Wednesday 14 September 2011

ജെന്നിഫര്‍

സ്വപ്നങ്ങളുടെ ഘോഷയാത്ര, അതായിരുന്നു ഇന്നലെ രാത്രി മുഴുവന്‍. ഉറക്കത്തിന്റെയും ഉണര്‍വിന്റെയും തിര്ശീലക്കിടയിലൂടെ മിഴികള്‍ ചിമ്മി തുറന്നപ്പോള്‍, ആരോ മാന്ത്രികവടി വീശിയിട്ടെന്നപോലെ അവയൊക്കെയും സ്മൃതി പഥത്തില്‍ നിന്നും മാഞ്ഞുപോയിരുന്നു. ഇന്നത്തെ ദിവസത്തിനെന്തോ പ്രത്യേകതയുണ്ടെന്ന് ആരോ ഉള്ളിലിരുന്നു മന്ത്രിക്കുന്നത് പോലെ. മുന്‍പും പലപ്പോഴും ഇങ്ങനെ ആറാമിന്ദ്രിയത്തിന്റെ അലെര്‍ട്ട് കിട്ടിയിട്ടുണ്ട്.

നേരം പുലര്‍ന്നെന്ന് തോന്നുന്നു. എമിമോളുടെ കൊഞ്ചലുകള്‍ കാതില്‍ ഒഴുകിയെത്തി. പുറകെ മനോഹരമായ ഫ്രോക്കിനുള്ളില്‍ കുഞ്ഞുരാജകുമാരി ഓടി വന്നു കിടക്കയിലേക്ക് ചാഞ്ഞു കയറി.
"അങ്കിള്‍, അങ്കിള്‍ ഇതുകണ്ടോ അങ്കിള് കൊണ്ടുതന്ന പുത്തന്‍ ഉടുപ്പാ. മമ്മി പറഞ്ഞു കല്യാണത്തിന് ഇതിട്ടോണ്ട് പോവാംന്ന്."

ദുബായില്‍ നിന്നും ലീവിന് വന്നപ്പോള്‍ അവള്‍ക്കു വേണ്ടി വാങ്ങിയ ഫ്രോക്കുകളില്‍ ഒന്നാണത്. അവള്‍ക്കു നന്നായി ഇണങ്ങുന്നുണ്ട. ചേട്ടനും ചേട്ടത്തിയും രാവിലെ തന്നെ ചേട്ടത്തിയുടെ ബന്ധത്തില്‍പ്പെട്ട ആരുടെയോ വിവാഹത്തിന് പോവുമെന്ന് ഇന്നലെ അത്താഴസമയത്ത് പറഞ്ഞതോര്‍ക്കുന്നു

"എമീ..." ചേട്ടത്തിയുടെ ശാസനകലര്‍ന്ന വിളി വാതില്‍വിരിക്കപ്പുറം മുഴങ്ങി. എമിയെന്ന അഞ്ചുവയസ്സുകാരിയെ ആരെങ്കിലും എടുക്കുന്നതോ താലോലിക്കുന്നതോ അവരെ വല്ലാതെ അസ്വസ്ഥയാക്കാറുണ്ട്‌. തന്റടുത്തെക്ക് കുട്ടി വന്നാലുടന്‍ എന്തെങ്കിലുമൊക്കെ കാരണമുണ്ടാക്കി ഉടന്‍ വിളിക്കും. ആദ്യമൊക്കെ അരിശം വരുമായിരുന്നു, സ്വന്തം ചേട്ടന്റെ കുഞ്ഞിനെ ഉമ്മവെക്കാനും മടിയിലിരുത്താനുമുളള അവകാശം തനിക്കില്ലേ.

പെരുകി വരുന്ന പീഡനക്കഥകളുടെ പാര്‍ശ്വഫലമാണതെന്ന് പതിയെ മനസ്സിലായി. അച്ഛനും സഹോദരനും പെണ്‍കുട്ടിയെ പിച്ചിചീന്തുന്ന നാട്ടില്‍, അമ്മയും സഹോദരിയും അവളെ വിറ്റു കാശാക്കുന്ന നാട്ടില്‍, ഭര്‍ത്താവ് ഭാര്യയെ മറ്റുള്ളവര്‍ക്ക് കാഴ്ചവയ്ക്കുന്ന നാട്ടില്‍, പിറന്നുവീണ കുഞ്ഞിനേയും പ്രാണന്‍ മാത്രം ശേഷിച്ച വൃദ്ധയും കാമത്തിന്റെ കണ്ണുകൊണ്ട് മാത്രം കാണുന്ന നാട്ടില്‍, ഒരു പെറ്റമ്മ ലോകത്തെ മുഴുവന്‍ സംശയത്തിന്റെ കണ്ണുകൊണ്ട് നോക്കുന്നുന്ടെങ്കില്‍ തീര്‍ച്ചയായും അതവരുടെ കുറ്റമല്ല. മോളെയും കൂട്ടി ഹാളിലേക്ക് ചെല്ലുമ്പോള്‍ ചേട്ടനും ചേട്ടത്തിയും പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുകയാണ്.

"സിബീ, നീയിന്നു ഫ്രീയാണോടാ. ബ്രോക്കര്‍ വാസുവേട്ടന്റൊപ്പം ഒരു വീടും പറമ്പും ഒന്ന് നോക്കിയിട്ട് വരാമോ." ചേട്ടന്‍ ചോദിച്ചു.

ലീവ് തീരാന്‍ പത്തുദിവസം കൂടി ബാക്കിയുണ്ട്, അതുവരെ താന്‍ കമ്പ്ലീറ്റ് ഫ്രീയാണല്ലോ. സമ്മതം കിട്ടിയതും ചേട്ടന്‍ വാസുവേട്ടനെ വിളിച്ച്‌ പത്തുമണിയാവുംപോഴേക്കും കവലയിലേക്കു വരാന്‍ ഏര്‍പ്പാടാക്കി.

കാര്‍ ഗേറ്റ് കടന്നു പോവുന്നത് വരെ നിശബ്ദയായി നിന്ന അമ്മ പറഞ്ഞു "എന്നെ ഒഴിവാക്കണം, അതാ അവളുടെ ആവശ്യം. അതിനാ തെരക്ക് പിടിച്ചു വേറെ വീട് വാങ്ങാന്‍ നടക്കുന്നത്. അല്ലെങ്കി നീ പറ, ഈ വീടിനെന്നാ കുഴപ്പം. ചോദിക്കുമ്പം പറയും തറവാട് വീട് ഇളയമോനുള്ളതല്ലിയോന്നു. പക്ഷെ അതൊന്നുമല്ല കാര്യം." ചേട്ടത്തി കെട്ടിക്കയറി വന്ന നാള്‍ തുടങ്ങിയതാണ്‌ ഇരുവരും തമ്മിലുള്ള ശീതസമരം.

അമ്മ ഇവിടെ ഒറ്റക്കാവുന്നതോര്‍ക്കുമ്പോള്‍ ഉള്ളിലൊരു നീറ്റല്‍. മുന്‍പൊക്കെ കള്ളന്മാരെ മാത്രം പേടിച്ചാല്‍ മതിയായിരുന്നു, ഇപ്പോള്‍ സ്ത്രീയുടെ ശരീരത്തിനാണ് അതിലും ഡിമാന്റ്. ക്രൂശിതരൂപത്തിനൊപ്പം വച്ചിരിക്കുന്ന ചാച്ചന്റെ ഫോട്ടോയിലേക്ക്‌ അറിയാതെ കണ്ണുകള്‍ നീണ്ടു. മങ്ങിക്കത്തുന്ന ചുവന്ന ബള്‍ബിന്റെ പ്രകാശത്തില്‍ ക്രിസ്തുവും ചാച്ചനും വേദനയോടെ ചിരിച്ചു.

വെയ്റ്റിംഗ്ഷെഡില്‍ വാസുവേട്ടന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ബൈക്കിനു പിന്നില്‍ കയറുമ്പോള്‍ പതിവ് ചോദ്യം. "ഇപ്പ്രാവശ്യം കല്യാണം കാണുമോ കുഞ്ഞേ".

ഒരിക്കല്‍ മുടങ്ങിപ്പോയ മനസമ്മത്തിന്റെ കയ്പ്പുള്ള ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. പട്ടക്കാരും പള്ളിക്കാരും നോക്കി നില്‍ക്കെ വിവാഹത്തിന് സമ്മതമല്ലെന്നും മറ്റൊരാളോടൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞ് പ്രതിശ്രുതവധു പടിയിറങ്ങി പോവുന്നത് നോക്കിനില്‍ക്കേണ്ടി വരുന്ന അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാവാതിരിക്കട്ടെ. ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടിയ മനസ്സിന് അതൊരു വലിയ ആഘാതമായിരുന്നു, നാട്ടുകാരുടെ പരിഹാസം വേറെയും.

ചാച്ചനും അമ്മയും ആ ഷോക്കില്‍ നിന്നും മുക്തിനേടി വന്നപ്പോഴേക്കും അടുത്ത ദുരന്തം കാത്തിരിപ്പുണ്ടായിരുന്നു. ചാച്ചനു കാന്‍സര്‍ ആണെന്നുള്ള ബയോപ്സി റിപ്പോര്‍ട്ട്‌. പിന്നീടങ്ങോട്ട് ആശുപത്രികള്‍ കയറിയിറങ്ങിയുള്ള നെട്ടോട്ടം. മരുന്നുകളും കീമോയും ഒക്കെയായി വേദന തിന്ന് ഇന്ചിഞ്ചായിട്ടാണ് ചാച്ചന്‍ മരിച്ചത്. ദുബായില്‍ നിന്നും ഇടയ്ക്കിടെ ലീവിന് ഓടിയെത്തുമ്പോഴൊക്കെ ചാച്ചന്റെ രൂപം കണ്ടു മുറിയില്‍ തനിച്ചിരുന്നു കരഞ്ഞിട്ടുണ്ട്. ചാച്ചന്‍ മരിച്ചെന്നറിയിച്ചു നാട്ടില്‍ നിന്ന് ഫോണ്‍ വന്ന നിമിഷം സങ്കടത്തെക്കാളെറെ ആശ്വാസമാണ് തോന്നിയത്. ഇപ്പ്രാവശ്യം അമ്മ വിവാഹത്തിന് ഒരുപാട് നിര്‍ബന്ധിക്കുന്നുണ്ട്, പക്ഷെ മനസ്സിപ്പോഴും സജ്ജമായിട്ടില്ല.

"ഇവിടുന്നു വലത്തോട്ട് പോവണമെന്നാ തോന്നുന്നത്. വണ്ടി നിര്‍ത്തിക്കെ, ഞാനീ കടേലൊന്നു ചോദിച്ചിട്ട് വരാം. " വാസുവേട്ടന്‍ ജങ്ക്ഷനിലെ ഒരു കടയിലേക്ക് പോയി.

അമ്മ പറഞ്ഞത് ശരിയാണ്, ചേട്ടന് ഇത്രയും ദൂരെ വീടും പറമ്പും നോക്കേണ്ടതിന്റെ ആവശ്യമെന്താണ്. ബൈക്ക് സ്റ്റാന്‍ഡില്‍ വച്ച് വാസുവേട്ടന്‍ കയറിയ കടയിലേക്ക് ചെന്നു. സിഡിയും മറ്റും വാടകക്ക് കൊടുക്കുന്ന കടയാണ്. കൌമാരപ്രായത്തിലുള്ള നാലഞ്ചു കുട്ടികള്‍ സ്ക്കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്നുണ്ടായിരുന്നു. സ്കൂള്‍ തുടങ്ങേണ്ട സമയം എപ്പോഴേ കഴിഞ്ഞു. മൊബൈലില്‍ എന്തൊക്കെയോ ഡൌണ്‍ലോഡ് ചെയ്തു കൊടുക്കുന്ന കടക്കാരന്റെ മുഖത്ത് വഷളന്‍ ചിരി.

" ആ ടീച്ചറിന്റെ വീടാണോ. എന്റെ ചേട്ടാ, വെറുതെയെന്തിനാ പൊല്ലാപ്പിനൊക്കെ പോവുന്നത്. ഒരു കൊല്ലം മുന്‍പൊരു ദുര്‍മരണം നടന്ന വീടാ. തലയ്ക്കു സുഖമില്ലാതൊരു ചെറുക്കനും തള്ളയും മാത്രമായിരുന്നു അവിടെ താമസം. തള്ളയെ കൊന്നിട്ട് ചെറുക്കന്‍ എങ്ങോട്ടോ ഓടിപ്പോയി. ശവം കണ്ടത് തന്നെ രണ്ടു മൂന്നു ദിവസം കഴിഞ്ഞാ, അതും നാറ്റം കൊണ്ട് ആരാണ്ട് ചെന്നു നോക്കിയപ്പോള്. ആ പയ്യനെ പിന്നാരും കണ്ടിട്ടുമില്ല."തങ്ങള്‍ കാണാന്‍ പോവുന്ന വീടിനെക്കുറിച്ചാണ് വിവരണം.

"അപ്പോള്‍ ആ ടീച്ചറോ, മംഗലാപുരത്ത് പഠിപ്പിക്കുവാണെന്നാ ആ കൊച്ചെന്നോട് പറഞ്ഞത്" വാസുവേട്ടന്റെ സ്വരത്തില്‍ നിരാശ പടര്‍ന്നിരുന്നു.

"ഓ, അതവരുടെ മോളാ, അവരിവിടെ താമസത്തിന് വന്നിട്ട് അധികം കാലമൊന്നുമായിട്ടില്ല. അമ്മേം മോളും ശരിയല്ലായിരുന്നെന്നാ ആള്‍ക്കാര് പറയുന്നത്. പെണ്ണിനെ ഇവിടങ്ങനെ അധികം കണ്ടിട്ടില്ല. അതിന്റെ കല്യാണം കഴിഞ്ഞെന്നും ഇല്ലെന്നും ഒക്കെ ശ്രുതിയുണ്ട്. പയ്യന്‍ അവരിവിടെ വരുമ്പോഴേ മാനസിക രോഗിയാ".

"നമുക്ക് തിരിച്ചു പോയാലോ സിബീ. വെറുതെയെന്തിനാ സമയം മെനക്കെടുതുന്നത്. എനിക്കാണെങ്കില്‍ വേറേം ചില അര്‍ജെന്റ്റ് പണികളുണ്ട്‌'. വാസുവേട്ടന്റെ ഉത്സാഹം കെട്ടിരുന്നു.

"ഒരു കാര്യം ചെയ്യ്, വാസുവേട്ടന്‍ പൊക്കോ. ദാ ബസ് വന്നു കിടപ്പുണ്ട്, എനിക്ക് ചില കൂട്ടുകാരെ കാണാനുണ്ട്.". ഒരു നൂറുരൂപ നോട്ട്‌ പോക്കെറ്റില്‍ വച്ചു കൊടുത്തു കൊണ്ട് പറഞ്ഞു.

ഒരുപക്ഷെ ഈ കടക്കാരന്‍ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി കള്ളക്കഥ മെനഞ്ഞതാനെങ്കിലോ, വെറുതെ ചേട്ടന്റെ കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരും. ഒന്നവിടംവരെ പോയിനോക്കുന്നത് കൊണ്ട് കുഴപ്പമില്ല. ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത്‌ അയാള്‍ പറഞ്ഞ വഴിയെ വിട്ടു.

അടഞ്ഞ ഗേറ്റിനപ്പുറം കരിയിലകള്‍ വീണുകിടക്കുന്ന ചരല്‍ പാകിയ മുറ്റം. അവിടവിടെ ചെടിച്ചട്ടികളില്‍ ജീര്‍ണിച്ച ചെടികള്‍. വീട് കാണാന്‍ തരക്കേടില്ല. കടക്കാരന്‍ പറഞ്ഞതുപോലെ ഈ വീടിനു ചുറ്റും നിഗൂഡതകള്‍ മരണത്തിന്റെ ഗന്ധം പേറി ഉറങ്ങിക്കിടക്കുന്നത് പോലെ. കോളിംഗ് ബെല്ലടിച്ചു കാത്തുനിന്നു. കോട്ടണ്‍സാരിയുടെ ഇളംനീല നിറമാണ് ആദ്യം കണ്ണില്‍പ്പെട്ടത്, പിന്നാലെ ആ രൂപം കണ്മുന്‍പില്‍ തെളിഞ്ഞുവന്നപ്പോള്‍ അസ്തപ്രജ്ഞ്ജനായി നിന്നുപോയി. സൂസന്ന ടീച്ചറിന്റെ പ്രതിരൂപം പോലെ അവള്‍ ..... ജെന്നിഫെര്‍....., ജെനി.


അപ്പോള്‍ മുന്‍പ് കേട്ട കഥകളൊക്കെ സൂസന്ന ടീച്ചറിനേയും റോണിയെയും കുറിച്ചായിരുന്നോ.
അല്ലെന്നാരോ ആത്മാവിലിരുന്നു അലറി വിളിക്കുന്നത്‌ പോലെ. ഒരു മാത്ര അവള്‍ തന്നെ തിരിച്ചറിഞ്ഞില്ലെന്നു തോന്നി. തന്റെ സ്തംഭനാവസ്ഥ കണ്ടിട്ടാവണം ഒന്നുകൂടെ നോക്കിയത്. ഇപ്പോള്‍ അവളിലും തിരിച്ചറിവിന്റെ സ്ഫോടനങ്ങള്‍ നടക്കുന്നത് തനിക്കു വ്യക്തമായി കാണാം.

അത്ഭുതവും അമ്പരപ്പും മിഴികളില്‍ നിറഞ്ഞു, പിന്നെ അതിനെ പിന്തള്ളിക്കൊണ്ട് ദേഷ്യതിന്റെയും വെറുപ്പിന്റെയും തിരകള്‍. അവയടങ്ങിയപ്പോള്‍ മീതെ നിര്‍വികാരതയുടെ തണുത്ത മൂടല്‍മഞ്ഞ്‌. കൌതുകം തോന്നി, എന്ത് കാരണം പറഞ്ഞാവും അവള്‍ തന്നെ ഒഴിവാക്കുക.
"നിങ്ങളാണോ ഇന്ന് വീട് നോക്കാന്‍ വരുമെന്ന് പറഞ്ഞത്". മഞ്ഞുറഞ്ഞ വാക്കുകള്‍.

"അതെ"

"സോറി വീടിനു മറ്റൊരാള്‍ അഡ്വാന്‍സ് തന്നു."

"രാവിലെ വിളിച്ചപ്പോള്‍ മാഡം പറഞ്ഞത് വരാനാണല്ലോ".

"സോറി, ഇത് അല്പം മുന്‍പുണ്ടായ ഡവലെപ്മെന്റാണ്. ഞാന്‍ ഉദ്ദേശിച്ചതിലും നല്ല തുകയ്ക്കാണ് ഡീല്‍ ഫൈനല്‍ ചെയ്തത്."
കണ്ണുകളിലേക്ക്‌ ഉറ്റു നോക്കിയപ്പോള്‍ അവളുടെ മിഴികള്‍ മറ്റെവിടെക്കോ തെന്നി മാറി.

"ജെനീ, നീയോര്‍ക്കുന്നുണ്ടോ കുട്ടിക്കാലത്ത് നമ്മള്‍ കള്ളനും പോലീസും കളിച്ചിരുന്നത്." അവള്‍ ഒന്ന് പതറി.

"ഓക്കേ. വീട് തരേണ്ട, പഴയൊരു അയല്‍വാസിയെന്ന നിലക്ക് ഉള്ളിലേക്ക് കയറിക്കോട്ടെ." എതിര്‍പ്പിന്റെ മുനയുള്ള നോട്ടം അവഗണിച്ചു അകത്തേക്ക് കടന്നു. ഇല്ല ഭിത്തിയിലെങ്ങും ടീച്ചറിന്റെ ചില്ലിട്ട ഫോട്ടോയില്ല, ഷോകേസിലെ പൊടിപിടിച്ച സാധനങ്ങള്‍ക്കിടയില്‍ ഒന്ന് രണ്ടു പഴയ ഫോട്ടോകള്‍ മാത്രം. കേട്ടതൊക്കെ നുണയായിരിക്കട്ടെ.

സൂസന്ന ടീച്ചറും കുട്ടികളും കുറേക്കാലം തങ്ങളുടെ തൊട്ടടുത്ത വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. അന്ന് ജെനിയു റോണിയും ചെറിയ കുട്ടികളാണ്. ആസ്തമാ രോഗിയായ ടീച്ചറിനെ ഉപേക്ഷിച്ചു ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. എങ്ങി വലിച്ചു ശ്വാസമെടുക്കാന്‍ വിഷമിക്കുന്ന ടീച്ചര്‍, കരഞ്ഞുകൊണ്ട്‌ അമ്മയുടെ അടുത്തേക്ക് ഓടിവരുന്ന ജെനി. തന്റെ വീട് അവര്‍ക്കൊരു വലിയ അഭയവും ആശ്വാസവുമായിരുന്നു. വീട്ടില്‍ പെണ്‍കുട്ടികള്‍ ഇല്ലാത്തതു കൊണ്ട് ചാച്ചനും അമ്മയ്ക്കും ജെനിയെ വലിയ സ്നേഹമായിരുന്നു. ചാച്ചന്‍ അവളെ കൊരിയെടുക്കുന്നതും ഉമ്മ കൊടുക്കുന്നതും കാണുമ്പോള്‍ അസൂയ പെരുത്തിട്ടുണ്ട്.

ഒരിക്കലും വരാത്ത പപ്പയെ കാത്തിരിക്കുന്ന കുട്ടികളായിരുന്നു ജെനിയും റോണിയും. രാവിലെയുണരുമ്പോള്‍ ടീച്ചര്‍അവര്‍ക്ക് കളിപ്പാട്ടമോ, മിട്ടായിയോ ഒക്കെ കൊടുത്തിട്ട്, പപ്പാ തലേന്ന് രാത്രി വന്നിരുന്നുവെന്നു നുണ പറയും. ഒരിക്കലും കാണാത്ത പപ്പയെ അവര്‍ സമ്മാനങ്ങളിലൂടെ സ്നേഹിച്ചു. തിരിച്ചറിവിന്റെ പ്രായത്തില്‍ ജെനി മമ്മിയുടെ നുണക്കഥകള്‍ മനസ്സിലാക്കി തുടങ്ങിയിരുന്നു. പക്ഷെ അതില്‍ നിന്നൊരു മോചനം അവള്‍ ആഗ്രഹിച്ചില്ല, പകരം ആ നുണക്കഥകളെ തന്റെ കുഞ്ഞു മനസ്സിന്റെ ആഗ്രഹങ്ങള്‍ കൊണ്ട് ചായം പിടിപ്പിച്ചു മറ്റുള്ളവര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചു കൊണ്ടേയിരുന്നു.

പപ്പാ തലേന്ന് വന്നതും, ലഡുവും ജിലേബിയും, മാലയും വളയുമൊക്കെ വാങ്ങി തന്നതും അവള്‍ തന്മയത്തോടെ പാഞ്ഞു ഫലിപ്പിക്കുംപോള്‍ മുതിര്‍ന്ന സ്ത്രീകളുടെ മുഖത്തൊരു പുച്ഛം നിറയും, അത് തിരിച്ചറിയാനുള്ള പ്രായം അവള്‍ക്കില്ലായിരുന്നു. അവള്‍ പോയിക്കഴിയുമ്പോള്‍ അമ്മ പിറുപിറുക്കും "നുണച്ചി". അയല്‍വക്കത്തെ പെണ്ണുങ്ങള്‍ അത് പറഞ്ഞു ചിരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.


ഒരിക്കല്‍ കളിച്ചു കൊണ്ടിരിക്കെ അവളുമായി പിണങ്ങിയപ്പോള്‍ എല്ലാവരും കേള്‍ക്കെ അവള്‍ പപ്പയെപ്പറ്റി പറയുന്നതൊക്കെ നുണയാണെന്ന് വിളിച്ചു പറഞ്ഞു. ജെനി കരഞ്ഞു കൊണ്ട് ഓടിപ്പോയി. കുറച്ചു കഴിഞ്ഞു സൂസന്ന ടീച്ചര്‍ വന്നു തന്നെ വിളിച്ചു.

"മോനെ, അവള്‍ പറയുന്നതൊക്കെ കള്ളമാണ്. പക്ഷെ ആ കള്ളം ഞാന്‍ തന്നെ പറഞ്ഞു കൊടുത്തിരിക്കുന്നതാ. അപ്പനില്ലാത്തതിന്റെ വിഷമം ഈ പ്രായത്തില്‍ നിനക്ക് മനസ്സിലാകില്ല. മോന്‍ ഇനിയവളെ വിഷമിപ്പിക്കരുത്." അന്ന് ടീച്ചറിന്റെ കണ്ണുകളില്‍ കണ്ട യാചന പിന്നൊരിക്കലും മറന്നു പോയിട്ടില്ല. അവള്‍ പറയുന്ന നുണക്കഥകളുടെ ഏറ്റവും നല്ല ശ്രോതാവായി താന്‍ മാറി.
അപ്രതീക്ഷിതമായാണ് ടീച്ചര്‍ അവിടെ നിന്നും സ്ഥലം മാറിപ്പോയത്. വീടുകള്‍ തമ്മിലുള്ള ബന്ധം അങ്ങനെ മുറിഞ്ഞു പോയി. ചാച്ചനു മരിക്കുന്നതിനു മുന്‍പ് ടീച്ചറിനേയും കുട്ടികളെയും ഒന്ന് കാണാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നു ഒരിക്കല്‍ അമ്മ പറഞ്ഞു.

സാരിത്തുമ്പ് തെരുപ്പിടിച്ചു ഒരു സാലഭന്ന്ജിക പോലെ ജെനി പുറത്തു നില്‍ക്കുകയാണ്. എന്തുകാരണം കൊണ്ടാണ് അവള്‍ തന്നെ ഇത്രയധികം വെറുക്കുന്നത്. ഡിഗ്രി ഫൈനല്‍ ഇയറിനു പഠിക്കുമ്പോളാണ് വീണ്ടും അവളെ കാണുന്നത്. ഫ്രെഷര്‍ ഡേയ്ക്ക് അല്‍പസ്വല്പം റാഗിങ്ങോക്കെയായി പ്രീഡിഗ്രിക്കാരെ വിരട്ടുന്നതിനിടയിലാണ് ആ പരിചിത മുഖം കണ്ണില്‍പ്പെട്ടത്. നീലപ്പട്ടുപാവാടക്കുള്ളില്‍ അവളൊരു മാലാഖപോലെ സുന്ദരിയായിരുന്നു.

വല്ലാത്തൊരു അവകാശ ബോധത്തോടെയാണ് അന്നവളെ സമീപിച്ചത്. താന്‍ പ്രതീക്ഷിച്ചത് പോലെ ഒരു പ്രതികരണമല്ല ലഭിച്ചത്. അവളുടെ കണ്ണുകളിലെ വെറുപ്പിന്റെ കാരണം അന്നുമിന്നും അജ്ഞാതം. ആ കാലയളവില്‍ പലപ്രാവശ്യം അവളോട്‌ സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.
പുറത്ത് മഴ പെയ്തു തുടങ്ങിയിരിക്കുന്നു, ഈറന്‍ കാറ്റിനൊപ്പം അകത്തക്ക് വരുന്ന നേര്‍ത്ത കാല്‍പ്പെരുമാറ്റം.

"ജെനീ, ടീച്ചര്‍ ഇവിടില്ലേ?"

ഇല്ലെന്നവള്‍ തലയാട്ടി, പിന്നെ പതിയെപ്പറഞ്ഞു " മമ്മി മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു".

അപ്പോള്‍ താന്‍ കേട്ടതൊക്കെ ശരിയാണോ.

"റോണി ?"

"എന്റൊപ്പം മംഗലാപുരത്ത് "

വീണ്ടുമവള്‍ ചായക്കൂട്ടുകളിലേക്ക് പിന്‍വാങ്ങുകയാണ്. അല്ലെങ്കില്‍ തന്നെ തന്റെ മുന്പിലെന്തിനു സത്യങ്ങളുടെ ചീഞ്ഞുനാറുന്ന മാറാപ്പു തുറക്കണം. ഒരു വാശി ഹൃദയത്തെ അടക്കിഭരിച്ചു. ഒരു പ്രാവശ്യമെങ്കിലും ഇവളുടെ മുഖംമൂടി ചീന്തിയെറിയണം

"കവലയിലെ കടയില്‍ നിന്നും ചില വിവരങ്ങളറിഞ്ഞു. അതൊക്കെ ടീച്ചറിനേയും റൊണിയെയും കുറിച്ചായിരിക്കും എന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല."

അവളുടെ മുഖം വിളറി വെളുക്കുന്നത്‌ കണ്ടപ്പോള്‍ വല്ലാത്തൊരു ആത്മസംതൃപ്തി തോന്നി.

പെട്ടെന്നവളുടെ ഭാവം മാറി. "നിങ്ങളോടെനിക്ക് സംസാരിക്കാന്‍ താല്പര്യമില്ല. വീട് നോക്കാനാണ് വന്നതെങ്കില്‍ നമ്മള്‍ അതെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞല്ലോ."

"ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞു കണ്ടിട്ടും നിനക്കെന്നോട് ഒന്നും ചോദിക്കാനില്ലേ. എനിക്കല്‍ഭുതം തോന്നുന്നു ജെനീ. ശിക്ഷിക്കപ്പെടുന്നവന് തന്റെ കുറ്റം എന്താണെന്നറിയുവാനുള്ള അവകാശമില്ലേ. ഇനി നമ്മള്‍ തമ്മില്‍ ഒരിക്കല്‍ കൂടി കാണണമെന്നില്ല. അതുകൊണ്ട് ഈ വെറുപ്പിന്റെ കാരണം എനിക്കറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ഞാന്‍ നിന്നോടെന്തെങ്കിലും തെറ്റ് ചെയ്തതായി ഓര്‍ക്കുന്നില്ല."

അവളുടെ മുഖമാകെ ചുവന്നു തുടുത്തിരുന്നു. പുറത്തേക്കു വന്ന വാക്കുകളെ കടിച്ചിറക്കാന്‍ ശ്രമിക്കുകയായിരുന്നു.

"നിന്റെ വിവാഹം കഴിഞ്ഞോ, ഭര്‍ത്താവ്, കുഞ്ഞുങ്ങള്‍? എനിക്കറിയാവുന്ന റോണി ഒരു മിടുക്കന്‍ കുട്ടിയായിരുന്നു, അവനെങ്ങനെ ഇത്രയധികം മാറിപ്പോയി. നിനക്കെന്നോടെല്ലാം തുറന്നു പറയാം ജെനീ, "സിബിച്ചാച്ചാ" ന്നുള്ള പഴയ വിളി ഇപ്പോഴും ഓര്‍ക്കുന്നുന്ടെങ്കില്‍".

അവള്‍ അല്‍പനേരം തന്റെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു, ആ നോട്ടം ഹൃദയത്തെയും കീറിമുറിച്ചു കടന്നു പോവുന്നതുപോലെ. പിന്നെ അരികിലെ കസേരയില്‍ വന്നിരുന്നു. എവിടെ നിന്നു തുടങ്ങണമെന്നറിയാതെ അവള്‍ വിമ്മിഷ്ടപ്പെടുന്നുണ്ടായിരുന്നു.

"ഞങ്ങള്‍ സിബിചാച്ചന്റെ നാട്ടില്‍ നിന്നു താമസം മാറിയതെന്തിനാണെന്നറിയാമോ?" അര്‍ത്ഥഗര്‍ഭമായൊരു ചോദ്യമാണെന്നു തോന്നി. സൂസന്ന ടീച്ചറിന് ട്രാന്‍സ്ഫര്‍ ആയതായിരുന്നു എന്ന് മാത്രമറിയാം.

"അവിടെ പുതിയ സ്കൂളും ആള്‍ക്കാരുമായി ഞങ്ങള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ഞാന്‍ ഏഴിലും റോണി അഞ്ചിലും പഠിക്കുന്ന സമയം. ഞങ്ങള്‍ മമ്മിയുടെ സ്കൂളില്‍ അല്ല പഠിച്ചിരുന്നത്.ഒരു ദിവസം പപ്പാ ഞങ്ങളെ കാണാന്‍ വന്നു, ഞങ്ങളെ എന്നുവച്ചാല്‍ റോണിയെ. ഒരുപാട് കളിപ്പാട്ടങ്ങളും സ്വീട്സും ഒക്കെ തന്നു. സ്നേഹം കാട്ടിയതൊക്കെ റോണിയോടായിരുന്നു. മമ്മി അറിഞ്ഞപ്പോള്‍ ഒത്തിരി വഴക്ക് പറഞ്ഞു. പക്ഷെ പപ്പാ പിന്നെയും പലപ്രാവശ്യം വന്നു. മമ്മി ചീത്ത സ്ത്രീയാണെന്ന് അയാള്‍ റൊണിയെ പറഞ്ഞു വിശ്വസിപ്പിച്ചു.

പപ്പക്ക് രണ്ടാം വിവാഹത്തില്‍ അതുവരെയും കുട്ടികള്‍ ഇല്ലായിരുന്നു. റോണി പപ്പക്കൊപ്പം പോവാന്‍ തയ്യാറായി. പിന്നെ അവന്റെ നിര്‍ബന്ധങ്ങളൊക്കെ സാധിപ്പിച്ചു കൊടുത്തു കൂടെ നിര്‍ത്തുകയായിരുന്നു മമ്മിയുടെ മുന്നിലുണ്ടായിരുന്ന ഏക പോംവഴി. ഇതിനിടയില്‍ പപ്പക്ക് ഒരു മകള്‍ ജനിച്ചു, അതോടെ വരവും നിന്നു. അതോടെയാണ് റോണി ആകെ മാറിയത്. പപ്പാ ഞങ്ങളില്‍ നിന്നും അകന്നുപോയത്‌ മമ്മി കാരണമാണെന്ന് അവന്‍ വിശ്വസിച്ചു.

ഹൈസ്കൂളില്‍ എത്തിയതോടെ ചീത്ത കൂട്ടുകെട്ടും, കഞ്ചാവും, കള്ളും എന്ന് വേണ്ട എല്ലാ സ്വഭാവ ദൂഷ്യങ്ങളും തികഞ്ഞു. പത്തിലെ പരീക്ഷ അവന്‍ എഴുതിയില്ല. അവനെ കൌണ്‍സിലിങ്ങിന് കൊണ്ട് പോവാനൊന്നും ഞങ്ങള്‍ക്ക് ആരുമില്ലെന്ന് സിബിചാച്ചനറിയാമല്ലോ. വയലന്റാവുംപോള്‍ എന്നെയും മമ്മിയും ഉപദ്രവിക്കുമായിരുന്നു. രണ്ടു പ്രാവശ്യം മമ്മിയുടെ കൈ ഒടിച്ചു. എന്റെ ഭാവിയോര്‍ത്ത് മമ്മി ആരോടും ഒന്നും പറഞ്ഞില്ല. അവന്റെ ഉപദ്രവങ്ങളും ആസ്ത്മയും കാരണം മമ്മി വോളെന്റെറി റിട്ടെയെര്‍മെന്റ് എടുക്കുകയായിരുന്നു. അങ്ങനെ കിട്ടിയ പൈസ കൊണ്ടാണ് ഈ വീട് വാങ്ങിയത്. ആയിടക്കു റോണിക്ക് എന്നോടുള്ള പെരുമാറ്റത്തില്‍ വല്ലാതെ മാറ്റം വന്നു. അവന്റെ കണ്ണുകളില്‍ ഞാന്‍ പെങ്ങളല്ലാതായി, പെണ്ണ് വെറും പെണ്ണ് മാത്രമായി." ജെനി നിറഞ്ഞ കണ്ണുകള്‍ തുടച്ചു നിശബ്ദയായി.

"ബി.എഡ്. കഴിഞ്ഞു ഞാന്‍ ഒരു ജോലിക്ക് ശ്രമിക്കുന്ന സമയമായിരുന്നു. ജോസഫ്‌ അച്ചനാണ് മംഗലാപുരത്ത് സഭയുടെ സ്കൂളില്‍ ഒരു ജോലി ശരിയാക്കി തന്നത്. ഞാന്‍ എങ്കിലും രക്ഷപെടുമെന്ന് മമ്മി ആശ്വസിച്ചു കാണും. പതിയെ ഞാനും എന്നെക്കുറിച്ച് മാത്രം ചിന്തിക്കാന്‍ തുടങ്ങി, സ്കൂളിലെ സഹപ്രവര്‍ത്തകനായ അലെക്സ് എന്ന അധ്യാപകനുമായി ഞാന്‍ പ്രണയത്തിലായി. എന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞാന്‍ അലെക്സിനോട് പറഞ്ഞിരുന്നു. എന്നിട്ടും എന്നോട് ഇഷ്ടം കാണിച്ചപ്പോള്‍ ഞാന്‍ അയാളെ അന്ധമായി വിശ്വസിച്ചു.

പള്ളിയില്‍ പോയി മിന്നു ചാര്‍ത്തിയിട്ട് മമ്മിയുടെ അനുഗ്രഹം വാങ്ങി. തന്റെ അനുഭവം മകള്‍ക്കുണ്ടാവരുതേ എന്ന് മാത്രമായിരുന്നു മമ്മിയുടെ പ്രാര്‍ത്ഥന. പക്ഷെ അവിടെയും വിധി ഞങ്ങളെ തോല്പിച്ചു. മധുവിധുവിന്റെ ലഹരി അടങ്ങിയപ്പോള്‍ കിട്ടാതെ പോയ സ്ത്രീധനപ്പണം അലെക്സിനെ അലട്ടി തുടങ്ങി. വീടും പറമ്പും അയാളുടെ പേരില്‍ എഴുതണമെന്നായിരുന്നു ആവശ്യം. എന്റെ ശമ്പളം മുഴുവന്‍ അയാള്‍ക്ക്‌ വേണം. ഇവിടെ മമ്മിയുടെയും റോണിയുടെയും ചെലവുകള്‍. മമ്മിയുടെ ഇത്തിരി പെന്‍ഷന്‍ തുക കൊണ്ട് എന്താവാനാണ്. ആത്മഹത്യയെക്കുറിച്ച് പല പ്രാവശ്യം ചിന്തിച്ചതാണ്. മമ്മിയില്‍ നിന്നും ഞാന്‍ എല്ലാം മറച്ചുവെച്ചു. ആയിടെ റോണി വല്ലാതെ വയലന്റ് ആയിക്കഴിഞ്ഞിരുന്നു.

സ്കൂളില്‍ നിന്നും വേളാങ്കണ്ണിക്ക് ഒരു ട്രിപ്പ്‌ പോയതായിരുന്നു ഞങ്ങള്‍. അതിനിടെ ഒന്ന് രണ്ടു ദിവസം മമ്മിയ വിളിക്കാന്‍ പറ്റിയില്ല. അവിടെ നിന്നും യാത്ര തിരിക്കുംപോഴാണ്‌ ജോസഫ്‌ അച്ചന്റെ ഫോണ്‍ വന്നത്. അമ്മക്ക് സുഖമില്ലെനാണ് പറഞ്ഞതെങ്കിലും എനിക്കറിയാമായിരുന്നു മമ്മിക്കെന്തോ സംഭവിച്ചുവെന്ന്. പക്ഷേ .... ഇത്രത്തോളം ...... ഞാന്‍ കരുതിയില്ല." അവള്‍ വാവിട്ടു കരഞ്ഞു.

എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ തരിച്ചിരുന്നു. വളരെ നാളുകള്‍ക്ക് ശേഷം ആദ്യമായാണ് ആരോടെങ്കിലും അവള്‍ മനസ്സ് തുറക്കുന്നതെന്ന് തോന്നി. പിന്നെയും ഉത്തരം കിട്ടാതെ ഒരുപിടി ചോദ്യങ്ങള്‍.

"അയല്‍ക്കാര്‍ കാണുമ്പോള്‍ മമ്മി മരിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞിരുന്നു. റോണിക്കെന്തു സംഭവിച്ചെന്നു ഇപ്പോഴും അറിയില്ല. എന്ത് പാപം ചെയ്തിട്ടാണ് കര്‍ത്താവ്‌ ഞങ്ങളെ ഇങ്ങനെ ശിക്ഷിച്ചത്. സിബിചാച്ചനറിയാമല്ലോ, മമ്മി ജീവിതത്തില്‍ ഒരു ദിവസം പോലും സന്തോഷിച്ചിട്ടില്ല." ശരിയാണ് ദുഖത്തിന്റെ ഒരു ആള്‍രൂപമായിരുന്നു സൂസന്ന ടീച്ചര്‍.

"അലെക്സ്, അയാള്‍ വന്നില്ലേ?"

അവള്‍ നെടുതായി നിശ്വസിച്ചു. "എല്ലാ വിവരങ്ങളും അറിയിച്ചിരുന്നു. ഒരു കോള്‍ പോലും ഉണ്ടായില്ല. സ്കൂളിലെ ജോലി രാജി വച്ചുഎന്ന് ആരോ പറഞ്ഞറിഞ്ഞു. ഇവിടുത്തെ കേസും നൂലാമാലകളും തീര്‍ന്നു ഞാന്‍ തിരികെ ചെന്നപ്പോള്‍ ഞങ്ങള്‍ താമസിച്ചിരുന്ന വാടകവീട് ഒഴിഞ്ഞിരുന്നു. ഹൌസ് ഓണറുടെ കയ്യില്‍ എന്റേതായ സാധനങ്ങള്‍ ഏല്പിച്ചിരുന്നു, ഒപ്പം ഒരു കല്യാണക്കുറിയും. ഞാന്‍ പിറകെ തിരഞ്ഞു ചെല്ലില്ലെന്ന് അയാള്‍ക്കുറപ്പായിരുന്നു".

ജെനിയാകെ കരഞ്ഞു കുതിര്‍ന്നിരുന്നു. ഇരുപത്തിയെട്ടു വയസ്സിനുള്ളില്‍ എന്തൊക്കെ ദുരിതപര്‍വങ്ങള്‍. താന്‍ എന്നെങ്കിലും ഇവളെ പ്രണയിച്ചിട്ടുണ്ടോ. അതിലൊക്കെ ഉപരി എന്റെതെന്നൊരു ഉടമസ്ഥാവകാശം ആയിരുന്നു എന്നും മനസ്സില്‍. അതിനെ പ്രണയം എന്ന് വിളിക്കാമോ. സൂസന്ന ടീച്ചര്‍ എവിടെയോയിരുന്നു മന്ത്രിക്കുന്നത് പോലെ "ഇനിയവളെ കരയിക്കല്ലേ മോനെ".

ജെനി അകത്തുപോയി കാപ്പിയിട്ടുകൊണ്ട് വന്നു. അവള്‍ ചോദിച്ചില്ലെങ്കിലും തന്റെ വിശേഷങ്ങളൊക്കെ പറഞ്ഞു, നടക്കാതെ പോയ വിവാഹം ഉള്‍പ്പെടെ. ഒരു നീണ്ട മൌനത്തിനൊടുവില്‍ ചോദിച്ചു "ജെനീ തനിച്ചായിപ്പോയവരാണ് നമ്മള്‍. ഇനിയുള്ള ദൂരം നമുക്കൊന്നിച്ച്‌ നടക്കാം. കഴിഞ്ഞുപോയതൊന്നും എനിക്കൊരു പ്രശ്നമല്ല. ഞാന്‍ ഇപ്പോഴും നിന്നെ ആ പഴയ കളിക്കൂട്ടുകാരിയായിട്ടാണ് കാണുന്നത്."

"അത് വേണ്ട സിബിചാച്ചാ. ഞാന്‍ ഒരിക്കലും സമ്മതിക്കില്ല. മംഗലാപുരത്ത് സ്കൂളും കുട്ടികളും ഒക്കെയായി ഞാന്‍ ബിസിയാണ്. തനിച്ചാണെന്ന് തോന്നാറില്ല"

"കാരണം?. എന്റെ വീട്ടില്‍ അനുവദിക്കില്ലെന്ന് കരുതിയാണോ. നിന്നോടുള്ള സഹതാപം കൊണ്ടുമല്ല. നീയാവുമ്പോള്‍ എന്നെ നന്നായി മനസ്സിലാക്കുമല്ലോ."

അവളുടെ മുഖത്ത് വീണ്ടും ആ കല്ലിച്ച ഭാവം. "ഈഡിപ്പസിന്റെ കഥ കേട്ടിട്ടുണ്ടോ സിബിച്ചാച്ചന്‍. ഒന്നല്ല, രണ്ടു പേരുടെ ഉച്ചിഷ്ടമാണ് ഞാന്‍."

വാക്കുകളുടെ ആഴം ആദ്യം മനസ്സിലായില്ല. അര്‍ത്ഥങ്ങള്‍ക്കും അര്‍ത്ഥാന്തരങ്ങള്‍ക്കുമൊടുവില്‍, ഒരു അഗ്നിപര്‍വതസ്ഫോടനത്തിന്റെ നാശാവശിഷ്ടങ്ങള്‍ക്കിടയിലൂടെ അത് ചോദിച്ചത് താന്‍ തന്നെയായിരുന്നുവോ "എന്റെ ചാച്ചന്‍ നിന്നെ ?....."

അവളുടെ കണ്ണുകളില്‍ വെറുപ്പിന്റെ വേലിയേറ്റം . ദശകങ്ങളായി ഉണങ്ങാതെ പുറ്റുപിടിച്ചിരുന്ന ഒരു പച്ചമുറിവ് ആരോ മാന്തിപ്പൊളിച്ച പോലെ ഒരു വേദന അവളില്‍ നിറഞ്ഞു. "എനിക്കറിയില്ലായിരുന്നു ഒന്നും. അതൊന്നും മനസ്സിലാക്കാനുള്ള പ്രായമില്ലായിരുന്നല്ലോ. ഇങ്ങനെയൊക്കെയാണ് അച്ഛന്‍മാര്‍ പെണ്മക്കളെ സ്നേഹിക്കുന്നതെന്ന് കരുതി. ഒരിക്കല്‍ അത് കണ്ടുകൊണ്ടാണ് മമ്മി വന്നത്. അന്ന് രാത്രി വെളുക്കോളം എന്നെ കെട്ടിപ്പിടിച്ചു മമ്മി കരഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ അവിടെ നിന്നും പോയത്. പിന്നെയും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എനിക്ക് പറ്റിയ തെറ്റിന്റെ ആഴം മനസ്സിലായത്‌."

അവള്‍ പതിഞ്ഞസ്വരത്തില്‍ പറഞ്ഞതൊന്നും താന്‍ കേട്ടില്ല. തലക്കുള്ളില്‍ ചുഴലിക്കാറ്റിന്റെ ഇരമ്പം മാത്രം. ഒരു വിഭ്രാന്തിയിലെന്നോണം പുറത്തു വന്നു ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു. വെള്ളിതിരയിലെന്നതുപോലെ ഓരോ ദൃശ്യങ്ങള്‍ കണ്മുന്പിലൂടെ മിന്നി മറഞ്ഞു. ജെനിക്കായി ചാച്ചന്‍നീക്കി വയ്ക്കുന്ന വലിയ മിട്ടായിപ്പൊതി, അവളെ മടിയിലിരുത്തി ഉമ്മ കൊടുക്കുന്നു, വാരിയെടുത്തു നെഞ്ചോടമര്‍ത്തുന്നു. എവിടെ നിന്നോ അമ്മയുടെ സ്വരം. "അച്ചായന് പെണ്കൊച്ചുങ്ങളെ ജീവനാ".

എന്തൊക്കെയോ ആരോടൊക്കെയോ ചോദിച്ചുവെന്നു തോന്നുന്നു. സ്ഥലകാലബോധം തിരിച്ചു കിട്ടുമ്പോള്‍ സൂസന്ന ടീച്ചറിന്റെ കല്ലറക്കരികിലായിരുന്നു. എത്ര നേരമായിക്കാനും ഇവിടെ വന്നിട്ട്. ആയിരമായിരം തവണ ടീച്ചറിനോട് കരഞ്ഞുകൊണ്ട്‌ മാപ്പിരന്നു കഴിഞ്ഞിരുന്നു. ഒരു സഹോദരനെപ്പോലെ അവര്‍ സ്നേഹിച്ച തന്റെ ചാച്ചന് എങ്ങനെ മനസ്സുവന്നു ഒരു പിഞ്ചു കുഞ്ഞിനെ ഭോഗത്തിനിരയാക്കുവാന്‍.

ജെനിക്കിന്നു തന്നെ മടങ്ങണമെന്നാണല്ലോ പറഞ്ഞത്, അവള്‍ പോയിക്കഴിഞ്ഞിട്ടുണ്ടാവുമോ. അന്നേരത്തെ മാനസികാവസ്ഥയില്‍ യാത്ര പോലും പറയാതെയാണ് താന്‍ പോന്നത്. വീട് വരെ പോവേണ്ടി വന്നില്ല, അവള്‍ പാതിവഴിയില്‍ എത്തിയിരുന്നു. തിരയൊഴിഞ്ഞ കടല്‍ പോലെ ശാന്തമായിരുന്നു അവളുടെ മുഖം.

"സ്റ്റേഷനില്‍ ഞാന്‍ ഡ്രോപ്പ് ചെയ്യാം." ബൈക്കിനു പിന്നില്‍ കയറാന്‍ അവള്‍ ഒട്ടും മടിച്ചില്ല.

ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ അവളോട്‌ പറഞ്ഞു " ഞാനും അമ്മയും കൂടി അധികം താമസിക്കാതെ വരും നിന്നെ കൊണ്ട് പോരാന്‍. അതിനു മുന്‍പ് പിശാചു ബാധിച്ച ആ വീട്ടില്‍ നിന്ന് താമസം മാറണം."

അര്‍ഥങ്ങള്‍ വിവേചിച്ചറിയാനാവാത്ത ഒരു മന്ദഹാസം അവളുടെ ചുണ്ടില്‍ വിരിഞ്ഞു. ട്രെയിന്‍ ചൂളം വിളിച്ചകലുമ്പോള്‍ മൊബൈലില്‍ ബ്രോക്കെര്‍ വാസുവേട്ടന്റെ നമ്പര്‍ തിരയുകയായിരുന്നു.