്‍ വിനുവേട്ടന്‍ ബിസിയായിരുന്നാലും എന്റെ മനസ് അത് മറ്റൊരു രീതിയിലെ കാണൂ. മുന്‍പ് എന്നോടാരെങ്കിലും നിങ്ങളോടൊപ്പം ഒരു പെണ്ണിനെ കണ്ടുവെന്നു പറഞ്ഞാല്‍ ഞാന്‍ അത് ചിരിച്ചു തള്ളിയേനെ. ഇപ്പോള്‍ അതിനു ഒരുപാട് വ്യാഖ്യാനങ്ങള്‍ ഉണ്ടാവും. വിനുവേട്ടന്റെ പല സ്ത്രീ സുഹൃത്തുക്കളെയും എനിക്കറിയാം.. അവയൊന്നും ഒരിക്കലും സംശയത്തിന്റെ കണ്ണിലൂടെ നോക്കിയിട്ടില്ല. അതിന്റെ പേരില്‍ ഒരിക്കലും വഴക്കടിച്ചിട്ടില്ല. ഒരു പക്ഷേ അതൊക്കെയായിരിക്കാം എന്റെ തെറ്റുകള്‍.

ഒരു കാര്യം പറയൂ. ഞാനായിരുന്നു ഇങ്ങനെയൊരു ബന്ധം തുടങ്ങി വച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു നിങ്ങളുടെ റിയാക്ഷന്‍. വിനുവേട്ടന്‍ പറഞ്ഞത് പോലെ ഇതൊരു ഫ്രണ്ട്ഷിപ്പ് മാത്രമാണെങ്കില്‍ ഞാനും തുടങ്ങട്ടെ ഇങ്ങനെയൊന്ന്. വിത്ത്‌ എനി ഓഫ് യുവര്‍ ഫ്രണ്ട്സ്, എനി ഓഫ് മൈ കൊളീഗ്സ്.

ഞാന്‍ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരി പെണ്ണാണ്. ഒരുപാട് വിശാലമായി ചിന്തിക്കാനുള്ള കഴിവൊന്നും എനിക്കില്ല. പണ്ട് മുത്തശ്ശി പറയും ആണുങ്ങളായാല്‍ ചെളി കണ്ടാല്‍ ചവിട്ടും വെള്ളം കണ്ടാല്‍ കഴുകും എന്നൊക്കെ. പെണ്ണിന് ചെളി കണ്ടാല്‍ ചവിട്ടാതെ നടക്കാന്‍ പറ്റുമെങ്കില്‍ ആണിന് അത് സാധിക്കില്ലേ.'

വിനുവേട്ടന്‍ ഒന്നും പറയാതെ തല കുമ്പിട്ടിരുന്നു.

"ഞാന്‍ പൊയ്ക്കോട്ടേ ചേച്ചീ. ദയവു ചെയ്തു എന്നെ ഉപദ്രവിക്കരുത്. പപ്പയും മമ്മിയും ഒന്നുമറിയല്ലേ പ്ലീസ്" നീന ചോദിച്ചു.

"ഈ ഒരൊറ്റ തവണത്തേക്ക് മാത്രം ഞാന്‍ നിന്നോട് ക്ഷമിക്കുന്നു. ഇനിയെന്നും നിന്റെ മമ്മിക്കു ഞാന്‍ ഫോണ്‍ ചെയ്യും. ഇനിയൊരിക്കല്‍ കൂടി നീ വിനുവേട്ടനോട് സംസാരിക്കാന്‍ ശ്രമിച്ചു എന്ന് ഞാന്‍ അറിയരുത്. മാത്രമല്ല ഇനി വിനുവേട്ടന്‍ നിനക്ക് ഫോണ്‍ ചെയ്‌താല്‍ എന്നെ വിളിച്ചു അറിയിക്കുകയും വേണം"

"ശരി ചേച്ചീ" ആശ്വാസത്തോടെ അവള്‍ ബാഗെടുത്തു നടന്നു.

"നില്‍ക്കൂ, നമ്മള്‍ സംസാരിച്ചതൊക്കെ എന്റെ മൊബൈലില്‍ റെക്കോര്‍ഡ്‌ ചെയ്തിട്ടുണ്ട്. അതുകൊണ്ട് മനസ്സില്‍ മറ്റെന്തെങ്കിലും പ്ലാന്‍ ഉണ്ടെങ്കില്‍ കളഞ്ഞേക്കണം". ഒരു പുനര്‍ചിന്തയോടെ ഞാന്‍ വിളിച്ചു പറഞ്ഞു. ഒന്നും പറയാതെ അവള്‍ ഇറങ്ങിപ്പോയി.

"മോളൂ, പ്ലീസ് ഇതൊരു വലിയ ഇഷ്യൂ ആക്കരുത്. ഞാന്‍ എന്റെ തെറ്റ് സമ്മതിക്കുന്നു, ഇനിയൊരിക്കലും ഇങ്ങനെയൊന്നു ആവര്‍ത്തിക്കുകയുമില്ല. നീയിതു മനസ്സില്‍ നിന്നും കളയണം". വിനുവേട്ടന്‍ എന്റെ കരം കവര്‍ന്നു.

" വിനുവേട്ടന്‍ വന്നോളൂ. ഞാന്‍ ഊണെടുത്തു വയ്ക്കാം." അടുക്കളയിലേക്കു നടക്കുമ്പോള്‍ കണ്ണില്‍ ഊറിക്കൂടിയ തുള്ളികള്‍ ഷാളിന്റെ തുമ്പു കൊണ്ട് തുടച്ചു.

ഇനിയെന്നെങ്കിലും ഞങ്ങളുടെ ജീവിതം ആ പഴയ ശാന്തതയിലേക്ക് തിരിച്ചു വരുമോ. അറിയില്ല.

Tuesday 8 December 2009

ഓജോ ബോര്‍ഡ്

കഴിഞ്ഞ ദിവസങ്ങളില്‍ ഓജോ ബോര്‍ഡിനെക്കുറിച്ച് വന്ന പോസ്റ്റുകളാണ് പഴയൊരു സംഭവം ഓര്‍മിപ്പിച്ചത്.

ഏഴെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നവംബറിലെ സെക്കന്റ്‌ സാറ്റെര്‍ഡേയ്ക്ക് മുന്‍പത്തെ വെള്ളിയാഴ്ച. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജോലിയൊക്കെ കിട്ടി ഹോസ്റ്റലില്‍ അടിച്ചുപൊളിച്ചു ജീവിക്കുന്ന കാലം. എന്റെ റൂം മേറ്റ്‌ തിരുവല്ലാക്കാരി അനു. ഞങ്ങള്‍ രണ്ടാളും അന്ന് ഓഫീസില്‍ പോയത് സന്തോഷത്തോടെയാണ്, കാരണം അടുത്ത രണ്ടു ദിവസം അവധി. വൈകുന്നേരം ആയപ്പോള്‍ അനു എന്റെ ഓഫീസിലേക്ക് വിളിച്ചു. വൈകിട്ട് ലിസിചേച്ചി അവരുടെ വീട്ടില്‍ ചെല്ലാന്‍ വിളിച്ചിട്ടുണ്ട്. ഓഫീസില്‍ നിന്നും സമയത്തിന് ഇറങ്ങണം.

അവളുടെ ഒരു അകന്ന ബന്ധു ലിസിചേച്ചി ഇന്‍ഡോറില്‍ തന്നെ താമസിക്കുന്നുണ്ട്. ഞങ്ങളുടെ ഹോസ്റ്റലില്‍ നിന്നും കുറെ ദൂരെയാണ് അവരുടെ ഫ്ലാറ്റ്. ഹോസ്റ്റലില്‍ ഉണക്ക റൊട്ടിയും ദാലും തിന്നു ജീവിക്കുന്ന ഞങ്ങളോടുള്ള സഹതാപം കൊണ്ട് ചേച്ചി ഇടക്കൊക്കെ വീട്ടില്‍ വിളിച്ചു കപ്പ - മീന്‍/ചിക്കെന്‍, ഇഡലി, ദോശ, അപ്പം മുതലായവ ഒക്കെ തന്നു സല്ക്കരിക്കാറുണ്ട്. കൂടാതെ അവരുടെ വീട്ടില്‍ മലയാളം വാരികകകള്‍ മുടങ്ങാതെ വാങ്ങിക്കാറുണ്ട്. പിന്നെ അവിടെ അടുത്ത് തന്നെയാണ് കേരളസ്റ്റോര്‍ ഉള്ളത്. അവിടെപ്പോയാല്‍ വയറു നിറയെ വല്ലതും കഴിച്ച്‌ , പഴയ മാഗസിനുകള്‍ എല്ലാം കെട്ടിപ്പൊതിഞ്ഞു വലിയ കവറിലാക്കി പിന്നെ കേരള സ്റ്റോറില്‍ കയറി പുതിയ മാഗസിനുകളും അച്ചപ്പം, ഉപ്പേരി, മുറുക്ക് , നേന്ത്രപ്പഴം ഒക്കെ വാങ്ങിയാണ് ഞങ്ങള്‍ തിരിച്ചു വരാറുള്ളത്. ചുരുക്കം പറഞ്ഞാല്‍ ഒരു വെടിക്ക് ഒരുപാട് പക്ഷികള്‍.

ഞങ്ങളുടെ ഹോസ്റ്റലില്‍ മെസ്സ് ഇല്ല. അടുത്തൊക്കെ ടിഫിന്‍ സര്‍വിസുകള്‍ സുലഭമായതിനാല്‍ പുറത്തു നിന്നും ടിഫിന്‍ വരുത്തുകയാണ് എല്ലാവരും ചെയുന്നത്. ഞങ്ങള്‍ക്ക് ടിഫിന്‍ തരുന്നത് ഒരു സര്‍ദാര്‍ജിയാണ്. മറ്റു ടിഫിന്‍ സര്‍വീസുകളെ അപേക്ഷിച്ച് ക്വാളിറ്റി അല്പം ഭേദം. ഒരിക്കല്‍ സബ്ജിക്ക് എരിവു കൂടുതലാണ് എന്ന് ഞാന്‍ പരാതിപ്പെട്ടു. പിറ്റേന്ന് എന്റെ ടിഫ്ഫിനില്‍ കറിക്കൊപ്പം ഒരു കുഞ്ഞു പീസ് ശര്‍ക്കര. അതാണ്‌ ഞങ്ങളുടെ സര്‍ദാര്‍ജി അങ്കിള്‍. സാധാരണ ലിസി ചേച്ചിയുടെ വീട്ടില്‍ വൈകുന്നേരം പോകുമ്പോള്‍ അന്ന് ടിഫിന്‍ വേണ്ടെന്നു സര്‍ദാര്‍ജി അങ്കിളിനെ വിളിച്ചു പറയും. അന്നും ആ പതിവ് ആവര്‍ത്തിച്ചു.

ഞാന്‍ ഓഫീസില്‍ നിന്നും ആറുമണിയോടെ ഇറങ്ങിയപ്പോള്‍ അനു സ്കൂട്ടിയുമായി ഗേറ്റില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. മുടിഞ്ഞ ട്രാഫിക് ആയിരുന്നതുകൊണ്ട് ലിസി ചേച്ചിയുടെ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ നേരം വൈകി. എഴരയാണ് ഹോസ്റ്റലില്‍ തിരിച്ചെത്താനുള്ള ഡെഡ് ലൈന്‍. അത് കഴിഞ്ഞാല്‍ പിന്നെ ഹോസ്റ്റല്‍ ഉടമസ്ഥ രശ്മിദീദിയുടെ വായിലെ ചീത്ത മുഴുവനും കേള്‍ക്കണം. മാഗസിന്‍ സര്‍ചിങ്ങും കഴിപ്പും ഒക്കെ കഴിഞ്ഞപ്പോള്‍ തന്നെ നേരം ഒരുപാട് വൈകി. അത് കൊണ്ട് കേരള സ്റ്റോറില്‍ കയറാന്‍ നില്‍ക്കാതെ ഞാനും അനുവും ഹോസ്റെലിലേക്ക് പോന്നു. എന്നിട്ടും ഞങ്ങള്‍ വന്നപ്പോഴേക്കും എട്ടുമണി ആകാറായി. ദീദിയുടെ കനല്‍ കണ്ണുകളും കണ്ടു വഴക്കും കേട്ട് റൂമില്‍ എത്തിയപ്പോഴേക്കും ക്ഷീണിച്ചു പോയിരുന്നു. പിന്നെ വിശാലമായി കുളിച്ചു, മാഗസിനുകള്‍ പങ്കിട്ടു അവരവരുടെ ബെഡില്‍ കയറി കിടന്നു. വായിച്ചു കൊണ്ട് കിടന്നു എപ്പോഴോ രണ്ടാളും ഉറങ്ങിപ്പോയി. ഇടക്കെപ്പോഴോ ഞെട്ടിയുണര്‍ന്നത് അസഹ്യമായ വിശപ്പോടെയായിരുന്നു. കേരള സ്റ്റോറില്‍ കയറാം എന്ന് കരുതിയാണ് പഞ്ചാബിയോടു ടിഫിന്‍ വേണ്ടെന്നു പറഞ്ഞത്.

ബെഡ് ലാമ്പിന്റെ അരണ്ട വെട്ടത്തില്‍ ഞാന്‍ ഷെല്‍ഫിലെ ബിസ്കറ്റ് ടിന്നുകള്‍ പരതി . അപ്പോള്‍ ഇരുട്ടില്‍ നിന്നൊരു ശബ്ദം " ആകെ രണ്ടു ബിസ്കറ്റെയുള്ളായിരുന്നെടീ അത് ഞാന്‍ തിന്നു. അനു അവളുടെ ബെഡില്‍ എഴുന്നേറ്റിരുന്നു. ഞാനും അവളുടെയരികിലായി വന്നിരുന്നു.

"എന്തായാലും താമസിച്ചതിനു വഴക്ക് കേട്ട്, എന്നാല്പിന്നെ കഴിക്കാന്‍ വല്ലതും വാങ്ങിച്ചിട്ട് വന്നാല്‍ മതിയായിരുന്നു. വിശന്നിട്ടു ഉറക്കവും വരുന്നില്ല." അനുവിന്റെ ആത്മരോദനം കേട്ട് ഞാന്‍ അവള്‍ക്കൊരു സെയിം പിച്ച് കൊടുത്തു. സമയം 12 .10 നേരം വെളുക്കാതെ ഒരു രക്ഷയുമില്ല.

പെട്ടെന്നെനിക്കൊരു ഐഡിയ തോന്നി. തേര്‍ഡ് ഫ്ലോറില്‍ താമസിക്കുന്ന മീനാക്ഷിയുടെ അടുത്ത് എപ്പൊഴും മാഗി സ്റ്റോക്ക്‌ കാണും. ഒന്നവിടെ വരെ പോയി നോക്കിയാലോ. അര്‍ദ്ധരാത്രിക്ക് ചെന്ന് അവളെ തല്ലിപ്പൊക്കി എഴുന്നേല്പിക്കുന്നതാണ് പാട്. ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ.

ഞാന്‍ മുകളിലേക്ക് നടന്നു. പാസ്സേജില്‍ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചം മാത്രം. തേര്‍ഡ് ഫ്ലോറില്‍ ചെന്നപ്പോള്‍ മീനാക്ഷിയുടെ റൂം ലോക്ക് ചെയ്തിരിക്കുന്നു. തൊട്ടടുത്ത രണ്ടു റൂമുകളിലും ആരുമില്ല. ദൈവമേ ഇതുങ്ങളെല്ലാം എവിടെപ്പോയി. ഇനി ദീദിയറിയാതെ വല്ല സിനിമക്കും പോയതാണോ. ഏയ്‌, അത്രയ്ക്ക് ധൈര്യം ഒരെണ്ണത്തിനുമില്ല. തിരികെ സെക്കന്റ്‌ ഫ്ലോറില്‍ എത്തിയപ്പോഴാണ് അത് ശ്രദ്ധിച്ചത്. അങ്ങേയറ്റത്തെ മുറിയില്‍ വെളിച്ചമുണ്ട്. അല്പം തുറന്നു കിടന്ന ജനാലയിലൂടെ നോക്കിയപ്പോള്‍ കാര്യം പിടി കിട്ടി. ഓജോ ബോര്‍ഡ് വച്ച് ആത്മാവിനെ വിളിക്കുന്ന പരിപാടി നടക്കുകയാണ്. ഇന്ന് വെള്ളിയാഴ്ചയാണെന്ന് ഒരു നടുക്കത്തോടെ ഞാന്‍ ഓര്‍ത്തു.

ഈയിടെ ഹോസ്റ്റലില്‍ തുടങ്ങിയ ഒരു പ്രോഗ്രാമാണ് വെള്ളിയാഴ്ച രാത്രികളിലെ പ്രേതത്തിനെ വിളിക്കല്‍. ഓജോ ബോര്‍ഡ്, നാണയം, മെഴുകുതിരി മുതലായവയാണ് റോ മെറ്റിരിയല്സ്. ധൈര്യം കൂടുതലുള്ള ഒരു പിടി ധീരവനിതകളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പറഞ്ഞ സാധനം തീരെ ഇല്ലാതിരുന്നതിനാല്‍ പിറ്റേന്ന് ഞങ്ങള്‍ അവരോടു വിവരങ്ങള്‍ ചോദിച്ചറിയും. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ പുതിയ സിനിമ കണ്ടിട്ട് വന്നവര്‍ ബാക്കിയുള്ളവരോട്‌ കഥ പറഞ്ഞു കേള്‍പ്പിക്കാറില്ലേ, അത് പോലെ.

ആത്മാവ് വരാറുണ്ടെന്നും നമ്മള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ബോര്‍ഡിലൂടെ നാണയം നീക്കി പറയാറുണ്ടെന്നും ഒക്കെ പിറ്റേന്ന് കേള്‍ക്കാം. അങ്ങനെ യുദ്ധത്തില്‍ വെടിയേറ്റ്‌ വീണ ഒരു കേണലിനെയും ആക്സിടെന്റില്‍ മരിച്ച ഒരു യുവതിയെയും ഒക്കെ അവര്‍ വിളിച്ചു വരുത്തിയിട്ടുണ്ട്. അവിടെ നില്‍ക്കണോ പോണോയെന്നു കണ്ഫ്യൂഷനടിച്ചു നില്‍ക്കുമ്പോഴാണ് കൂട്ടത്തിലുണ്ടായിരുന്ന ജസ്പ്രീത്‌ എന്ന പഞ്ചാബി പെണ്‍കുട്ടി എഴുന്നേറ്റു വരുന്നത് കണ്ടത്. അവള്‍ എന്നെ കണ്ടു വാതില്‍ തുറന്നു തരാന്‍ എഴുന്നേറ്റു വന്നതാണെന്ന് ന്യായമായും ഞാന്‍ കരുതി. മീനാക്ഷിയെ കണ്ടു മാഗിയും മേടിച്ചോണ്ട് പോവാമല്ലോ എന്ന സന്തോഷത്തില്‍ ഞാന്‍ ഒരു പുഞ്ചിഒരിയോടെ വാതില്‍ തുറക്കുന്നതും കാത്തു നിന്നു.

വാതില്‍ തുറന്നു ജസ്പ്രീത്‌ പുറത്തിറങ്ങി സ്റെയര്‍കേസിനടുത്തെക്ക് നടക്കുന്നത് കണ്ടു ഞാന്‍ അവളെ പിന്നില്‍ നിന്നും വിളിച്ചു. നാനോ സെക്കന്റുകള്‍ക്കുള്ളിലാണ് പിന്നെയുള്ള കാര്യങ്ങള്‍ സംഭവിച്ചത്. തിരിഞ്ഞു നോക്കിയ ജസ്പ്രീത്‌ ഒരാര്‍ത്തനാദത്തോടെ സ്റെയര്‍കേസിനടുത്തെക്ക് കുതിച്ചു. ഭയന്ന് പോയ ഞാന്‍ എന്റെ മുറിയെ ലക്ഷ്യമാക്കി അവളുടെ പിന്നാലെ സ്റെയര്‍കേസിലേക്ക് തന്നെ ഓടി. സ്റ്റെപ്പിനടുതെത്തിയ അവള്‍ പിന്തിരിഞ്ഞു നോക്കി. എന്നെ കണ്ടതും ഞെട്ടറ്റ പൂവ് പോലെ അവള്‍ ബോധമറ്റു വീണു. ഇതിനിടയില്‍ എനിക്കൊരു കാര്യം സ്ട്രൈക്ക് ചെയ്തു. ഓജോ ബോര്‍ഡില്‍ നിന്നും ചാടിയ ഏതോ ഒരു പ്രേതം ഞങ്ങളുടെ പിന്നിലുണ്ട്. അതിനെ കണ്ടിട്ടാണ് ജസ്പ്രീത്‌ ഭയന്നോടിയത്. അതുകൊണ്ട് ബോധം കേട്ട് കിടന്ന അവളെ ശ്രദ്ധിക്കാനൊന്നും നില്‍ക്കാതെ സ്റെപ്പുകള്‍ ആവുന്നത്ര വേഗത്തില്‍ ചാടിയിറങ്ങി ഞാന്‍ എന്റെ റൂമിലേക്ക്‌ പാഞ്ഞു.

മുകളിലെ ബഹളം കേട്ട് അനു പാതി വഴിയില്‍ വരെ എത്തിയിട്ടുണ്ടായിരുന്നു. അവളെ പിടിച്ചു വലിച്ചു മുറിയിലെത്തി കതകടച്ചു ഞാന്‍ സംഭവിച്ചതൊക്കെ കിതപ്പിനിടയിലൂടെ പറഞ്ഞൊപ്പിച്ചു. ഒരു നിമിഷം എന്നെയൊന്നു നോക്കിയിട്ട് അവള്‍ എന്നെ പിടിച്ചു വലിച്ചു കണ്ണാടിക്കു മുന്‍പില്‍ കൊണ്ട് വന്നു നിര്‍ത്തി. എന്റമ്മേ, ആ രൂപം കണ്ടു ഞാന്‍ തന്നെ പേടിച്ചുപോയി. അനുവിന്റെ ചേച്ചി ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന വെള്ളയില്‍ ചുവപ്പും ഗോള്‍ഡെന്‍ കളറും പ്രിന്റുകളുള്ള ഫുള്‍സ്ലീവ് നൈറ്റ്‌ഗൌണ്‍ അവള്‍ക്കു വളരെ ലൂസ് ആയതിനാല്‍ സ്നേഹപൂര്‍വ്വം എനിക്ക് സമ്മാനിച്ചതായിരുന്നു. പോരാത്തതിന് വൈകിട്ട് വന്നു ഷാമ്പൂവിട്ടു കഴുകിയ നീണ്ടമുടി പറന്നു കിടക്കുന്നു. പുറത്തു ഭയങ്കര ബഹളം കേള്‍ക്കാം. ആരൊക്കെയോ മുകളിലേക്ക് ഓടുന്നു. എന്നെ പിടിച്ചു വലിച്ചു അനുവും മുകളിലേക്ക് നടന്നു.

ജസ്പ്രീതിനു ചുറ്റും കുട്ടികള്‍ കൂടി നില്‍പ്പുണ്ട് , ഒപ്പം രശ്മി ദീദിയും ഉണ്ട്. വെള്ളം മുഖത്ത് തളിച്ചപ്പോള്‍ അവള്‍ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരിയ ഞരക്കത്തോടെ "ഭൂത്, ഭൂത് " എന്നൊക്കെ പുലമ്പുന്നുണ്ട്.

അര്‍ദ്ധരാത്രിക്ക് നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു എന്നൊക്കെ ചോദിച്ചു ദീദി എല്ലാത്തിനെയും വിരട്ടുന്നുണ്ട്. അതിനിടയിലാണ് ജസ്പ്രീതിന്റെ കണ്ണുകള്‍ എന്റെ മേല്‍ പതിഞ്ഞത്. വല്ലാത്തൊരു നിലവിളിയോടെ അവള്‍ പിടഞ്ഞെണീറ്റു. അതോടെ എല്ലാവരുടെയും നോട്ടം എന്റെ മേലായി. ദീദി കൂടുതല്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പേ അനു കഴിയുന്നത്ര ദയനീയമായി ദീദിയോടു ഞങ്ങള്‍ക്ക് സര്‍ദാര്‍ജി രാത്രിയില്‍ ടിഫ്ഫിന്‍ കൊണ്ട് തന്നില്ലെന്നും വിശപ്പ്‌ സഹിക്കാഞ്ഞു ഞാന്‍ മാഗി ചോദിയ്ക്കാന്‍ മുകളില്‍ വന്നതായിരുന്നു എന്നും പറഞ്ഞു. കൂട്ടച്ചിരിക്കിടയില്‍ ദീദിയുടെ ദേഷ്യം അലിഞ്ഞുപോയി. പിന്നെ എല്ലാവരോടും അവരവരുടെ മുറികളിലേക്ക് പോവാന്‍ പറഞ്ഞിട്ട് ദീദി പോയി.

ഞങ്ങളും താഴേക്ക്‌ പോന്നു. ഞാനും അനുവും ചിരിയോടു ചിരി. അല്പം കഴിഞ്ഞപ്പോള്‍ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു. തുറന്നപ്പോള്‍ ദീദി ഒരു പ്ലേറ്റില്‍ മിക്സ്ച്ചറും, ബിസ്കറ്റും ആപ്പിളും കൊണ്ട് വന്നതാണ്‌. ടിഫിന്‍ വന്നില്ലെന്ന് നേരത്തെ അവരോടു പറയാഞ്ഞതിനു വഴക്കും പറഞ്ഞു .

ജസ്പ്രീതിന്റെ ലൈഫില്‍ ആ സംഭവത്തിന്‌ എന്ത് മാത്രം പ്രാധാന്യമുണ്ടായിരുന്നു എന്ന് ഞാന്‍ അറിഞ്ഞത് വിവാഹശേഷം ആദ്യമായി അവള്‍ ഹോസ്റ്റലില്‍ വന്നപ്പോഴാണ്. എല്ലാവരും അവരെ കാണാന്‍ വന്നപ്പോള്‍ അവളുടെ ഭര്‍ത്താവു ചോദിച്ചു " ഇവരിലാരാണ് അന്ന് നിന്നെ പേടിപ്പിച്ച ഭൂത്".

Friday 24 July 2009

ബലിക്കാക്ക

പുലര്ച്ചെ തുടങ്ങിയ കനത്ത മഴയാണ്, തോരാന് ഭാവമേയില്ല. ഇരുണ്ടു മൂടിയ ആകാശത്തിനു താഴെ നനവിന്റെ ഇരുണ്ട പച്ചനിറം പടര്ന്ന പ്രകൃതി. മഴ കനത്തപ്പോള് ബസ്സിന്റെ വിന്ഡോ ഗ്ലാസ് താഴ്ത്തി വച്ചു. രാവിലത്തെ ഓട്ടപ്പാച്ചിലിനു ശേഷം ഇത്തിരിയൊന്ന് നടുവ് നിവര്ക്കാന് കിട്ടുന്നത് ഓഫിസിലേക്കുള്ള ബസ് യാത്രക്കിടയാണ്.

ഇന്ന് കര്‍ക്കിടകവാവാണ്, പിതൃക്കള് ഭൂമിയില് ഉറ്റവരെ അന്വേഷിച്ചു ആണ്ടിലൊരിക്കല് എത്തുന്ന ദിവസം. ഇന്നലെ രാത്രിയില് ഫോണ് ചെയ്തപ്പോള്‍ അമ്മ ഓര്മ്മിപ്പിച്ചിരുന്നു. ആത്മാക്കള് തുമ്പികളായി ചേക്കേറുന്ന വെള്ളിയാം കല്ലില് നിന്നാണോ ബലി ചോറുണ്ണാന് വാവ് ദിനത്തില് ബലിക്കാക്കകള് പറന്നെത്തുന്നത്. അതോ അങ്ങകലെ മരണത്തിന്റെ കറുത്ത കവാടങ്ങള്ക്കുമപ്പുറം മറ്റേതോ ലോകത്തില് നിന്നുമോ.

കുട്ടിക്കാലത്ത് മുത്തശ്ശിയുള്ളപ്പോള് കര്ക്കിടകവാവിന് രാത്രിയില് അടയുണ്ടാക്കി തരുമായിരുന്നു. വാഴയിലയില് അരിപ്പൊടി പരത്തി തേങ്ങയും ശര്ക്കരയും വച്ചു മടക്കി ആവിയില് പുഴുങ്ങിയെടുക്കുന്ന അടയുടെ മധുരം ഇന്നും നാവിലുണ്ട്. താന് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മുത്തശ്ശി മരിച്ചത്. മുത്തശ്ശിയുടെ ആത്മാവും ഇന്നൊരു പക്ഷേ വിരുന്നിനെത്തിയിട്ടുണ്ടാവും. പുറത്തു മഴയില് കുതിര്ന്നു നില്ക്കുന്ന മരക്കൊമ്പുകളിലൂടെ കണ്ണോടിച്ചു. ഇല്ല, ഒരു ബലിക്കാക്ക പോലുമില്ല. അല്ലെങ്കിലും ഈ നഗരത്തില് കാക്കകളെ തന്നെ കാണുന്നത് അപൂര്വ്വമാണ്.

പിന്നെയും മനസ്സ് മുത്തശ്ശിയുടെ ഓര്മ്മകളിലേക്ക് മടങ്ങിപ്പോയി. മുത്തശ്ശനെ കണ്ട ഓര്മ്മയെയില്ല, താന് തീരെ കുട്ടിയായിരിക്കുമ്പോള് തന്നെ മരിച്ചുപോയി. വെളുത്ത മുണ്ടും നേര്യതും നെറ്റിയിലെ ഭസ്മക്കുറിയുമായി മുത്തശ്ശി ഓര്മ്മയുള്ള കാലം മുതല് ഒപ്പമുണ്ട്. മുത്തശ്ശിയുടെ കൈപിടിച്ചാണ് അമ്പലത്തിലും, എഴുത്തുപള്ളിക്കൂടത്തിലും ബന്ധുവീടുകളിലും ഒക്കെ കുട്ടിക്കാലത്ത് പോയിരുന്നത്. ഇത്തിരികൂടി മുതിര്ന്നപ്പോള് തലമുടിയില് ചൂടാന് മുല്ലയും കനകാമ്പരവും പൂക്കള്കൊണ്ട് മാല കെട്ടിതരുമായിരുന്നു. മുത്തശ്ശിയുണ്ടാക്കുന്ന കറികള്ക്കും പലഹാരങ്ങള്ക്കുമൊക്കെ ഒരു പ്രത്യേകരുചിയാണ്. അമ്മയുണ്ടാക്കിയാല് അത്രയും വരില്ല. അവിയലിന്റെയും മാമ്പഴപുളിശ്ശേരിയുടെയും ഒക്കെ രുചി ഇന്നും നാവിലുണ്ട്. പുലര്ച്ചക്ക് നാലുമണിക്കെഴുന്നേറ്റു കാലും മുഖവും കഴുകിവന്നു വിളക്കു കത്തിക്കും. പിന്നെ തന്നെ വിളിച്ചുണര്ത്തി പഠിക്കാനിരുത്തും, ഒപ്പം മുത്തശി പൂജാമുറിയിലിരുന്നു ഹരിനാമകീര്ത്തനം ജപിക്കും. ഇടക്കുപോയി കട്ടന്കാപ്പിയിട്ടു തരും. കാര്യമായി ഒന്നും മനസ്സിലായില്ലെങ്കിലും താന് വായിക്കുന്നതും ശ്രദ്ധിച്ചു അടുത്ത് തന്നെ ഇരിക്കും. തീരെ വയ്യാതായി കിടപ്പായ അവസാന ദിവസം ഒഴികെ എന്നും ഈ പതിവുകള് ആവര്ത്തിച്ചിരുന്നു.

കുടുംബത്തിലെ ഏറ്റവും മൂത്ത പേരക്കുട്ടിയായ മിനിചേച്ചിയുടെ കല്യാണം മുത്തശ്ശി മരിക്കുന്നതിനു ഏതാനും മാസങ്ങള്ക്ക് മുമ്പായിരുന്നു. വിവാഹം കഴിഞ്ഞു ആദ്യമായി ചേച്ചി വിരുന്നു വന്നപ്പോള് അടുത്ത് പിടിച്ചിരുത്തി മുത്തശ്ശി പറഞ്ഞു " മോളെ കല്യാണം കഴിഞ്ഞാല് പിന്നെ ഭര്ത്താവിന്റെ വീടാണ് പെണ്ണിന് വീട്. അവിടുത്തെ കുറ്റം അവരോടും ഇവരോടും ഒന്നും പറയാന് നില്ക്കരുത്. നമ്മുടെ ശരീരത്തെ വസ്ത്രം നമ്മള് തന്നെ ഉയര്ത്തുമ്പോള് സ്വന്തം ശരീരത്തിന്റെ നഗ്നതയാണ് ചുറ്റുമുള്ളവര് കാണുന്നതെന്ന് മറന്നു പോവരുത്. പിന്നെ ചട്ടീം കലവുമാവുംപോള് തട്ടിയെന്നും മുട്ടിയെന്നുമിരിക്കും. നിന്റെ ഭര്ത്താവുമായി എത്ര വഴക്കിട്ടാലും ഒരിക്കലും കറുത്ത മുഖത്തോടെ ആഹാരം വിളംബരുത്. ഒരു രാത്രിക്കപ്പുരം ഒരു വഴക്കും വലിച്ചു നീട്ടി കൊണ്ട് പോവരുത്. ദൂരെ സ്ഥലത്ത് നിങ്ങള് തനിയെ താമസിക്കുമ്പോള് ഇതൊന്നും പറഞ്ഞു തരാന് മറ്റാരും ഉണ്ടാവില്ല " അന്നത് കേട്ട് അല്പം പുഛമാണ് മനസ്സില് തോന്നിയത്, പ്രീഡിഗ്രിക്കാലത്തെ ഇളക്കക്കാരി പെണ്ണിന്റെ മനസ്സായത് കൊണ്ടായിരിക്കാം. പക്ഷെ സ്വന്തം വിവാഹം കഴിഞ്ഞു ബന്ധങ്ങളുടെ വില എന്താണെന്ന് മനസ്സിലാക്കി തുടങ്ങിയപ്പോള് ആ വാക്കുകളുടെ അര്ഥം എത്ര വലുതായിരുന്നുവെന്ന് മനസ്സിലായി.

പേരക്കുട്ടികളില് തന്നെയായിരുന്നു ഏറെ കാര്യം, സ്കൂളിലും കോളേജിലും പഠിക്കുമ്പോള് ആരും കാണാതെ കൈയില് തന്നിരുന്ന ചില്ലറതുട്ടുകള് പലപ്പോഴും ബന്ധുക്കളാരെങ്കിലും വരുമ്പോള് മുത്തശിക്ക് കൊടുക്കുന്ന പൈസയില് നിന്നും തരുന്നതാണ്. ആരോഗ്യം തീരെ ക്ഷയിചെങ്കിലും ഒരു ദിവസം പോലും മുത്തശ്ശി ദീനക്കിടക്കയില് കിടന്നില്ല. തലേന്ന് രാത്രിയും താന് ഉണ്ടാക്കിക്കൊടുത്ത പൊടിയരിക്കഞ്ഞിയും തേങ്ങചുട്ടരച്ച ചമ്മന്തിയും കഴിച്ചു, പതിവില്ലാതെയന്നു ഇത്തിരികൂടി വേണമെന്ന് പറയുകയും ചെയ്തു. പിറ്റേന്ന് വെളുപ്പിനാണ് വയ്യായ്ക പോലെയുണ്ടായത്. അമ്മാവന് കൊടുത്ത വെള്ളം അവസാനമായി കുടിച്ചു തന്റെ മുഖത്തേക്ക് രണ്ടു നിമിഷം നോക്കികിടന്നു, ഒരു തുള്ളി കണ്ണീര് ഇടത്തെകണ്ണിലൂടെ ഒലിച്ചിറങ്ങി. മരണം ഇത്രത്തോളം ലാഘവമാണോ. ദഹനം നടക്കുമ്പോള് ആരോ പറഞ്ഞു, ഒരുദിവസം പോലും കഷ്ടപ്പെടാതെ ആയമ്മ പോയി, അവരുടെ നിത്യേനയുള്ള നാമജപത്തിന്റെ പുണ്യം.

ബസ് സ്റ്റോപ്പിലിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോഴും മഴ കനത്ത് പെയ്യുന്നുണ്ടായിരുന്നു. ഉച്ചക്ക് ഓഫീസിനു പിന്നിലെ ബാല്ക്കണിയിലിറങ്ങി നിന്ന് വീട്ടിലേക്കു ഫോണ് ചെയ്യുകയായിരുന്നു. ലഞ്ചിന് മുന്പ് വീട്ടിലേക്കൊരു കാള് എന്നും പതിവുള്ളതാണ്. പെട്ടെന്നെവിടെനിന്നോ ഒരു ബലിക്കാക്ക പറന്നുവന്നു വരാന്തയുടെ റെയിലിങ്ങില് ഇരുന്നു. നനഞ്ഞ തൂവലുകള് ചുണ്ടുകൊണ്ട് മാടിയൊതുക്കി അത് തന്നെ സാകൂതം നോക്കി. പെട്ടെന്നൊരു ഉള്വിളിയുണര്ന്നു, ഒരു പേപ്പര് പ്ലേറ്റ് എടുത്ത് ടിഫിന് തുറന്നു അല്പം ചോറും കറിയും വിളമ്പി. പാവക്ക കൊണ്ടാട്ടമുണ്ട്, മുത്തശിക്കേറെ ഇഷ്ടമായിരുന്നു അത്. പ്ലേറ്റ് കൊണ്ടുവന്നു വരാന്തയില് വച്ചിട്ട് മാറിനിന്നു. കാക്ക ആ വറ്റുകള് ഒന്നൊഴിയാതെ കൊത്തിതിന്നു. ഒരു നിഷം ഉറ്റുനോക്കിയിരുന്നിട്ട് അത് പുറത്തേക്കു പറന്നു പോയി.

അത് മുത്തശ്ശിയായിരുന്നോ, അറിയില്ല. ഇന്നുവീണ്ടും ആത്മാക്കള് അവയുടെ ലോകത്ത് ഒത്തുകൂടും. ചിലര്ക്കൊക്കെ ഒരുവറ്റു ബലി ചോറ് കിട്ടിക്കാണും, കിട്ടാത്തവരും ഒരുപാടുണ്ടാവും. ജീവിച്ചിരിക്കുമ്പോള് തന്നെ മറക്കപ്പെട്ടവരെ മരണത്തിനു ശേഷം ആരോര്ക്കാനാണ്. ഒരുപക്ഷെ മുത്തശി പറയും, ബലിചോറുണ്ടില്ല, പക്ഷേ ഇത്തിരി ചോറും കറിയും കിട്ടി എന്റെകുട്ടിയുടെ കൈയില്‍ നിന്ന്.

Monday 15 June 2009

വെള്ളാരം കല്ലുകള്‍

"രാവിലെ കുതിര്‍ത്ത് വച്ച തുണിയല്ലേടീ. നേരം ഉച്ച കഴിഞ്ഞു വെയിലും പോവാറായി. ഇനിയെപ്പഴാ നനച്ചിടുന്നെ. ഞാന്‍ നനയ്ക്കും എന്ന് വിചാരിച്ചാണേല്‍ അവിടെ കിടക്കത്തെയുള്ളൂ " മാതാശ്രീ കോപിഷ്ടയായി.

സംഭവം ശരിയാണ്. ഇപ്പം കഴുകിയിടാം എന്ന് വിചാരിച്ചു മുക്കി വച്ച സ്വന്തം വസ്ത്രങ്ങളാണ്. രാവിലെ മനോരമ വീക്കിലി വന്നതിനാലും അടുത്ത വീട്ടിലെ പയ്യന്‍സ് ഏതോ ഗള്‍ഫ്കാരുടെ വീട്ടില്‍ നിന്നും സംഘടിപ്പിച്ച വീഡിയോ കാസെറ്റ് കാണാന്‍ കൊണ്ട് തന്നതിനാലും തുണി വെള്ളത്തില്‍ തന്നെ കിടന്നു. എന്നാല്‍ പിന്നെ ഊണ് കഴിഞ്ഞിട്ടാവാം എന്ന് വിചാരിച്ചു. ഊണും കഴിഞ്ഞു പടിഞ്ഞാറ് വശത്തെ ചാമ്പയില്‍ നിന്നും ചുവന്ന ചാമ്പക്കകള്‍ തല്ലിയിട്ട് ഉപ്പും കൂട്ടി തിന്നു കൊണ്ടിരിക്കുമ്പോഴാണ് മാതാശ്രീയുടെ മുകളില്‍ പറഞ്ഞ ഡയലോഗ്.

ഇതെന്റെ പ്രീഡിഗ്രിക്കാലം. അന്ന് വീട്ടില്‍ പൈപ്പ് കണെക്ഷന്‍ ഇല്ല, വെള്ളം കിണറ്റില്‍ നിന്നും കോരണം. കുറച്ചപ്പുറത്ത്‌ ഒരു തോടുണ്ട്, നല്ല ഒഴുക്കുള്ള അതിന്റെ ചില ഭാഗങ്ങളില്‍ ആഴക്കൂടുതലുണ്ട്. ഏറെ തുണി കഴുകാന്‍ ഉള്ളപ്പോള്‍ ഞങ്ങള്‍ തോട്ടില്‍ പോയി നനയ്ക്കും. വേനല്‍ക്കാലത്ത് കുളിക്കാനും പോവും. എന്നാലും ഞാന്‍ തനിയെ കഴിവതും തോട്ടില്‍ പോവാറില്ല, കാരണം നീന്താന്‍ അറിയില്ല. കിണറ്റില്‍ നിന്നും വെള്ളം കോരുന്ന കാര്യം ഓര്‍ത്തപ്പോള്‍ തോട്ടില്‍ പോയേക്കാം എന്ന് വിചാരിച്ചു. ഉച്ച കഴിഞ്ഞ നേരമായത് കൊണ്ട് കടവില്‍ ആരും കാണത്തുമില്ല, പെട്ടെന്ന് തുണി കഴുകിയിട്ട് വരാം. അങ്ങനെ ഒരുകട്ട 501 ബാര്‍ സോപ്പും ബക്കറ്റിലെ തുണിയുമായി ഞാന്‍ കടവിലേക്ക് പോയി.

എന്നും അലക്കുന്ന കടവില്‍ അന്നാരാണ്ട് പശുവിനെ കുളിപ്പിക്കുകയായിരുന്നു. അതുകൊണ്ട് കുറച്ചു മാറിയുള്ള കടവിലിറങ്ങി ഞാന്‍ അലക്ക് തുടങ്ങി. അവിടെ ആഴം കൂടുതല്‍ ആയതിനാല്‍ സാധാരണ അങ്ങോട്ട്‌ പോവാരില്ലാത്തതാണ്. ചെറിയ മഴക്കാറുമുണ്ട്. കാലില്‍ ചെറിയ മീനുകള്‍ വന്നു കൊത്തി ഇക്കിളിയാക്കുന്നുണ്ടായിരുന്നു. എനിക്കേറ്റവും പേടിയുള്ള ജീവിയാണ് പാമ്പ്‌. അതിപ്പം നീര്‍ക്കൊലിയായാലും, ചേരയായാലും, മൂര്ഖനായാലും എന്നെ സംബന്ധിച്ചിടത്തോളം പാമ്പ്‌ എന്ന ഒറ്റ കാറ്റഗറിയെയുള്ളൂ. വെള്ളത്തില്‍ നീര്‍ക്കോലിയെങ്ങാനും നീന്തി വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ചുറ്റുപാടും നോക്കും.

അങ്ങിനെ സുഗമമായി അലക്ക് പുരോഗമിക്കുന്നതിനിടയിലാണ് ആ ദുരന്തം സംഭവിച്ചത്. എന്റെ 501 ബാര്‍ താഴെ വെള്ളത്തിലേക്ക്‌ പോയി. നല്ല മുഴുത്ത ഒരു കട്ടയായിരുന്നു. കടവിലെ കുത്ത് കല്‍പ്പടികള്‍ക്ക് താഴെ വെള്ളാരംകല്ലുകള്‍ക്കിടയില്‍ അത് വീണു കിടക്കുന്നത് കാണാം. ഇറങ്ങിയെടുക്കുന്ന കാര്യം നടപ്പില്ല, തുണിയാണെങ്കില്‍ ഒത്തിരി ബാക്കിയുണ്ട് താനും. വീട്ടില്‍ പോയി വേറെ എടുക്കാമെന്ന് വച്ചാല്‍ സോപ്പ് കളഞ്ഞതിന് അമ്മയുടെ വഴക്കും കേള്‍ക്കണം. ഇനിയെന്ത് എന്ന് ചിന്തിച്ചു നില്‍ക്കുമ്പോഴാണ് അടുത്ത ദുരന്തം, കുത്ത്കല്ലില്‍ നിന്നും കാല്‍ തെറ്റി ഞാന്‍ നേരെ താഴോട്ടു ധിം. പോവുന്നപോക്കില്‍ താഴെയുള്ള കല്ലിലോന്നില്‍ പിടി കിട്ടി. പക്ഷെ മൊത്തം നനഞ്ഞു കുളിച്ചിരുന്നു. ഒരു കണക്കിന് മുകളില്‍ കയറിപ്പറ്റി. ഇനി തിരിച്ചു വീട്ടില്‍ പോവുകയെയുള്ളൂ നിവൃത്തി. കാല്‍ തെറ്റി താഴെ വീണ കൂട്ടത്തില്‍ സോപ്പ് പോയതാണെന്ന് പറയാം.

അങ്ങനെ കരുതി നില്‍ക്കുമ്പോഴാണ് ഞങ്ങളുടെ നാട്ടിലെ ആകാശവാണി ശാന്തച്ചേച്ചി ആ വഴി വന്നത്. ചേച്ചി നമ്മളോട് വളരെ സൌമ്യമായി കുശലം ചോദിച്ചാലും കേട്ട് നില്‍ക്കുന്നവര്‍ അതൊരു മുട്ടന്‍ വഴക്കാണെന്ന് വിചാരിക്കും. മിനിമം സൌണ്ട് എന്നൊന്ന് അവര്‍ക്കില്ല. എന്റെ കോലം കണ്ടിട്ട് ശാന്ത ചേച്ചിയുടെ ചോദ്യം "അയ്യോ ഇതെന്താ മോളെ, കുളി കഴിഞ്ഞാണോ തുണിയലക്കുന്നെ. അഴുക്കു വെള്ളമെല്ലാം പിന്നേം ദേഹത്ത് തെറിക്കത്തില്ലേ".

ഒന്നാമത് വെള്ളത്തില്‍ വീണതിന്റെ അരിശം, പിന്നെ വീണപ്പോള്‍ കാല് കല്ലില്‍ കൊണ്ട് ഉരസിയതിന്റെ നീറ്റല്‍, സോപ്പ് പോയതിന്റെ വിഷമം അങ്ങിനെയാകെ ഹാപ്പിയായിട്ടു നില്‍ക്കുമ്പോഴാണ് അവരുടെ ഒടുക്കത്തെ സഹതാപം. സോപ്പ് പോയ കാര്യവും, അതെടുക്കാന്‍ നോക്കിയപ്പോള്‍ താഴെ വീണ കാര്യവും ശാന്തചേച്ചിയെ ചുരുക്കത്തില്‍ ധരിപ്പിച്ചു. എളുപ്പം രക്ഷപെടാന്‍ തുടങ്ങുമ്പോള്‍ അടുത്ത വീട്ടിലെ പൊന്നമ്മയമ്മച്ചി കടവിലെത്തി. അവരുടെ രണ്ടും കൂടി താഴെ പോയ സോപ്പ് എങ്ങനെ വീണ്ടെടുക്കാം അന്ന് കൂലങ്കഷമായ ചര്‍ച്ച തുടങ്ങി. "എടീ സൂസിയെ, നീയാ തോട്ടിയെടുതോണ്ട് വന്നേ". അമ്മച്ചി മരുമകള്‍ക്ക് നിര്‍ദേശം കൊടുത്തു. അതിനിടെ ആ വഴി നടന്നു പോയ പലരും വന്നു ചര്‍ച്ചയില്‍ സജീവമായി പങ്കുകൊണ്ടു. ചുരുക്കം പറഞ്ഞാല്‍ കുറച്ചു നേരം കൊണ്ട് സാമാന്യം നല്ല ഒരു ആള്‍ക്കൂട്ടം, നടുവില്‍ നനഞ്ഞു വിറച്ചു ഞാനും.

അവസാനം തോട്ടിയുടെ അറ്റത്ത്‌ പപ്പടംകുത്തി കെട്ടി സോപ്പെടുക്കാന്‍ തീരുമാനമായി. ആ പ്രോസെസ്സ് നടക്കുമ്പോഴാണ് എന്നെ ഒത്തിരി നേരമായിട്ടും കാണാഞ്ഞു നോക്കാന്‍ അമ്മ ആ ശുഭ മുഹൂര്‍ത്തത്തില്‍ അങ്ങോട്ട്‌ വന്നത്. എന്നും നനക്കുന്ന കടവിലില്ല, പോരാഞ്ഞിട്ട്‌ അപ്പുറത്ത് ഭയങ്കര ആള്‍ക്കൂട്ടവും, കാര്യം ഏകദേശം അമ്മക്ക് ഉറപ്പായിരുന്നു. എനാലും കണ്ഫേം ചെയ്യാന്‍ ആരോടോ ചോദിച്ചു " ഇച്ചേയി, ആരാ വെള്ളത്തില്‍ വീണത്‌." ആരോ ഉത്തരവും കൊടുത്തു "ആരാന്നറിയത്തില്ല, ഒത്തിരി നേരമായിട്ട്‌ എടുക്കാന്‍ നോക്കുവാ"

അമ്മ അലച്ചു വിളിച്ചു ഓടി വരുമ്പോള്‍ ഞാന്‍ നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്നു. ഓടി വന്നു തൊട്ടു താലോടി ഗദ്ഗദതോടെ " ഞാന്‍ അന്നേരമേ പറഞ്ഞതല്ലേ നിന്നോട് തോട്ടില്‍ പോവണ്ടാന്നു " (എപ്പം പറഞ്ഞോ ആവോ ???).

"അതിനു അവള്‍ക്കൊന്നും പറ്റിയില്ലല്ലോ, സോപ്പല്ലേ വെള്ളത്തില്‍ പോയത്. ദേണ്ട് ഞങ്ങള്‍ എടുത്തു." അലിഞ്ഞു തുടങ്ങിയ 501 ബാര്‍ ഉയര്‍ത്തിക്കാട്ടി വിജയശ്രീലാളിതരായി അമ്മച്ചിയും ശാന്ത ചേച്ചിയും. സോപ്പ് വെള്ളത്തില്‍ പോയിട്ട് ഞാനെങ്ങനെയാണ് ഈ കോലത്തില്‍ എന്നൊരു ചോദ്യം അമ്മയുടെ കണ്ണുകളില്‍. പിന്നെ പതുക്കെ എന്നോടായി പറഞ്ഞു 'നിന്നോടാരു പറഞ്ഞു ഇവിടെയിറങ്ങി നനക്കാന്‍. വീട്ടിലോട്ടു വാ, വെച്ചിട്ടുണ്ട് ഞാന്‍".

പിന്നെ ഞാന്‍ നല്ല കുട്ടിയായി വെള്ളം കോരി തുണി മുഴുവന്‍ നനച്ചിട്ടു.