Monday 28 March 2011

ഒരു മോഷണക്കഥ

ഇതുവരെയുള്ള ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ദിവസങ്ങള്‍ ഏതായിരുന്നുവെന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും ജോലി കിട്ടിക്കഴിഞ്ഞ് വിവാഹത്തിന് മുന്‍പുള്ള ഇടവേളയായിരുന്നുവെന്ന്. അതിനു മുന്‍പും പിന്‍പുമുള്ള കാലഘട്ടത്തില്‍ സന്തോഷം ഇല്ലെന്നല്ല, പക്ഷെ അതുപോലെ ഉത്തരവാദിത്തങ്ങള്‍ ഇല്ലാതെ, പക്ഷിതൂവല്‍ പോലെ കനമില്ലാത്ത മനസ്സുമായി ജീവിച്ച ഒരു സമയം ഇല്ല. പഠിത്തത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ ഇല്ല, തരക്കേടില്ലാത്ത ശമ്പളം കിട്ടുന്ന ജോലി, നിറയെ കൂട്ടുകാര്‍, വിവാഹത്തെക്കുറിച്ചുള്ള നിറമുള്ള സ്വപ്‌നങ്ങള്‍ അങ്ങനെ ചുറ്റുമുള്ളതെല്ലാം വര്‍ണാഭാമായിരുന്നു. ആ ദിവസങ്ങള്‍ ചിലവഴിച്ചത് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആയിരുന്നു. അവിടുത്തെ ഹോസ്റ്റല്‍ ജീവിതം എനിക്ക് ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കൂട്ടുകാരികളെ സമ്മാനിച്ചു. ഒരുപാടു രസകരമായ സംഭവങ്ങള്‍ രണ്ടുവര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതത്തിലുണ്ട്.


മലയാളികളായി ഞങ്ങള്‍ മൂന്നു പേരായിരുന്നു ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. ഞാന്‍, റൂംമേറ്റ്‌ അനു, പിന്നെ വിനിത. എന്നെക്കാളും രണ്ടു വയസ്സിന്റെ മൂപ്പ് ഉള്ളത് കൊണ്ട് അനു എന്റെമേല്‍ ഒരു 'ചേച്ചി അധികാരം' സ്വയം പിടിച്ചെടുത്തിരുന്നു. എന്റെ എല്ലാക്കാര്യങ്ങളും തീരുമാനിക്കുന്നത് അവളാണ്. അവള്‍ മിലിട്ടറി കോളേജില്‍ ആണ് ജോലി ചെയ്യുന്നത്. എട്ടു തൊട്ടു രണ്ടു മണി വരെയാണ് ഡ്യൂട്ടി ടൈം. രാവിലെ ആറരയാവുമ്പോള്‍ അവളുടെ സ്റ്റാഫ്‌ബസ്‌ അടുത്ത് തന്നെയുള്ള ജങ്ക്ഷനില്‍ വരും. അതുകാരണം പാവത്തിന് വെളുപ്പിനെ തന്നെ എഴുന്നേല്‍ക്കണം. അവള്‍ രാവിലെ എഴുന്നേറ്റ്എനിക്കും കൂടിയുള്ള ചായയും ബ്രേക്ക്‌ഫാസ്റ്റും ഉണ്ടാക്കി വച്ചിട്ട് പോവും, എന്നുവച്ചാല്‍ ബ്രെഡ്‌ മൊരിച്ചതോ, മാഗിയോ. ഇതായിരുന്നു അന്നത്തെ സ്ഥിരം ബ്രേക്ക്‌ഫാസ്റ്റ്.


ഞാന്‍ ഒരു എട്ടുമണിയൊക്കെ ആവുമ്പോള്‍ എഴുന്നേറ്റ് തണുത്ത ചായയും ബ്രെഡും കഴിച്ച്‌ ഓഫീസില്‍ പോവും. ഉച്ചക്കും വൈകിട്ടും ഒരു സര്‍ദാര്‍ജി ടിഫിന്‍ കൊണ്ടുതരും. അനു മൂന്നു മണിയാവുമ്പോള്‍ തിരിച്ചു വരും. താഴെ നിന്ന് ടിഫിന്‍ എടുത്തോണ്ട് വന്നു തണുത്ത ചപ്പാത്തിയും സബ്ജിയും കഴിച്ചിട്ട് കിടന്നുറങ്ങും. എനിക്ക് അഞ്ചു വരെയാണ് ഓഫീസ് ടൈം. പത്തുമിനിട്ടു നടക്കാനുള്ള ദൂരമേയുള്ളൂ. കൃത്യം 5 .10 ആവുമ്പോള്‍ ഞാന്‍ ഹോസ്റ്റലില്‍ തിരിച്ചെത്തും.


പിന്നെയാണ് പ്രശ്നം. ഞാന്‍ വാതിലില്‍ തട്ടി വിളിച്ചുണര്‍ത്തുമ്പോള്‍ ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യത്തില്‍ കലിതുള്ളിയാണ് അവള്‍ കതകു തുറക്കുന്നത്. ദാരുകനെ തട്ടീട്ടു നില്‍ക്കുന്ന കാളിയെ കാണണേല്‍ അന്നേരം അവളുടെ മുഖത്തേക്ക് നോക്കിയാല്‍ മതി. വാതിലിനു കുറ്റിയിടണ്ടാന്നു പറഞ്ഞാല്‍ അവളൊട്ടു കേള്‍ക്കത്തുമില്ല. അവസാനം ഞങ്ങളൊരു പോംവഴി കണ്ടുപിടിച്ചു. അനു വാതില്‍ പുറത്തു നിന്ന് താഴിട്ടു പൂട്ടുന്നു, എന്നിട്ട് അഴികള്‍ ഇല്ലാത്ത ചെറിയ ജനല്‍ വഴി ഉള്ളില്‍ കയറുന്നു. മെലിഞ്ഞുണങ്ങി അച്ചിങ്ങപരുവത്തിലായത് കൊണ്ട് അവള്‍ക്കു ജനല്‍വഴി വലിയ ബുദ്ധിമുട്ടില്ലാതെ കയറിപ്പറ്റാമായിരുന്നു. പിന്നെ ജനല്‍ കുറ്റിയിട്ടു സുഖമായിട്ടു കിടന്നുറങ്ങും. ഞാന്‍ എന്റെ താക്കോല്‍ ഉപയോഗിച്ച് അകത്തു കയറും. ആറരയൊക്കെ ആവുമ്പോള്‍ അവള്‍ എഴുന്നേറ്റ് ചായ ഉണ്ടാക്കി തരും. ചായ അവള്‍ ഉണ്ടാക്കുന്നത്‌ എനിക്ക് മടിയായിട്ടോ അവള്‍ക്ക്‌ എന്നോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടോ അല്ല മറിച്ച്‌ ഞാന്‍ ഉണ്ടാക്കുന്ന ചായയുടെ ക്വാളിറ്റി കൊണ്ടായിരുന്നു അങ്ങനെ വല്യ പ്രോബ്ലങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ നടന്നു പോയി.


ഒരു ദിവസം ഞാന്‍ വളരെ നേരത്തെയാണ് ഹോസ്റ്റലില്‍ തിരിച്ചെത്തിയത്‌. ഓഫീസിലേക്ക് എന്തോ പര്‍ചേസിങ്ങിനു പോയിട്ട് ആ വഴി നേരെ മുങ്ങിയതാണ്. നാലു മണി ആയിട്ടേയുള്ളൂ. രണ്ടുമൂന്നു മണിക്കൂര്‍ ഇങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്പിന്നെ കിടന്നുറങ്ങാം എന്ന് വിചാരിച്ചാണ് റൂമില്‍ എത്തിയത്. ടേബിളില്‍ ഒരു സ്റ്റീല്‍ ചരുവത്തില്‍ എന്തോ അടച്ചു വച്ചിരിക്കുന്നു. നോക്കിയപ്പോള്‍ തണ്ണിമത്തന്‍ മുറിച്ചു കുരുവൊക്കെ കളഞ്ഞു വച്ചിരിക്കുകയാണ്. ഇന്‍ഡോറില്‍ വന്നയിടക്ക് എനിക്ക് തണ്ണിമത്തന്‍ തീരെ ഇഷ്ടമല്ലായിരുന്നു. തുടക്കത്തില്‍ കഴിച്ചതൊക്കെ വെളുത്ത് കിരുകിരാന്നിരിക്കുന്ന മധുരമില്ലാത്ത തണ്ണിമത്തന്‍ ആയിരുന്നു. പിന്നെ അനു എത്ര നിര്‍ബന്ധിച്ചാലും ഞാന്‍ അത് കഴിക്കാറില്ല. ഞാന്‍ വെറുതെ ഒരു കഷണം എടുത്തു വായിലിട്ടു. നല്ല തേന്‍പോലിരിക്കുന്നു. അവള്‍ ഉച്ചക്ക് വന്ന്‌ കഴിച്ചതിന്റെ ബാക്കി ആര്‍ക്കെങ്കിലും കൊടുക്കാന്‍ അടച്ചു വച്ചതായിരിക്കും. ആ ചരുവം കാലിയാവാന്‍ അധിക സമയം വേണ്ടി വന്നില്ല. ഇത്രയും നല്ല സാധനം ആണല്ലോ ഈശ്വരാ ഇത്രയും നാള്‍ കഴിക്കാതിരുന്നതെന്ന് സ്വയം ശകാരിച്ചു കൊണ്ട് പാത്രം കഴുകാന്‍ ഞാന്‍ വാഷ്ബേസിന്റെ ഭാഗത്തേക്ക് പോയി.


അവിടെ ചെന്നപ്പോള്‍ മനീഷ വിഷണ്ണയായി നില്‍ക്കുന്നു. അവള്‍ക്ക്‌ അത്യാവശ്യമായി രാജ് വാഡ ബസാറില്‍ പോവണം, ആരും കൂട്ടിനില്ല. പിള്ളേരൊക്കെ തിരിച്ചു വരുന്ന സമയം ആവുന്നേയുള്ളൂ. എന്നോട് കൂട്ട് ചെല്ലാമോന്നു ചോദിച്ചു. നമ്മള്‍ എപ്പഴേ റെഡി. അന്നും ഇന്നും ഷോപ്പിങ്ങിനു പോവാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കെറ്റുകളില്‍ ഒന്നാണ് രാജ് വാഡ ബസാര്‍. കിലോമീറ്ററുകളോളം പരന്നുകിടക്കുകയാണ് അത്. ഞാന്‍ തിരിച്ചു റൂമില്‍ ചെന്ന് ബാഗുമെടുത്ത്‌ റൂം പൂട്ടി മനീഷയോടൊപ്പം അവളുടെ സ്കൂട്ടിയില്‍ ബസാറിലേക്ക് പോയി. അപ്പോഴും അനു നല്ല ഉറക്കമായിരുന്നു.


ആവശ്യമുള്ളതും ഇല്ലാത്തതുമായ പലതും വാങ്ങിക്കൂട്ടി പാനിപൂരിയും ചാട്ടും ഒക്കെ കഴിച്ച്‌ മടങ്ങുന്നവഴി മുഴുത്ത ഒരു തണ്ണിമത്തന്‍ വാങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത് അല്പം മുന്‍പ് കഴിച്ച തണ്ണിമത്തന്റെ മധുരമായിരുന്നു. ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ ഏഴുമണി കഴിഞ്ഞിരുന്നു. സ്കൂട്ടിയില്‍ നിന്നും ഇറങ്ങും മുന്‍പേ ഇന്‍ഫോര്‍മേഷന്‍ കിട്ടി


"ദീദി, ആപ് ലോഗോം കെ കമരേ മേം ചോര്‍ ഗുസാ" (നിങ്ങളുടെ റൂമില്‍ കള്ളന്‍ കയറി). അതുകേട്ട്‌ എന്റെ പ്രാണന്‍ കത്തിപ്പോയി. അറ്റാച്ചി പൂട്ടിവയ്ക്കുക എന്നൊരു സ്വഭാവം എനിക്കില്ല. വിനിതയുടെ അല്പം സമ്പാദ്യമുള്ളത് സൂക്ഷിക്കാന്‍ എന്നെയാണ് ഏല്പിച്ചിരിക്കുന്നത്. അവള്‍ക്ക്‌ ബോണസ് കിട്ടിയ പൈസ ചേച്ചിയുടെ കല്യാണ ആവശ്യത്തിനു വീട്ടില്‍ കൊടുക്കാന്‍ വച്ചിരിക്കുന്നതാണ്.


വാങ്ങിയ സാധനങ്ങള്‍ ഒന്നും എടുക്കാന്‍ നില്‍ക്കാതെ ഞാന്‍ റൂമിലേക്ക്‌ പാഞ്ഞു. സ്റെപ്പുകള്‍ കയറുമ്പോള്‍ എനിക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു. എന്നാലും കള്ളന്‍/കള്ളി എങ്ങനെ അകത്തു കയറി. വാതില്‍ ഞാന്‍ പൂട്ടിയതാണല്ലോ, അതോ ശരിക്ക് പൂട്ട്‌ വീണില്ലേ?. ജനല്‍കുറ്റിയിടാന്‍ അനു മറന്നതാണോ. ജനല്‍ വഴി ആരെങ്കിലും കയറിയാല്‍ ചവിട്ടുന്നത് അനുവിന്റെ ബെഡ്ഡില്‍ ആണ്, അപ്പോള്‍ അതിനു വഴിയില്ല. അങ്ങനെ ഒരായിരം ചോദ്യങ്ങളുമായി ഞാന്‍ റൂമില്‍ എത്തുമ്പോള്‍ കുട്ടികള്‍ എല്ലാം അവിടെ കൂടിയിരിപ്പുണ്ട്. ഞാന്‍ ഓടിച്ചെന്നു അറ്റാച്ചി പരിശോധിച്ചു. ഭാഗ്യം പൈസ പോയിട്ടില്ല.


"എന്തൊക്കെ പോയെടീ " ഞാന്‍ അനുവിനോട് ചോദിച്ചു. അവളുടെ കയ്യിലാണെങ്കില്‍ അല്‍പ സ്വല്പം സ്വര്‍ണ്ണവും സ്വന്തം സമ്പാദ്യമായുണ്ട്.


"വേറെ ഒന്നും പോയില്ലെടീ, ഇവിടൊരു പാത്രത്തില്‍ നീയും കൂടി വന്നിട്ട് കഴിക്കാമെന്നു വച്ച് ഞാന്‍ തര്‍ബൂജ് (തണ്ണിമത്തന്‍) മുറിച്ചു പഞ്ചാരയോക്കെ ഇട്ടുവച്ചിട്ടുണ്ടായിരുന്നു. ഞാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ പാത്രം പോലും കാണുന്നില്ല. കതകും ജനലും അടച്ചിട്ടാ ഞാന്‍ ഉറങ്ങിയത്, അതാരും തുറന്നിട്ടുമില്ല. " അവളുടെ സ്വരത്തിന് വിറയല്‍ ഉണ്ടായിരുന്നു.


."...................................................." ഞാന്‍ ഒന്നും മിണ്ടാനാവാതെ നിന്നു. ഞാന്‍ ഇടയ്ക്കു വന്നിട്ട് പോയെന്നു ഒരുപക്ഷെ അവള്‍ ചിന്തിച്ചേനെ, തണ്ണിമത്തന്‍ പാത്രം ഉള്‍പ്പെടെ കാണാതായതാണ് പ്രശ്നമായത്‌. പാത്രം ഇപ്പോഴും സിങ്കില്‍ കിടപ്പുണ്ടെന്ന് എനിക്കല്ലേ അറിയൂ.


മോഷ്ടാവ് ആരെന്നതിനെക്കുറിച്ച് റൂമില്‍ കൂടിയിരുന്നവര്‍ ഊഹാപോഹങ്ങള്‍ നടത്തുന്നു. ഭൂതബാധയാണോന്നാണ് ഉള്ളിന്റെയുള്ളില്‍ എല്ലാവരുടെയും സംശയം. അല്ലെങ്കില്‍ പൂട്ടിയിട്ടിരുന്ന റൂമില്‍ കടന്നു തണ്ണിമത്തന്‍ ആര് തിന്നിട്ടുപോയി,പാത്രം പോലും ബാക്കി വയ്ക്കാതെ.


സത്യം പറയാന്‍ പോയാല്‍ ഇത്രയും നേരം ടെന്‍ഷന്‍ അടിപ്പിച്ചതിനു മുടിനാരുപോലും ബാക്കിവയ്ക്കാതെ അനു എന്നെ കൊന്നുതിന്നും. പറഞ്ഞില്ലെങ്കില്‍ ഇതുങ്ങളെല്ലാം കൂടെ എന്തെല്ലാം പറഞ്ഞുണ്ടാക്കുമെന്ന് ദൈവത്തിനറിയാം.


ഞാന്‍ വാങ്ങിയ സാധനങ്ങള്‍ അടങ്ങിയ പ്ലാസ്റിക് ബാഗുകളും തണ്ണിമത്തനുമായി മനീഷ റൂമിലേക്ക്‌ വന്നത് അപ്പോളാണ്. ഞാന്‍ ഒന്നും പറഞ്ഞില്ലെങ്കിലും അനുവിന് ഏകദേശം കാര്യങ്ങള്‍ മനസ്സിലായി. ഞാന്‍ ഒരക്ഷരം പറയാതെ തിടുക്കത്തില്‍ തണ്ണിമത്തന്‍ മുറിച്ചു പഞ്ചസാരയിട്ട് പ്ലേറ്റിലാക്കി അവള്‍ക്ക്‌ നേരെ നീട്ടി. അപ്പോഴും റൂമില്‍ ചിരിയുടെ അലകള്‍ ഒഴിഞ്ഞിരുന്നില്ല.

Friday 11 March 2011

ചില ഭാഷാപ്രശ്നങ്ങള്‍

മലയാളികള്‍ക്ക് പൊതുവേ ഒരു കുഴപ്പമുണ്ട്, സംഭാഷണത്തിനിടയില്‍ എപ്പോഴും ഇംഗ്ലീഷ്
വാക്കുകള്‍ കടന്നു വരും. ഉത്തരേന്ത്യയില്‍ താമസിക്കുന്ന മലയാളികളാണെങ്കില്‍ മലയാളവും, ഹിന്ദിയും ഇംഗ്ലീഷും ചെര്തിട്ടൊരു അവിയല്‍ 'മന്ദീഷ്' ആണ് സംസാരിക്കുന്നത്. അങ്ങനെ എന്റെ കൂട്ടുകാരിയുടെ ഭര്‍ത്താവിനു പറ്റിയ അബദ്ധം പറയാം.

കഴിഞ്ഞ ദിവസം രാത്രി അത്താഴമൊക്കെ കഴിഞ്ഞു ഞങ്ങള്‍ കുടുംബസമേതം ഒന്ന് നടക്കാനിറങ്ങി. ഒരു റൌണ്ട് നടപ്പൊക്കെ കഴിഞ്ഞു ഞങ്ങള്‍ അടുത്ത് തന്നെ താമസിക്കുന്ന ഒരു കുടുംബ സുഹൃത്തിന്റെ വീട്ടിലും കയറി. ഉദ്ദേശ്യം മൂന്നാണ്. ഉദയ്പൂരില്‍ അവരുടെ വീടുപണി നടന്നു കൊണ്ടിരിക്കുകയാണ്, അതിന്റെ പ്രോഗ്രസ്സ് തിരക്കുക. കൂട്ടുകാരിയുടെ അമ്മ നാട്ടില്‍ നിന്നും വന്നിട്ടുണ്ട്, പുള്ളിക്കാരിയെ കാണുക. പിന്നെ അവിടുന്ന് ഒരു ചായ കുടിക്കുക. നല്ല കാറ്റുണ്ടായിരുന്നത് കൊണ്ട് തണുത്തിട്ടുവയ്യായിരുന്നു.

അനിതയുടെ അമ്മ, രാജസ്ഥാനിലെ കൊടുംചൂടും കൊടുംതണുപ്പുമില്ലാത്ത ഒരു വിധം ഡീസന്റായ കാലാവസ്ഥ നോക്കി മോളുടെകൂടെ കുറച്ചു ദിവസം താമസിക്കാന്‍ നാട്ടില്‍ നിന്നും വന്നതാണ്‌, നല്ല പ്രായവുമുണ്ട് ആളിന്. ഇനി വീടിന്റെ പാല് കാച്ചലൊക്കെ കഴിഞ്ഞേ പോവുന്നുള്ളൂ. മലയാളികളൊക്കെ അവിടെ ചെല്ലുന്നത് ആയമ്മക്ക്‌ വല്യസന്തോഷമാണ് , എന്തെങ്കിലും മിണ്ടുകേം പറയുകേമൊക്കെ ചെയ്യാമല്ലോ. അവര്‍ ആലപ്പുഴക്കാരാണ്. ചെമ്മീന്‍, അമരം സ്റ്റൈലില്‍ ഉള്ള അവരുടെ വര്‍ത്തമാനം കേള്‍ക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്.

കുറച്ചുനേരം കഥയൊക്കെ പറഞ്ഞിരുന്നിട്ട് അനിത ചായ ഉണ്ടാക്കാന്‍ കിച്ചനിലേക്ക് പോയി, ഞാനും അവളുടെ പുറകെ ചെന്നു. ഞങ്ങള്‍ ചായ എടുത്തു കൊണ്ടിരിക്കുമ്പോള്‍ ഒരു വളിച്ച മുഖത്തോടെ അമ്മ അങ്ങോട്ട്‌ വന്നു. എന്നിട്ട് അനിതയോടായി ചോദിച്ചു
"ആര്‍ടെ കാര്യാണെടീ ചത്തിട്ടില്ല , ചത്തിട്ടില്ലെന്നൊക്കെ അവന്‍ ഫോണിക്കൂടെ പറേണത്‌. " ഉദ്ദേശിച്ചത് അനിതയുടെ ഭര്‍ത്താവ് രാജേഷിനെയാണ് .

"ചത്തിട്ടില്ലാന്നോ, അമ്മ വെര്‍തെ ഏതാണ്ട് കേട്ടതിന്റെ കൊഴപ്പമാ". അനിത അത്ര നിസ്സാരമായി പറഞ്ഞത് അമ്മക്കത്ര പിടിച്ചില്ല.

" നീയവനോടോന്നു ചോദിച്ചു നോക്കിയേ, അപ്പഴയറിയാമല്ലോ ഞാന്‍ കേട്ടതിന്റെ കൊഴപ്പമാന്നോന്ന്"

ചായ കൊടുത്തപാടെ അനിത ചോദിച്ചു " നിങ്ങളാരു ചാവണ കാര്യാ ഇപ്പപ്പറഞ്ഞത്‌"

"ചാവണതോ, ആര് പറഞ്ഞു, എപ്പം പറഞ്ഞു". രാജേഷ്‌ എല്ലാവരെയും മാറിമാറി നോക്കി.

"നീയിപ്പം മൊബൈലില്‍ പറഞ്ഞില്ലേ, ചത്തിട്ടില്ല ചത്തിട്ടില്ല ഇനീം സമയമെടുക്കുമെന്ന്" അമ്മ തറപ്പിച്ചു പറഞ്ഞത് കേട്ട് രാജേഷും ചേട്ടനും പൊട്ടിച്ചിരിച്ചു.

സംഭവം ഇങ്ങനെ. വീട് പണിയുടെ പുരോഗതിയെപ്പറ്റി അന്വേഷിക്കാന്‍ ആരോ പരിചയക്കാര്‍ രാജേഷിനു ഫോണ്‍ ചെയ്തതായിരുന്നു. छत അഥവാ മേല്‍ക്കൂര ഇട്ടോയെന്ന ചോദ്യത്തിന് छत ഇട്ടില്ല ഇനിയും സമയമെടുക്കും എന്ന് പറഞ്ഞതാണ്‌ ചത്തിട്ടില്ല എന്ന് അമ്മ കേട്ടത്. കാര്യങ്ങള്‍ വിശദീകരിച്ചിട്ടും 'ഇല്ല, അത് എന്നെത്തന്നെ, എന്നെ മാത്രം ഉദേശിച്ചു" പറഞ്ഞതാനെന്നൊരു മുഖഭാവം അവരുടെ മുഖത്ത് കാണാമായിരുന്നു.

കുടുംബകലഹം ഉണ്ടാവാനുള്ള ഓരോരോ വഴികളേയ്... !!